ചില ചിത്രങ്ങളുടെ വില വർഷങ്ങൾ പിന്നിടുമ്പോഴാണ് ലോകം തിരിച്ചറിയുന്നത്. അത്തരത്തിൽ മനോഹരമായ ഒരു ചിത്രമാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം നിർവഹിച്ച ദൈവദൂതൻ. മോഹന്‍ലാല്‍ സ്വന്തം താല്‍പ്പര്യപ്രകാരമാണ് ചിത്രത്തില്‍ എത്തിയതെന്നും തന്റെ ആദ്യ ചിത്രത്തിനായി 1983ല്‍ തന്നെ ആലോചിച്ച പ്രമേയമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
1983 ല്‍ എന്റെ ആദ്യ സിനിമയ്ക്കായി രൂപപ്പെടുത്തിയ കഥയാണ് പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2000-ല്‍ ദേവദൂതന് എന്ന പേരില്‍ പുറത്തുവന്നത്. ഞാന്‍ നവോദയ സ്റ്റുഡിയോയില്‍ സഹസംവിധായകന് എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. നവോദയയിലെ ശ്രീ ജിജോ നിര്‍ദ്ദേശിച്ച പ്രകാരമാണ് നവോദയയുടെ നിര്‍മാണ സംരംഭം എന്ന നിലയില്‍ ആ കഥ ശ്രീ രഘുനാഥ് പലേരി എനിക്കുവേണ്ടി എഴുതിയത്. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അനശ്വരമായ ഒരു പ്രണയകഥ. ആ കഥയിലെ നായകന് ഒരു ബോര്‍ഡിങ് സ്കൂളിലെ എഴുവയസ്സുകാരനായ കുട്ടിയായിരുന്നു. ആ കുട്ടിയിലൂടെ ഒരു അന്ധഗായകന്റെ ആത്മാവ് തന്റെ മരണമറിയാതെ തനിക്കായി കാത്തിരിക്കുന്ന മധ്യവയസ്കയായ കാമുകിയോടു സംവദിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിവൃത്തം.
നസിറുദ്ദീന്‍ ഷാ, മാധവി എന്നിവരെയാണ് കമിതാക്കളുടെ വേഷങ്ങള്‍ക്കായി മനസ്സില്‍ കണ്ടത്. ആദ്യ സിനിമയെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ഒരു വര്‍ഷത്തോളമെടുത്ത് രഘുനാഥ് പലേരിയോടൊപ്പം ആ തിരക്കഥ പൂര്‍ത്തിയാക്കിയത്. പക്ഷേ നിര്‍ഭാഗ്യവശാല്‍, ഇന്നും എനിക്ക് അജ്ഞാതമായ കാരണത്താല്‍ ആ സിനിമ സംഭവിച്ചില്ല. പിന്നീട് 1985 ല്‍ മുത്താരംകുന്ന് പി.ഒ യിലൂടെ ഞാന്‍ സ്വതന്ത്ര സംവിധായകനായതും തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്തതു ചരിത്രം. പക്ഷേ അപ്പോഴൊക്കെയും ആദ്യ സിനിമയ്ക്കായി എഴുതിയ കഥ എന്നെങ്കിലും സിനിമയാക്കണം എന്ന സ്വപ്നം മനസ്സില്‍ കൊണ്ടു നടന്നിരുന്നു.
2000 ല്‍ സിയാദ് കോക്കറിന് വേണ്ടി ഒരു സിനിമ ചെയ്യാനുള്ള ആലോചനകള്‍ നടക്കുമ്ബോള്‍ ഞാന്‍ സിയാദിനോട് ഈ കഥ പറയുകയും അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളായി ഞാന്‍ സൂക്ഷിച്ചിരുന്ന, പലേരിയുടെ കൈപ്പടയിലുള്ള പഴകി ദ്രവിച്ചു തുടങ്ങിയ താളുകള്‍ രഘു തന്നെ സിയാദിനെ വായിച്ചു കേള്‍പ്പിക്കുകയും എന്റെ ദീര്‍ഘകാല സ്വപ്നത്തിന് വീണ്ടും ചിറകു മുളയ്ക്കുകയും ചെയ്തു. തിരക്കഥ പുതുക്കി എഴുതിയപ്പോള്‍ പശ്ചാത്തലം ബോര്‍ഡിങ് സ്കൂളില്‍നിന്നു കോളജ് ക്യാംപസിലേക്ക് മാറ്റുകയും, സമാന്തരങ്ങളായ രണ്ടു പ്രണയങ്ങള്‍ രൂപപ്പെടുകയും ചെയ്തു ക്യാംപസിലെ പ്രണയ മിഥുനങ്ങളിലൂടെ തന്റെ പൂര്‍വകാമുകിയോടു സംവദിക്കാന്‍ ശ്രമിക്കുന്ന അന്ധനായ സംഗീതജ്ഞന്റെ കഥ. അഭിനേതാക്കള്‍ എല്ലാം പുതുമുഖങ്ങള്‍ ആയിരിക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അക്കാലത്ത് ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന മാധവനെയാണ് യുവകാമുകന്റെ വേഷത്തിനായി ശ്രമിച്ചത്, പക്ഷേ അദ്ദേഹം മണിരത്നത്തിന്റെ ‘അലൈ പായുതേ’ എന്ന ചിത്രത്തിനായി ദീര്‍ഘനാളത്തെ കരാറില്‍ ഏര്‍പ്പെട്ടു പോയതിനാല്‍ വീണ്ടും പുതിയ അഭിനേതാക്കള്‍ക്ക് വേണ്ടിയുള്ള ശ്രമം തുടരുന്നതിനിടെയാണ് യാദൃച്ഛികമായി മോഹന്‍ലാല്‍ സിയാദില്‍നിന്ന് ഈ കഥയെക്കുറിച്ച് അറിഞ്ഞതും അഭിനയിക്കുവാന്‍ താത്പര്യപ്പെട്ടതും. ലാലിനെ ഉള്‍പ്പെടുത്തുന്ന സാഹചര്യം വന്നാല്‍ കഥയില്‍ വീണ്ടും കാര്യമായ അഴിച്ചുപണി വേണ്ടിവരുമെന്നതിനാല്‍ ഞാനും പലേരിയും വല്ലാത്ത പ്രതിസന്ധിയിലായെങ്കിലും സിയാദിന്റെ താല്‍പ്പര്യത്തെ മാനിച്ച് അതിനു തയാറായി.
സാങ്കേതികമായി ഏറ്റവും മികവോടെ ചിത്രീകരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ഛായാഗ്രഹണം,സംഗീതം, കലാസംവിധാനം, വസ്ത്രാലങ്കാരം, ശബ്ദ സന്നിവേശം, കംപ്യൂട്ടര്‍ ഗ്രാഫിക്സ് തുടങ്ങി എല്ലാം ഏറ്റവും മികവോടെതന്നെ ചിത്രത്തില്‍ ഉപയോഗപ്പെടുത്തി. ഇത്രത്തോളം സമയവും പ്രയത്നവും മറ്റൊരു സിനിമയ്ക്കു വേണ്ടിയും ഞാന്‍ ചിലവഴിച്ചിട്ടില്ല. ചെന്നൈയിലെ പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞ മികച്ച അഭിപ്രായങ്ങള്‍ എനിക്ക് ഏറെ ധൈര്യം തന്നു, അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ റിലീസിനെ അഭിമുഖീകരിച്ചത്. റിലീസ് ദിവസം ഞാന്‍ ചെന്നൈയിലെ എന്റെ വീട്ടിലായിരുന്നു. ഞാന്‍ ഫോണിനു മുന്നില്‍ പ്രാര്‍ഥനയോടെയിരുന്നു, ഉച്ചകഴിഞ്ഞപ്പോള്‍ ലാല്‍ വിളിച്ചു. ആദ്യപകുതി കഴിഞ്ഞപ്പോള്‍ നല്ല പ്രതികരണങ്ങള്‍ പലരും വിളിച്ച് അറിയിച്ച സന്തോഷം ഞങ്ങള്‍ പങ്കുവച്ചു. അതിനുമുന്‍പ് ഒരു സിനിമയ്ക്കും ലാല്‍ അത്തരത്തില്‍ ആകാംക്ഷയോടെ എന്നെ വിളിച്ചിട്ടില്ല. വൈകുന്നേരമായതോടെ എന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമുഖത്താണു നില്‍ക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പരാജയ കാരണങ്ങളെ വിശകലനം ചെയ്യുവാനുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നില്ല ആ നാളുകളില്‍ ഞാന്‍. പിന്നീട് ചിന്തിച്ചപ്പോള്‍ എനിക്കു തോന്നിയത്, മോഹന്‍ലാല്‍ എന്ന നടന് അപ്പോഴേക്കും നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പര്‍താര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞന് നിരാശപ്പെടുത്തിയിരിക്കാം. ലാല്‍ പൊതുവേ വിജയപരാജയങ്ങളെ വൈകാരികമായി സമീപിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.