ഡബ്ല്യുസിസിയുടെ ആരോപണങ്ങളെ തള്ളി നടന് സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് ജനറല്‍ബോഡിയാണ്. ദിലീപ് രാജിക്കത്ത് കഴിഞ്ഞ 10ന് മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്. നടിമാര്‍ പറയുന്നത് അനുസരിച്ച് ദിലീപിന്റെ ജോലി സാധ്യത തടയാനാകില്ല. ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മയെന്ന് സിദ്ദിഖ് പറഞ്ഞു.
മോഹൻലാലിനെ പറ്റിയുള്ള ആരോപണത്തിനു സിദ്ദിഖ് മറുപടി നൽകി.മോഹന്‍ലാല്‍ നടിമാരെന്ന് വിളിച്ചെന്ന് വിമര്‍ശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റ് ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നല്‍കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത്.
മോഹന്‍ലാലിനെതിരെ എന്തിനാണ് ഇവര്‍ ഇങ്ങനെ ആക്രമിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചിട്ടാണ് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് പോയത്. അത് തടയാന്‍ ഇവര്‍ വ്യാജഒപ്പിട്ട് മെമ്മോറാണ്ടം തയ്യാറാക്കി അയച്ചു. എന്നിട്ട് എങ്ങനെയാണ് മോഹന്‍ലാലിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നമ്മള് കണ്ടു.
മമ്മൂട്ടി എന്ന നടനെതിരെ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എത്രയോ പേരുടെ ചീത്തയാണ് ആ നടി കേട്ടത്. ആ തെറി പറയുന്നവരെ മമ്മൂട്ടി തടയണം എന്നാണ് അവര്‍ പറയുന്നത്. അതില്‍ നിന്നും പാഠം പഠിക്കുകയല്ലേ ചെയ്യേണ്ടത്. ആ സംഘടനയുടെ സോഷ്യല്‍മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സഹോദരി പറഞ്ഞത് തെറിവിളി കാരണം നില്ക്കാന് വയ്യെന്നാണ്. ജനങ്ങളുടെ വെറുപ്പ് എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്തതിന്റെ പ്രശ്നമാണ്. ഞാനൊരു പൊതുപരിപാടിയ്ക്ക് പോയാല്‍ ആളുകള്‍ കൂക്കി വിളിക്കുകയും തെറി വിളിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം ആ ജനങ്ങള്‍ക്ക് ഞാന്‍ സ്വീകാര്യനല്ലെന്ന് എനിക്ക് മനസ്സിലാവും.
മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ ദിലീപിനേയോ ജനങ്ങളുടെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ നടക്കില്ല,സിദ്ദിഖ് പറഞ്ഞു.