കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാള സിനിമയുടെ താര രാജാക്കന്മാരിൽ ഒരുവനായി നിലകൊള്ളുന്ന മോഹൻലാൽ നാളെ തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുകയാണ്. കൊറോണഭീതിയിൽ ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ഈ വർഷം ലാലേട്ടനും ജന്മദിനാഘോഷം വലിയ രീതിയിൽ ഉണ്ടാകുവാൻ സാധ്യതയില്ല. അതിനിടയിൽ മോഹൻലാലുമൊത്തുള്ള കൂടുതൽ നിമിഷങ്ങൾ ലഭിച്ച ലോക്ക്ഡൗൺ കാലഘട്ടത്തെ കുറിച്ച് ഭാര്യ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
“അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാന്‍ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ അദ്ദേഹത്തിന് പലപ്പോഴും വീടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബില്‍ കുക്കിംഗ് വീഡിയോകള്‍ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിംഗ് സ്റ്റൈല്‍ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുമ്ബോള്‍ ഞാന്‍ എന്റെ ഭര്‍ത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാന്‍ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടില്‍ കിട്ടിയതില്‍ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങള്‍ കാണുന്ന മോഹന്‍ലാല്‍ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യന്”
രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന ശീലം താരത്തിനുണ്ടെന്നും സുചിത്ര പറയുന്നു. താരത്തിന്റെ ഈ ഇഷ്ടം അറിയാവുന്ന തന്റെ അച്ഛന് മരുമകനായി ഫ്രിഡ്ജില്‍ ഐസ്ക്രീമുകള്‍ കരുതി വെയ്ക്കാറുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.