മലയാള സിനിമയിലെ പകരം വെക്കാൻ ആവാത്ത ഒരു നടനാണ് മോഹൻലാൽ. 2000 ആണ്ടിൽ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായി മാറിയ നരസിംഹം സമ്മാനിച്ച മോഹൻലാൽ പിന്നീട് അതേ തുടർന്നുള്ള വർഷം കാക്കക്കുയിൽ, രാവണ പ്രഭു എന്നീ വമ്പൻ വിജയങ്ങളും സമ്മാനിച്ചുവെങ്കിലും 2002 ൽ ബ്രഹ്മചാരി മാത്രം ആശ്വാസമായി നിന്നു. ആ സമയത്ത് പുറത്തു വന്ന ഒന്നാമൻ, താണ്ഡവം, ചതുരംഗം, കിളിച്ചുണ്ടൻ മാമ്പഴം എന്നിവയെല്ലാം തകർന്നു വീണപ്പോൾ മോഹൻലാലിന്റെ സുവർണ്ണ കാലഘട്ടം തീരുകയാണോ എന്ന് ഏവരും സംശയിച്ചിരുന്നു.
എന്നാൽ ഇതിൽനിന്ന് എന്ന് അദ്ദേഹം തിരിച്ചെത്തിയത് ബാലേട്ടൻ എന്ന ചിത്രത്തിലൂടെയായിരുന്നു. കേരളത്തിലെ റിലീസിംഗ് കേന്ദ്രങ്ങളിൽ നൂറിലധികം ദിവസങ്ങളിൽ തകർത്തോടിയ ബാലേട്ടൻ വി എം വിനു സംവിധാനം ചെയ്ത് തിരക്കഥാകൃത്തായ ടി എ റസാഖിന്റെ അനുജൻ ടി എ ഷാഹിദ് രചിച്ച ചിത്രമാണ്. ആദ്യം ടി എ ഷാഹിദ് ബാലേട്ടന്റെ കഥ പറഞ്ഞ സംവിധായകരെല്ലാം ആ ചിത്രം വിജയിക്കില്ല എന്ന് പറഞ്ഞു അത് ഒഴിവാക്കിയപ്പോൾ വി എം വിനുവിന് ആ കഥയിൽ താൽപ്പര്യം തോന്നുകയും അവർ ആ കഥ മിസ്റ്റർ ബ്രഹ്മചാരിയുടെ സെറ്റിൽ പോയി മോഹൻലാലിനോട് പറയുകയും മോഹൻലാൽ അതു സമ്മതിക്കുകയും ചെയ്തു.
രണ്ടുവർഷം മീശപിരിച്ച് ആസുര ഭാവത്തിലുള്ള വേഷങ്ങളിൽ ഉറച്ചു പോയ മോഹൻലാലിനെ വീണ്ടും മലയാളി പ്രേക്ഷകരുടെ കുടുംബങ്ങളിലേക്ക് തിരിച്ചുകൊണ്ടുവന്ന ചിത്രമായിരുന്നു ബാലേട്ടൻ. എം ജയചന്ദ്രൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വരാത്ത രീതിയിൽ തന്റെ അഭിനയ സ്ഥാനം മോഹൻലാൽ ഈ ചിത്രത്തോടെ ഉറപ്പിച്ചു.