വ്യത്യസ്ഥമായ വേഷങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടനാണ് സൂര്യ. സപ്ലി എഴുതി ബികോം പാസ്സായ ശരവണന് ഇന്ന് കാണുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി നടന് സൂര്യ. വേല് ടെക് രംഗരാജന് യൂണിവേഴ്സിറ്റിയില്‍ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു സൂര്യ.
‘1995–ൽ ബികോം പൂർത്തിയാക്കുമ്പോൾ, ശരവണനായിരുന്ന ഞാൻ ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല. നടനാകണമെന്ന് വിചാരിച്ചല്ല സിനിമയിൽ എത്തിയത്. ഒരാഴ്ചയ്ക്ക് മുമ്പാണ് അഭിനയിക്കണം എന്ന തീരുമാനമെടുക്കുന്നത്. പിന്നീട് ഞാൻ എന്നിൽ തന്നെ വിശ്വസിച്ചു. എന്നെ തന്നെ മാതൃകയാക്കി സ്വയം പ്രതീക്ഷ നൽകി മുന്നോട്ട് പോയി. അങ്ങനെ ജീവിതം തന്നെ മാറി. ജീവിതത്തിൽ വിശ്വസിക്കൂ. എപ്പോഴും എന്തെങ്കിലുമൊക്കെ സർപ്രൈസുകൾ ജീവിതം തന്നുകൊണ്ടിരിക്കും. പക്ഷേ അത് പ്രവചിക്കാൻ കഴിയില്ല. എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം.’
‘നിങ്ങൾ ആവശ്യപ്പെടുന്ന കാര്യം ചിലപ്പോൾ സംഭവിച്ചുകൊള്ളണമെന്നില്ല, എന്നാൽ നിങ്ങള്‍ക്കാവശ്യമുള്ളത് തീർച്ചയായും സംഭവിച്ചിരിക്കും. എന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. മൂന്നുകാര്യങ്ങൾ ജീവിതത്തിൽ നിർബന്ധമായും വേണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം.ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ഓർമയില്ല. ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച കോ ആക്ടറിന് (സഹതാരം) നിർമാതാവ് കൊടുത്തത് ഒരുകോടിയുടെ ചെക്കാണ്. എന്റെ കൺമുന്നിൽ വെച്ചാണ് ആ ചെക്ക് നൽകിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചിട്ടില്ല. എന്നാൽ ആ നിർമാതാവ് അദ്ദേഹത്തിന്റെ കൈയാൽ ഒരുകോടി രൂപ പ്രതിഫലം ഒരിക്കൽ എനിക്കും നൽകണമെന്ന് വെറുതെ പറഞ്ഞിരുന്നു’.
‘പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം അതേ നിർമാതാവ് ഒരുകോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നൽകി. ഞാൻ ബികോം സപ്ലി എഴുതി പാസ് ആയ ആളാണ്. ഒരു നടന്റെ മകനായതിനാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിചാരിക്കരുത്. നമ്മുടെ മനസ്സിന്റെ ഉള്ളിലാണ് ലക്ഷ്യം ബോധം വളരേണ്ടത്. അങ്ങനെയെങ്കിൽ അത് തീർച്ചയായും സംഭവിച്ചിരിക്കും. കാർത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയിൽ രജനി സാർ പറഞ്ഞൊരു കാര്യമുണ്ട്. ‘ജീവിതത്തിൽ എല്ലാവര്ക്കും രക്ഷപ്പെടാൻ ഒരവസരം ലഭിക്കും. ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതിൽ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല.’