മലയാളികളുടെ ഇഷ്ട താരം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലും യഥാർത്ഥ ജീവിതത്തിലും നിഴൽപോലെ കൂടെയുള്ള വ്യക്തിത്വമാണ് ജോർജ്. മമ്മൂട്ടിയെ കാണാൻ എത്തുന്നവർ ആദ്യം വിളിക്കുന്നത് ജോർജിനെയാണ്. കാരണം മമ്മൂട്ടി സന്തോഷത്തിലാണോ ദേഷ്യത്തിലാണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയുവാൻ ജോർജിന് സാധിക്കും. അദ്ദേഹത്തിന്റെ വലംകൈ ആണ് ജോർജ്. ഒരു അഭിനേതാവും ചമയക്കാരനും എന്ന ബന്ധത്തിനപ്പുറം വളർന്ന ഒരു സൗഹൃദമാണ് ഇവർ തമ്മിൽ ഉള്ളത്. ഈ സൗഹൃദത്തിന്റെ കഥയാണ് ജോർജിന് പറയാനുള്ളത്.വർഷങ്ങൾക്ക് മുമ്പുള്ള ഒരു സ്വാതന്ത്ര്യദിന പുലരിയാണ് കഥയുടെ ആരംഭം..
ജോർജിന്റെ വാക്കുകൾ :
1991 ഓഗസ്റ്റ് 15 ഊട്ടിയിൽ നീലഗിരി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ആദ്യമായി മമ്മൂക്കയുടെ അടുത്തെത്തുന്നത്. രഞ്ജിത്തിനെ തിരക്കഥയിൽ ഐ വി ശശിയാണ് ആ ചിത്രം സംവിധാനം ചെയ്തത്. മേക്കപ്പ്മാനായ അച്ഛൻ ദേവസ്യയോടൊപ്പം ആണ് അന്ന് ഞാൻ സെറ്റിലെത്തിയത്. പതിവുപോലെ മേക്കപ്പ് തുടങ്ങി. അതിനിടെ അച്ഛനോട് മമ്മൂക്ക ചോദിച്ചു. “ജോർജിനെ എനിക്കൊപ്പം അയച്ചുകൂടെ.. എന്റെ മേക്കപ്പ് മാൻ ആയി..” കേട്ടപ്പോൾ അച്ഛന് സന്തോഷം ആയെങ്കിലും എന്നോട് ചോദിച്ചിട്ട് അഭിപ്രായം പറയാം എന്നു പറഞ്ഞു. അതുകേട്ട താമസം സമ്മതം മൂളാൻ എനിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ആദ്യമായി മമ്മൂക്കയുടെ മുഖത്തെ മേക്കപ്പ് ഇടുമ്പോൾ കൈകൾ വിറയ്ക്കുകയായിരുന്നു. “പേടിക്കാതെ ധൈര്യത്തോടെ മേക്കപ്പ് ഇടൂ” എന്ന് മമ്മൂക്ക പറഞ്ഞപ്പോൾ വിറ മാറുകയും കൂടുതൽ കോൺഫിഡൻസ് വരികയും ചെയ്തു.
മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്റെ സൗന്ദര്യം വീണ്ടും വീണ്ടും കൂട്ടുന്നതിലെ ജോർജ് ടച്ച് കുറച്ച് സ്പെഷ്യൽ ആണ്. അതിനുപിന്നിൽ പൊടിക്കൈകൾ ഒന്നുമില്ലെന്നാണ് ജോർജിന്റെ പക്ഷം.
“ആദ്യം മമ്മൂക്കയെ കാണുമ്പോഴുള്ള അതേ തിളക്കം ഇന്നും അദ്ദേഹത്തിന്റെ ചർമത്തിന് ഉണ്ട് അതിനാൽ ചെറിയ രീതിയിൽ ടച്ച് ചെയ്താൽ മതി. മമ്മൂക്കയുടെ മുഖത്തിന് ഓവർ മേക്കപ്പ് ആവശ്യമില്ല. പിന്നെ ചില സിനിമകളിൽ വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാറുണ്ട് അപ്പോൾ അതിന് അനുയോജ്യമായ മേക്കപ്പ് ചെയ്യേണ്ടിവരും അതിനു കുറച്ച് സമയമെടുക്കും”.
മമ്മൂക്കയുടെ മേക്കപ്പ്മാനായ ജോർജ്ജ് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമാതാവ് കൂടിയാണ്. റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് ആദ്യമായി ജോർജ് നിർമ്മാണ രംഗത്ത് എത്തുന്നത്. അതിനു പിന്നിലും മമ്മൂട്ടിയുടെ താൽപര്യമായിരുന്നു.പിന്നീട് ലാൽ ജോസിനെ ഇമ്മാനുവൽ എന്ന സിനിമ വന്നപ്പോൾ ഈ സിനിമ ജോർജ്ജ് നിർമ്മിക്കൂ എന്ന് മമ്മൂട്ടി പറഞ്ഞു. സിൻസിൽ സെല്ലുലോയ്ഡ് എന്ന ബാനറിലാണ് ജോർജ് സിനിമ നിർമ്മിക്കുന്നത്.
“നിനക്ക് ആത്മ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ഓരോ സിനിമയും നിർമിക്കാവൂ” എന്നാണ് മമ്മൂക്കയുടെ നിർദ്ദേശം അതുകൊണ്ട് ഓരോ കാര്യവും ചെയ്യുമ്പോൾ മമ്മൂക്കയോട് ചോദിക്കും ഒപ്പം ഞാനും നന്നായി ആലോചിക്കും അതിനാൽ ഇന്നുവരെ മമ്മൂട്ടിയിൽ നിന്ന് വഴക്ക് കേട്ടിട്ടില്ല.” :- ജോർജ്ജ് പറഞ്ഞു.
(മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ നിന്ന്.. ജൂണ്‍ 2019.)