പേരിലെ ഒരു വ്യത്യസ്ഥത തന്നെയാണ് ഉണ്ടയിലേക്ക് പ്രേക്ഷകരെ അടുപ്പിച്ചത്. എന്തായിരിക്കും ഈ ചിത്രമെന്ന ആകാംക്ഷയിൽ ഇരുന്ന പ്രേക്ഷകർക്ക് ചിത്രത്തിന്റെ സ്റ്റിൽസും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും എല്ലാം നല്ലൊരു ചിത്രം തന്നെയായിരിക്കും എന്നുറപ്പും നൽകി. ആ പ്രതീക്ഷകളെ നിറവേറ്റി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് തുളച്ചു കയറിയിരിക്കുകയാണ് ‘ഉണ്ട’. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിൽ നിന്നും വേറിട്ടൊരു അവതരണമാണ് ഖാലിദ് റഹ്മാൻ അവലംബിച്ചിരിക്കുന്നത്. ചെറിയൊരു പത്രവർത്തയിൽ നിന്നും ഉരുത്തിരിഞ്ഞ ചിത്രം സ്വാഭാവികമായ നർമത്തോടൊപ്പം ഭീതിയും നിറച്ച് പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
സാധാരണ പോലീസ് ചിത്രങ്ങളിൽ നിന്നെല്ലാം വേറിട്ട നിൽക്കുന്ന റിയലിസ്റ്റിക്കായിട്ടുള്ള ഒരു സോഷ്യോ – പൊളിറ്റിക്കൽ ചിത്രമാണ് ഉണ്ട. ബസ്തറിലെ മാവോയിസ്റ്റ് മേഖലയിൽ തെരഞ്ഞെടുപ്പ് നടത്താൻ പോകുന്ന കേരള പൊലീസിലെ ഒരു സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വമ്പൻ ആയുധ ശേഖരവുമായി സദാ സന്നദ്ധരായിരിക്കുന്ന മാവോയിസ്റ്റുകളുടെ ഇടയിലേക്കാണ് മണി സാറും സംഘവും എത്തുന്നത്. ലാത്തിയും ഉപയോഗിച്ച് ശീലമില്ലാത്ത തോക്കുമായ സംഘത്തിന്റെ ആ നിസ്സഹായാവസ്ഥയിൽ തന്നെ നർമ്മത്തിന്റെ ഒരു ആഴവും ഭീതിയുടെ ഒരു നിഴലാട്ടവും ഒരേ സമയം ദർശിക്കുവാൻ സാധിക്കുമെന്നത് തന്നെയാണ് ഉണ്ടയെ വേറിട്ടതാക്കുന്നത്. പോലീസ് ചിത്രങ്ങളിൽ കാണുന്ന സ്ഥിരം ക്ളീഷേകളായ തീ പാറുന്ന ഡയലോഗുകളോ വില്ലൻമാരെ ഇടിച്ചു തെറിപ്പിക്കുന്ന സീനുകളോ ഇല്ലാത്ത ഒരു പക്കാ റിയലിസ്റ്റിക് പോലീസ് സ്റ്റോറിയാണ് ഉണ്ട.
ഹീറോയിസത്തിനോട് വിട പറഞ്ഞ് സാധാരണക്കാരനായ ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങി വന്ന മമ്മൂക്കയെയാണ് ഉണ്ടയിൽ കാണുവാൻ സാധിക്കുന്നത്. ബൽറാമിന്റെ രൗദ്രതയോ ഒന്നുമില്ലാത്ത ഭയക്കുന്ന, നിരാശനാവുന്ന ഒരു സാധാരണ പോലീസ് ഓഫീസർ വേഷമാണ് തന്റെ സ്വതസിദ്ധമായ അഭിനയ മുഹൂർത്തങ്ങളിലൂടെ മമ്മൂക്ക മനോഹരമാക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ തുടങ്ങി ഒരോ കഥാപാത്രത്തിനും കൃത്യമായി ഇടം നൽകിയാണ് സിനിമ വികസിക്കുന്നത്. ഖാലിദ് റഹ്മാനും ഹർഷദും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ശക്തി. ടെൻഷൻ നിറക്കുന്ന കഥാ സന്ദർഭത്തിന് അനുയോജ്യമായ സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയും ഉണ്ടയെ പ്രേക്ഷകർക്ക് ആസ്വാദ്യകരമാക്കി. ഹൃദയത്തിലേക്ക് നേരെ തുളച്ച് കയറുന്ന ഈ ‘ഉണ്ട’ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.