മലയാളി മാമന് വണക്കം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുജ കാർത്തിക. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം. ഇരുപതോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ സുജ അവതരിപ്പിച്ചു. പിന്നീട് വിവാഹത്തിനുശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ്. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്. കഴിഞ്ഞ കുറേ നാളുകളായി സുജയെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോൾ മനോരമ ഓണ്‍ലൈന്‍ നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ചു തുറന്നുപറയുകയാണ് സുജ.
താരത്തിന്റെ വാക്കുകൾ:
ക്ലാസിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതല്‍ തവണ നൃത്തം ചെയ്തത് കൃഷ്ണ നീ ബേഗനെ…. എന്ന കീര്‍ത്തനത്തിനാണ്. ഗുരുവായൂരപ്പന് മുന്നില്‍ രണ്ട് തവണ ഈ കീര്ത്തനത്തിന് ചുവടുവെക്കാന്‍ കഴിഞ്ഞു. ആ നൃത്തം ചെയ്യുമ്പോള്‍ കൃഷ്ണനെ എന്റെയൊപ്പം കാണാന്‍ തന്നെ പറ്റാറുണ്ട്. ആ പെര്‍ഫോമന്‍സ് കണ്ട ചിലരും അങ്ങനെ ഫീല്‍ ചെയ്തതായി പറഞ്ഞിട്ടുണ്ട്. ആ കീര്‍ത്തനം എപ്പോള്‍ കേട്ടാലും ഞാന്‍ പോലുമറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണന് ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്.
ഞാന്‍ ജനിച്ചത് വൈക്കത്താണ്. വളര്‍ന്നത് എറണാകുളത്തും. രണ്ടിടത്തെയും ദേശനാഥന് മഹാദേവനാണ്. ബഹുമാനം കലര്‍ന്നൊരു ഭക്തിയാണെനിക്ക് ശിവഭഗവനാനോട്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ വൈക്കത്തപ്പാ എന്നാണ് ഞാനെപ്പോഴും വിളിക്കാറ്. എന്റെ വിവാഹം എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ വച്ചായിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ഭക്തരാണ്. എന്റെ ഭര്‍ത്താവിന്റെ വിളിപ്പേര് കിച്ചു എന്നാണ്. ചിലപ്പോള്‍ തോന്നും അമ്മയെയോ ഭര്‍ത്താവിനെയോ വിളിക്കുന്നതിലും കൂടുതല്‍ പ്രാവിശ്യം ഞാന്‍ വിളിക്കുന്നത് വൈക്കത്തപ്പാ എന്നാണെന്ന്.
അധികം തിരക്കില്ലാത്ത അമ്പലങ്ങളില്‍ വൈകിട്ട് ദീപാരാധന തൊഴുന്നതിനെ കുറിച്ചൊക്കെ ഭര്‍ത്താവ് എപ്പോഴും പറയും. ആ സമയങ്ങളിലെ ക്ഷേത്ര ദര്‍ശനം നമ്മളില്‍ നിറയെ പോസിറ്രീവ് എനര്‍ജി നിറയ്ക്കും. അവിടുത്തെ ആര്കിടെക്ചര് പോലും നമ്മുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറയാറുണ്ട്. അത് ശരിയാണ്. നമ്മളിലെ എല്ലാ നെഗറ്റീവ് എനര്‍ജികളെയും ദൂരെയകറ്റാന്‍ അത്തരം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ കൊണ്ട് കഴിയാറുണ്ട്.
മുകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാനും ഏറെയിഷ്ടമാണ്. അവിടെ നിന്ന് ലഭിക്കുന്ന ശാന്തിയും സമാധാനവുമൊക്കെ അപാരമാണ്. അതുപോലെ തന്നെ പ്രിയപ്പെട്ട ഒരിടമാണ് തിരുപ്പതി ക്ഷേത്രം. 2019 മാര്‍ച്ചില്‍ കുടുംബസമേതം ഒരു യാത്ര നടത്തിയപ്പോള്‍ മറക്കാനാകാത്ത ഒരു അനുഭവമുണ്ടായി. എന്റെ മാതാപിതാക്കളും ഭര്‍ത്താവിന്റെ മാതാപിതാക്കളും കുട്ടികളുമൊക്കെയുണ്ടായിരുന്നു. പതിനെട്ട് മണിക്കൂറോളമെടുത്ത് ഞാനും ഭര്‍ത്താവും മാറി മാറി ഡ്രൈവ് ചെയ്താണ് അവിടെ എത്തിയത്.
ക്ഷേത്രത്തിനടുത്ത് മുറിയൊക്കെ എടുത്ത് റെഡിയായി ക്ഷേത്രത്തിലേക്ക് പോയി. നേരത്തെ ബുക്ക് ചെയ്ത് പുറപ്പെട്ടത് കൊണ്ടും സീസണ് അല്ലാത്തത് കൊണ്ടും വലിയ തിരക്ക് ഇല്ലായിരുന്നു. ആ നടയില്‍ ചെന്ന് തൊഴുതു നിന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. ഞാന്‍ മാത്രമല്ല, എന്റെ അമ്മയും ഭര്‍ത്താവിന്റെ അമ്മയുമെല്ലാം കരഞ്ഞു. ഭക്തിയുടെ നിറവ് അപ്പോള്‍ അനുഭവിക്കാന്‍ കഴിഞ്ഞു.
വലിയ സെലിബ്രിറ്റികളൊക്കെ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന ക്ഷേത്രമെന്നേ കേട്ടിരുന്നുള്ളു. എന്താണ് ഇത്രയധികം ഭക്തരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത് എന്നൊക്കെ ദര്‍ശനം നടത്തുന്നതിന് മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്നു. അവിടെ ചെന്ന് ഭഗവാനെ കണ്ടപ്പോള്‍, കണ്‍നിറയെ തൊഴുത് നിന്നപ്പോള്‍ എനിക്കതിനുള്ള ഉത്തരം കിട്ടി.