വില്ലനിൽ നിന്ന് നായകനായി ചേക്കേറുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ് . എന്നാൽ നായകനിൽ നിന്ന് വില്ലനാകുന്നത് അധികം കാണാൻ സാധിക്കില്ല. അത്തരത്തിൽ നായക നടനിൽ നിന്ന് വില്ലൻ കഥാപാത്രങ്ങളിലേയ്ക്ക് ചുവ്ട് ഉറപ്പിച്ച് താരമായിരുന്നു സത്താർ. ഒരു കാലത്ത് മലയാള സിനിമ ലോകം ഏറെ അസൂയയോടെ നോക്കിയിരുന്ന താരമായിരുന്നു സത്താർ.
പ്രേം നസീർ ചിത്രത്തിലേയ്ക്ക് നടനെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. 1975 ൽ പുറത്തിറങ്ങിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ടെന്നുള്ള ചിത്രത്തിലൂടെയാണ് സത്താർ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് 1976 ൽ വിൻസന്റ് മാഷ് സംവിധാനം ചെയ്ത അനാവരണത്തിലൂടെയാണ് സത്താർ നയകമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
ബീന എന്ന ചിത്രമാണ് സത്താറിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ചിത്രം. ഈ ചിത്രത്തിലൂടെയാണ് ജയഭാരതി സത്താറിന്റെ ജീവത സഖിയായത് ജയഭാരതി സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ജയഭാരതിയെ പോലെയൊരു നടിയെ സത്താർ സ്വന്തമാക്കിയത് സിനിമ ലോകം ഏറെ ആസൂയയോടെയാണ് നോക്കി നിന്നത്. സിനിമയിൽ ‘നീയൊരു വസന്തം… എന്റെ മാനസ സുഗന്ധം’ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. പുതുമുഖമായ സത്താർ പാടി അഭിനയിക്കേണ്ടത് സൂപ്പർസ്റ്റാർ നായിക ജയഭാരതിക്കൊപ്പം. സ്വാഭാവികമായും സത്താർ ടെൻഷനിലായി. അന്നു സത്താറിന് ധൈര്യം കൊടുത്തു കൂടെ നിന്നത് ജയഭാരതി ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. പിന്നീട് ഇരുവർക്കും വേർപിരിയേണ്ടിവന്നത് സത്താറിന്റെ ജീവിതത്തിലെ സ്വകാര്യ സങ്കടമായി മാറി.