ലോകം മുഴുവൻ രക്ഷിക്കുന്നതായി സിനിമകളിൽ നമ്മൾ കാണുന്ന സൂപ്പർഹീറോസ് ഈ ലോക്ക്ഡൗൺ കാലത്ത് എന്തായിരിക്കും ചെയ്യുന്നത്? രസകരമായ ആ ഒരു ചിന്തക്ക് നർമം നിറഞ്ഞ ഒരു ഭാവന നൽകിയിരിക്കുകയാണ് ഒരു കൂട്ടം യുവ കലാകാരന്മാരുടെ കൂട്ടായ്മയായ ഫഞ്ചർ ഷോപ്പ്. വൈറലായി തീർന്ന പൃഥ്വിരാജിന്റെ ആടുജീവിതം കാരിക്കേച്ചർ ഒരുക്കിയ അതേ ടീം തന്നെയാണ് ഫഞ്ചർ ഷോപ്പ്. സൂപ്പർഹിറ്റ് സിനിമ ഡയലോഗുകളും സാമൂഹ്യ പ്രശ്നങ്ങളും നേട്ടങ്ങളും എല്ലാം ഇവരുടെ വരകൾക്ക് കാരണമാകാറുണ്ട്.
ബാംഗ്ലൂരിലെ ഇന്ദിരാനഗറിൽ ആറ് പേരടങ്ങുന്ന ഒരു കൂട്ടായ്മയാണ് ഫഞ്ചർ ഷോപ്പ്. സുരേഷ് രാമകൃഷ്ണയാണ് സ്ഥാപകൻ. അദ്ദേഹത്തെ കൂടാതെ ഇല്ലസ്ട്രേറ്റർ സിനു രാജേന്ദ്രൻ, കോപ്പി റൈറ്റർ അർജുൻ കൊടോത്ത്, അക്കൗണ്ടും ഫൈനാൻസും കൈകാര്യം ചെയ്യുന്ന സൊണാലി സെൻഗുപ്ത, ഗ്രാഫിക് ഡിസൈനർ അർജുൻ, സഹസ്ഥാപകനും ചീഫ് ഇല്ലസ്ട്രേറ്ററുമായ അരോഷ് തേവടത്തില്‍ എന്നിവരാണ് ഫഞ്ചർ ഷോപ്പിന് പിന്നിലുള്ളത്. സമ്മാനം നല്‍കാനും മറ്റും സാധിക്കുന്ന ഡിസൈനര്‍ ടീ-ഷര്‍ട്ട്, പോസ്റ്ററുകള്‍, ടീ മഗ്ഗുകള്‍, നോട്ട്ബുക്ക്, ക്ലോക്ക്, ബാഡ്ജ് തുടങ്ങിയ ഉല്പന്നങ്ങളുടെ ഒരു വ്യത്യസ്തമായ ബ്രാന്‍ഡാണ് ഫഞ്ചർ ഷോപ്പ്. മാത്തുക്കുട്ടി – ആസിഫ് അലി ടീമിന്റെ കുഞ്ഞെൽദൊ എന്ന ചിത്രത്തിലൂടെ സിനിമ പോസ്റ്റർ രംഗത്തേക്ക് കൂടി കാലൂന്നിയിരിക്കുകയാണ് ഫഞ്ചർ ഷോപ്പ്.
സൂപ്പർഹീറോ സീരീസിൽ സ്പൈഡർമാൻ, ബാറ്റ്മാൻ, ക്യാപ്റ്റൻ അമേരിക്ക, താനോസ് എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരെല്ലാം എത്തുന്നുണ്ട്. കൊറോണക്കാലത്തെ അവരുടെ ലോക്ക്ഡൗണാണ് അതിന്റെ വിഷയം. എന്താ മോളൂസേ ജാഡയാണോ എന്നെല്ലാം മെസ്സേജ് അയച്ചിരിക്കുന്ന സ്പൈഡർമാനും ചമ്മന്തിക്ക് തേങ്ങ പൊട്ടിക്കുന്ന തോറും സവാള അറിയുന്ന വോൾവറിനും അവഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് വക്കാണ്ടമുക്ക് നടത്തുന്ന ലോക്ക്ഡൗൺ ബോട്ടിൽ ആർട്ട് കോണ്ടെസ്റ്റിൽ പങ്കെടുക്കുന്ന താനോസുമെല്ലാം കൊറോണഭീതിയിൽ കഴിയുന്ന എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടർത്തുന്നുണ്ട്.