Categories: MalayalamNews

“കുഞ്ഞിന്റെ നിർത്താത്ത കരച്ചിൽ കേൾക്കുമ്പോൾ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടിയാലോ എന്നാലോചിച്ചു” അശ്വതിയുടെ വികാരനിർഭരമായ കുറിപ്പ്

അവതാരകയായും എഴുത്തുകാരിയായും മലയാളികളുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. മാതൃദിനമായിരുന്ന ഇന്നലെ ഫേസ്ബുക്കിൽ അശ്വതി പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കും ചെറിയൊരു വിങ്ങലും പിന്നീട് സന്തോഷവും പകർന്നിരിക്കുന്നത്. ഞാനൊരു നല്ല അമ്മയല്ലേ എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് ‘അല്ല’ എന്ന് നിർദാക്ഷിണ്യം ഉത്തരം കൊടുത്ത് വിഷാദത്തിലേയ്ക്ക് ഞാനെത്ര വട്ടം കൂപ്പു കുത്തിയിട്ടുണ്ടെന്നറിയാമോ ?? അപ്പോഴൊക്കെ ചേർത്ത് നിർത്തി ഭർത്താവ് ചോദിക്കും ‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ ആരാടി നല്ല അമ്മ’ !! ആ ഒരു ചോദ്യത്തിന്റെ ബലത്തിൽ ഞാൻ വീണ്ടും നിവർന്നു നിൽക്കും . ദുബായിൽ റേഡിയോ അവതാരകയായിരുന്ന കാലത്താണ് പത്മ ജനിക്കുന്നത്. പ്രസവത്തിന് ഒരാഴ്ച മുൻപ് വരെയും ജോലിയ്ക്ക് പോയിരുന്നു. ഇടയ്ക്കുള്ള ചെറിയ കിതപ്പുകളും രാത്രിയിലെ മസിലുരുണ്ടു കയറ്റവും ഒഴിച്ചാൽ ഗർഭകാലം അത്ര കഠിനം ഒന്നുമില്ലായിരുന്നു. കടിഞ്ഞൂൽ പ്രസവമായതു കൊണ്ട് പന്ത്രണ്ടു മണിക്കൂർ വരെ ലേബർ പെയിൻ പ്രതീക്ഷിക്കാമെന്ന് പറഞ്ഞ ഡോക്ടറെ പോലും അമ്പരപ്പിച്ച് വെറും നാലു മണിക്കൂറിനുള്ളിൽ സുഖ പ്രസവം (അനുഭവിക്കുന്നവർക്ക് അത്ര സുഖമല്ലെങ്കിലും)

Aswathy Sreekanth Writes down an emotional note on maternity

മറ്റേർണിറ്റി ലീവ് മുഴുവൻ കുഞ്ഞുണ്ടായതിനു ശേഷം എടുക്കാം എന്ന് തീരുമാനിച്ചതിനാൽ ഏഴാം മാസത്തിലെ നാട്ടിൽ പോക്കുണ്ടായില്ല. പ്രസവ സമയത്ത് അമ്മയ്ക്ക് എത്താനും കഴിഞ്ഞില്ല. ഭർത്താവിന്റെ അമ്മയായിരുന്നു കൂടെയുണ്ടായിരുന്നത്. നാട്ടിൽ നിന്നും സഹായത്തിനു കൊണ്ടു വന്ന ഒരു ചേച്ചിയും. ജനിച്ച ആദ്യ ദിവസം രാത്രി കുഞ്ഞ് സുഖമായുറങ്ങി. ഭാഗ്യം, രാത്രി ഉറങ്ങുന്നുണ്ടല്ലോ എന്ന് ഞങ്ങൾ ആശ്വാസം പറഞ്ഞു. പക്ഷേ അത് പിന്നീടങ്ങോട്ട് വർഷങ്ങൾ നീളുന്ന ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കം മാത്രമായിരുന്നു. പത്മ പകലൊക്കെ ഉറങ്ങി രാത്രി മുഴുവൻ ഉണർന്നു കരഞ്ഞു കൊണ്ടേയിരുന്നു. കൈക്കുഞ്ഞുങ്ങളെ എടുക്കാൻ പോലും വശമില്ലായിരുന്ന ഞാനും ഏതൊരമ്മയെയും പോലെ കുഞ്ഞിനെയെയും എടുത്ത് രാവെളുക്കുവോളം മുറിയിലൂടെ നടന്നു. പാലു തികയാഞ്ഞിട്ടാകുമെന്ന അടക്കം പറച്ചിലുകൾക്കൊടുവിൽ കുപ്പിപ്പാലും രംഗപ്രവേശം ചെയ്തു. അന്നെനിക്കത് കടുത്ത അപമാനമായാണ് അനുഭവപ്പെട്ടത്. എന്റെ കുഞ്ഞിന്റെ വിശപ്പടക്കാൻ പോലും കഴിവില്ലെങ്കിൽ ഞാനെന്ത് അമ്മയാണെന്ന് ഞാൻ ആരും കാണാതെ കരഞ്ഞു.

Aswathy Sreekanth Writes down an emotional note on maternity

എന്റെ അമ്മ അടുത്തില്ലാത്ത കുറവ് അറിയിക്കാതിരിക്കാൻ ഭർത്താവിന്റെ അമ്മ സ്വന്തം അനാരോഗ്യം മറന്ന് പ്രസവ ശുശ്രൂഷകൾ തന്നു കൂടെ തന്നെയുണ്ടായിരുന്നു. പക്ഷേ എന്നിട്ടും അമ്മ പോലും കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് എടുത്തു കൊണ്ട് പോകുന്നത് എനിക്ക് കടുത്ത അസ്വസ്ഥതയുണ്ടാക്കി. കറുത്തിരുണ്ടു പോയ കഴുത്തും സഞ്ചി പോലെ തൂങ്ങിപ്പോയ വയറും കണ്ണാടിയിൽ കണ്ട് ഇതൊന്നും ഇനിയൊരിക്കലും പഴയതു പോലെയാവില്ലെന്നു സ്വയം ഉറപ്പിച്ചു. രാത്രി ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനോട് ഞാൻ അകാരണമായി വഴക്കുകൾ ഉണ്ടാക്കി. കുഞ്ഞിന്റെ നിർത്താത്ത കരച്ചിൽ കേൾക്കുമ്പോൾ പലപ്പോഴും ഞാൻ ആറാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് ചാടിയാലോ എന്നാലോചിച്ചു. നാട്ടിൽ നിന്നും എന്റെ അമ്മ വിളിക്കുമ്പോഴൊക്കെ ഞാൻ സന്തോഷത്തിലാണോ എന്ന് ആവർത്തിച്ച് അന്വേഷിച്ചു. അല്ലെന്നു ഞാൻ ആരോടും പറഞ്ഞില്ല. ഗർഭിണിയായിരുന്നപ്പോൾ പാതിരാത്രി പോലും എഴുന്നേറ്റ് ഭക്ഷണം കഴിച്ചിരുന്ന എനിക്ക് വിശപ്പേ ഇല്ലാതായി. പ്രസവം കഴിഞ്ഞാൽ നാല്പത്തൊന്നു ദിവസത്തേയ്‌ക്കോ മറ്റോ വെജിറ്റേറിയൻ മാത്രമേ കഴിക്കാവൂ എന്ന അലിഖിത നിയമം സഹിക്കാനാവാതെ അമ്മ തന്ന ഭക്ഷണം പലതും ആരുമറിയാതെ വേസ്റ്റ് കുട്ടയിലിട്ടു. ഞാൻ എന്നോട് തന്നെ യുദ്ധം പ്രഖ്യാപിച്ചു. ലോകത്താർക്കും എന്നോട് സ്നേഹമില്ലെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു. പ്രസവ ശേഷം പല സ്ത്രീകളും കടന്നു പോകുന്ന ഇത്തരം മാനസിക അവസ്ഥകളെക്കുറിച്ച് വായിച്ചും കെട്ടും അറിഞ്ഞിരുന്നത് കൊണ്ട് മാത്രം ഇതും കടന്നു പോകുമെന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു.

Aswathy Sreekanth Writes down an emotional note on maternity

മുലപ്പാലും കുപ്പിപ്പാലും മാറി മാറി കൊടുത്തിട്ടും ഗ്യാസിനുള്ള മരുന്നുകൾ കൊടുത്തിട്ടും കടുകും മുളകുമുഴിഞ്ഞ് ഗ്യാസ് അടുപ്പിന്റെ പരിധികളിൽ നിന്ന്‌ കത്തിച്ചിട്ടും പത്മ രാത്രികളിൽ നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ പുതുമയല്ലാതായി. അപ്പോഴേയ്‌ക്കും അമ്മയുടെ വിസയുടെ കാലാവധിയും എന്റെ പ്രസവാവധിയും കഴിഞ്ഞിരുന്നു. സഹായത്തിന് വന്ന ചേച്ചിയെ കുഞ്ഞിനെ ഏൽപ്പിച്ച് ഞാൻ ആദ്യമായി ജോലിക്ക് പോയ ദിവസം. ഓഫീസിലെത്തി അധികം വൈകും മുൻപേ ചേച്ചിയുടെ ഫോൺ വന്നു. കുഞ്ഞ് നിർത്താതെ കരയുകയാണ്. ആരെങ്കിലും ഒന്ന് പെട്ടെന്ന് വരണം. ഞാൻ ഷോയ്ക്കു കയറാൻ സ്റ്റുഡിയോയുടെ മുന്നിൽ നിൽക്കുകയാണ്. ഷോ ചെയ്യാതെ ഇറങ്ങിയാൽ പോലും വീട്ടിലെത്താൻ ഒരു മണിക്കൂറെടുക്കും. ഭർത്താവിനെ വിളിച്ച് ഉടനെ വീട്ടിലെത്താൻ പറഞ്ഞു. ശ്രീ വീട്ടിലെത്തുമ്പോൾ നിർത്താതെ കരയുന്ന കുഞ്ഞിന്റെ തലയ്ക്കൽ ബൈബിളും കൊന്തയും എടുത്ത് വച്ച് ചേച്ചി പേടിച്ച് വിറച്ചിരിക്കുകയാണ്. ഞാൻ പോയതിൽ പിന്നെ കുഞ്ഞ് വാ പൂട്ടിയിട്ടില്ല. ഫ്രിഡ്‌ജിൽ പിഴിഞ്ഞ് വച്ച് പോയ മുലപ്പാലോ കുപ്പിപ്പാലോ ഒരു തുള്ളി ഇറക്കിയിട്ടില്ല. കരഞ്ഞു തളർന്നിട്ടും ഉറങ്ങുന്നില്ല. ശ്രീ, കുഞ്ഞിനേയും ചേച്ചിയെയും കൂട്ടി ഒരു മണിക്കൂർ ട്രാഫിക്കും കടന്ന് എന്റെ ഓഫീസിലെത്തി. വഴി തീരുവോളം കുഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു. ഷോയുടെ ഇടയിൽ നിന്ന് പാഞ്ഞിറഞ്ഞി താഴെ വന്ന് കുഞ്ഞിനെ ഞാൻ കൈയിൽ വാങ്ങുമ്പോൾ അവൾ കരഞ്ഞു തളർന്ന് അൽപ്പ പ്രാണനായിരുന്നു. അമ്മയതെവിടാരുന്നു എന്ന മട്ടിൽ അവളെന്റെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി, ഞാൻ തൊട്ട മാത്രയിൽ കരച്ചിൽ നിർത്തി എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു പാൽ കുടിച്ചുറങ്ങി. രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇട്ടിട്ട് ജോലിക്ക് പോയതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. പക്ഷേ ഒരു തരത്തിലും ജോലി ഉപേക്ഷിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരുന്നില്ല അന്ന് ഞങ്ങൾ. ‘ഏതും പോരാത്തൊരു കൊച്ചെ’ന്ന് സർട്ടിഫിക്കറ്റ് തന്ന് കുഞ്ഞിന്റെ വാശിക്കരച്ചിലിനു മുന്നിൽ അടിയറവു പറഞ്ഞ് ജോലിക്ക് വന്ന ചേച്ചി അഞ്ചു മാസം തികയും മുൻപേ തിരികെ പോയപ്പോഴാണ് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത്. എനിക്ക്ഒരു ലീവ് പോലും ബാക്കിയില്ല. എന്റെ അവസ്ഥ അറിഞ്ഞപ്പോൾ കുഞ്ഞിനെ കൂടി ഓഫീസിൽ കൊണ്ട് ചെല്ലാൻ മാനേജ്‌മന്റ് അനുവാദം തന്നു. അങ്ങനെ അമ്മയും കുഞ്ഞും ഒരുമിച്ച് റേഡിയോ ജീവിതം തുടങ്ങി. കുഞ്ഞിനുള്ള കുറുക്ക് മുതൽ അരച്ച ചോറ് വരെ പല ഫ്‌ളാസ്‌ക്കുകളിൽ ആക്കി, പാമ്പേഴ്സും ഫ്‌ളാനലുകളും വെറ്റ് വൈപ്സും വച്ച ബേബി ബാഗൊരുക്കി ഞങ്ങൾ എട്ടു മണിക്കൂർ ഓഫീസ് ഡ്യൂട്ടിക്ക് പോയി. പത്മ ആരുമായും പെട്ടന്ന് ഇണങ്ങുന്ന കുട്ടി ആയിരുന്നില്ല. അതുകൊണ്ട് ഞാൻ ഓരോ തവണ സ്റ്റുഡിയോയിൽ കയറുമ്പോഴും പുറത്തു സ്ട്രോളറിൽ കിടന്ന് അവൾ വാവിട്ട് നിലവിളിച്ചു. അടുത്ത പാട്ടിന്റെ ഇടവേളയിൽ ഞാൻ തിരിച്ച് ഇറങ്ങും വരെ. ഞാൻ ഷോ ചെയ്യുമ്പോഴെല്ലാം അവളെ എടുത്ത് കൊണ്ട് നടന്നതും ഫുഡ് കൊടുത്തതും സാന്ത്വനിപ്പിച്ചതും എന്റെ നല്ലവരായ സഹപ്രവർത്തകരായിരുന്നു. എല്ലാം ദിവസവും കാണുമെങ്കിലും പത്മ അൽപ്പമെങ്കിലും ഇണങ്ങിയത് ചുരുക്കം ചിലരോടാണ്. എല്ലാവരും സഹായിച്ചെങ്കിലും സ്റ്റുഡിയോയിൽ നിരന്തരം കേൾക്കുന്ന കുഞ്ഞി കരച്ചിലുകൾ ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. അവരെയും കുറ്റം പറയാനാവില്ല. ഇത്ര വാശിയ്ക്ക് മണിക്കൂറുകൾ നിർത്താതെ കരയുന്ന കുട്ടിയെ അവരാരും കണ്ടിരുന്നില്ല. “ഇങ്ങനുണ്ടോ നശൂലം പിടിച്ച പിള്ളേര്…എന്തൊരു കരച്ചിലാത്” എന്ന് ഒരു സഹപ്രവർത്തകൻ പറയുന്നത് അവിചാരിതമായി കേട്ടു കൊണ്ട് ഇറങ്ങി വന്ന ദിവസം രാത്രി മുഴുവൻ ഞാൻ അവളെ ചേർത്ത് പിടിച്ച് വാവിട്ട് കരഞ്ഞു. ‘കുഞ്ഞിങ്ങനെ വഴക്കുണ്ടാക്കിയാൽ അമ്മ എന്തു ചെയ്യും’ ന്നു ദയനീയമായി ഞാൻ ചോദിക്കുമ്പോഴൊക്കെ അവൾ എന്റെ മുഖത്തു നോക്കി മോണ കാട്ടി നിഷ്ക്കളങ്കമായി ചിരിച്ചു. ആ മുഖം കാണുമ്പോൾ മാത്രമാണ് ഞാൻ ജീവിക്കാൻ ആഗ്രഹിച്ചത്. വീട്ടു ജോലി, ഓഫീസ് ജോലി, കുഞ്ഞിന്റെ കാര്യങ്ങൾ, ഭർത്താവിന്റെ തിരക്കുകൾ, നിരന്തരമായ ഉറക്കമില്ലായ്മ ഒക്കെ കൂടി എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും താളം പോലും തെറ്റിച്ചു തുടങ്ങിയിരുന്നു. പുതിയൊരു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഓടി നടക്കുന്ന ഭർത്താവിന് സഹായിക്കാൻ പറ്റുന്നതിന് പരിധികളുണ്ടായിരുന്നു.

Aswathy Sreekanth Writes down an emotional note on maternity

കുഞ്ഞിനേയും കൊണ്ട് മൂന്ന് മാസത്തോളം ജോലിക്ക് പോയി. അപ്പോഴേയ്ക്കും ശ്രീയുടെ അച്ഛനും അമ്മയും ദുബായിലെത്തി. പകൽ പത്മ അവരോടൊപ്പം വീട്ടിൽ മിടുക്കിയായിരുന്നു തുടങ്ങി. പക്ഷേ രാത്രി രണ്ടു മണി മുതൽ വെളുക്കുവോളം നീളുന്ന കരച്ചിലിന് ഒരു മാറ്റവുണ്ടായില്ല. പത്മയ്ക് ഒന്നര വയസ്സായപ്പോഴാണ് ഫ്ളവേഴ്സ് ചാനലിൽ നിന്ന് വിളി വരുന്നത്. മാസത്തിൽ നാലു ദിവസത്തെ ഷൂട്ട് എന്ന വ്യവസ്ഥയിൽ. ജോലി ചെയ്തിരുന്ന റേഡിയോ സ്റ്റേഷന്റെ നിലനിൽപ്പ് തന്നെ പ്രശ്നത്തിലായിരുന്നത് കൊണ്ടും അതെനിക്ക് ഉണ്ടാക്കുന്ന സ്ട്രെസ്സിൽ നിന്ന് ഒരു മാറ്റം നന്നായിരിക്കും എന്ന് കരുതിയത് കൊണ്ടും അത് ഏറ്റെടുക്കാൻ തീരുമാനിച്ചു. നാലു ദിവസത്തെ ഷൂട്ട് കഴിഞ്ഞാൽ ബാക്കി ദിവസങ്ങൾ കുഞ്ഞിന്റെ കൂടെ കിട്ടുമല്ലോ എന്ന പ്രതീക്ഷയും. മുലകുടി മാറിയിട്ടില്ലാത്തതു കൊണ്ട് കുഞ്ഞിനേയും കൊണ്ടാണ് ഞാൻ ഷൂട്ടിന് ഓരോ തവണയും നാട്ടിൽ പോയിരുന്നത്. ഷോ ചുരുങ്ങിയ സമയത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഷൂട്ട് പക്ഷേ മാസത്തിൽ ഒരു ഷെഡ്യൂൾ എന്നതിൽ നിന്ന് മൂന്ന് വരെ നീണ്ടു. വാശിക്കാരി കുഞ്ഞി പെണ്ണിനേയും കൊണ്ടുള്ള വിമാന യാത്ര പതിവായപ്പോൾ അത് എന്റെയും അവളുടെയും ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. ഹിറ്റായി കഴിഞ്ഞ ഷോ നിർത്താൻ നിർവാഹമില്ല. പലവട്ടം എല്ലാം നിർത്തി കുഞ്ഞിനെ നോക്കി വീട്ടിലിരുന്നാലോ എന്ന് ആലോചിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഭർത്താവും വീട്ടുകാരും സുഹൃത്തുക്കളും പറയും ‘കുഞ്ഞ് നാളെ വളർന്ന് അവളുടെ വഴിയ്ക്ക് പോകും, ഇന്ന് വേണ്ടെന്ന് വയ്ക്കുന്ന കരിയർ അന്ന് നിനക്കു കിട്ടിയെന്നു വരില്ല’ നിരന്തരമുള്ള യാത്രകൾ കൊണ്ടും മണിക്കൂറുകൾ നീളുന്ന ഷൂട്ടിങ്ങിലെ നിൽപ്പ് കൊണ്ടും എനിക്ക് നടുവേദന വന്നു തുടങ്ങിയിരുന്നു. കൂടെ കാൽസ്യം ഡെഫിഷെൻസിയും. പത്മയാണെങ്കിൽ വളരും തോറും മുലപ്പാൽ അല്ലാതെ മറ്റൊന്നും വേണ്ട എന്ന് വാശി പിടിച്ചു തുടങ്ങി. മുലകുടി നിർത്തേണ്ടത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞപ്പോഴാണ് മനസ്സില്ലാ മനസ്സോടെ ചെന്നി നായകത്തെ കൂട്ട് പിടിച്ചത്. മുലപ്പാലിൽ ആദ്യമായി കയ്പ്പറിഞ്ഞ കുഞ്ഞ് വാവിട്ട് നില വിളിച്ചപ്പോൾ കടുത്ത കുറ്റബോധത്താൽ ഞാൻ കൂടെ കരഞ്ഞു. എന്നാൽ കരച്ചിലിനിടയിലും വലിച്ചെടുത്ത കയ്പ്പ് നീർ തുപ്പി കളഞ്ഞ് അവൾ വീണ്ടും പാല് കുടിച്ചു…ചെന്നി നായകവും, പാവയ്ക്കാ നീരും പലപ്പോഴായി കുഞ്ഞിപ്പെണ്ണിന്റെ വാശിക്ക് മുന്നിൽ തോറ്റു പോയി. ഒടുവിൽ നാട്ടിലെത്തിയപ്പോൾ എന്റെ അമ്മ നിര്ബദ്ധപൂർവം അവളെ എന്റെ അടുത്ത് നിന്ന് മാറ്റിക്കിടത്തി. രാത്രി മുഴുവൻ അവൾ അമ്മയുടെ അടുത്ത് കിടന്ന് പാപ്പം പാപ്പം എന്ന് നിലവിളിച്ചത് കേട്ട് ഇപ്പുറത്തെ മുറിയിൽ ഞാൻ കരഞ്ഞ് നേരം വെളുപ്പിച്ചു. അങ്ങനെ അവൾ കാണാതെ നാലു ദിവസം ഒരേ വീട്ടിൽ ഞങ്ങൾ ഒളിച്ചു കളിച്ചു. ഒടുവിൽ പത്മ പാല് കുടിക്കാതെ ഉറങ്ങാൻ പഠിച്ചു. മുലകുടി മാറിയത് കൊണ്ട് ഇനിയൊന്നു മാറ്റി നിർത്തി നോക്കാമെന്നു കരുതി ഒരിക്കൽ പത്മയെ ശ്രീയെയും പേരെന്റസിനെയും ഏൽപ്പിച്ച് ഒന്ന് രണ്ടു ദിവസത്തേയ്ക്ക് ഞാൻ നാട്ടിൽ വന്നു നോക്കി. ആ ദിവസങ്ങളിൽ അടുത്ത ഫ്ലാറ്റുകളിൽ ഉള്ളവരെ പോലും ഉറക്കാതെ അവൾ നിലവിളിച്ചു. അമ്മയിൽ കുറഞ്ഞ ഒന്നിലും അവൾ കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഓരോ വട്ടം വീട്ടിലേയ്ക്ക് വിളിക്കുമ്പോഴും അവളുടെ കരച്ചിലുകൾ എന്റെ നെഞ്ചു മുറിച്ചു. മേക്ക് അപ്പ് റൂമിലിരുന്ന് കരയുന്ന ഞാൻ അവിടെയുള്ളവർക്ക് പതിവ് കാഴ്ചയായി. ഓരോ തവണ അടുത്ത ഷൂട്ടിന്റെ തീയതി അറിയുമ്പോഴും ഞാൻ കടുത്ത സമ്മർദ്ദത്തിലായി. ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു. ഷോ നിർത്തി. എല്ലാം നിർത്തി. ഒരു വർഷത്തോളം നീണ്ട ഇടവേള. പലയിടത്തു നിന്നും സിനിമ ഉൾപ്പെടെ പല ഓഫറുകളും വന്നു പോയി. കുഞ്ഞിനെ മാറി നില്ക്കാൻ വയ്യ എന്ന കാരണം പറഞ്ഞ് ഒക്കെയും മടക്കി. സ്വന്തം അച്ഛനോട് പോലും അധികം കൂട്ട് കൂടാതെ പത്മ എന്നോട് ഒട്ടി ഒട്ടി ഒരമ്മക്കുട്ടി മാത്രമായി. പ്ലേ സ്കൂളിൽ വിട്ടാൽ ഈ അമ്മയൊട്ടൽ കുറയുമെന്ന് കരുതിയപ്പോൾ അവിടെയും അവൾ എന്നെ കരഞ്ഞു തോൽപ്പിച്ചു. വെറുതെ വീട്ടിലിരുന്നാൽ എന്റെ കരിയറിലെ നല്ല സമയം മുഴുവൻ പോകുമെന്നും ചുമ്മാ ഇരുന്നാൽ കവിതയെഴുതി ഡിപ്രെഷൻ അടിക്കുമെന്നും അറിയാവുന്ന ഭർത്താവാണ് നാട്ടിലേയ്ക്ക് പോകുന്നോ എന്ന് ചോദിച്ചത്. അങ്ങനെ പത്ത് വർഷം പ്രണയിച്ചു വിവാഹം കഴിച്ചപ്പോൾ ഒരിക്കലും പിരിഞ്ഞ് നിൽക്കില്ലെന്ന് ശപഥം ചെയ്തിരുന്ന ഞങ്ങൾ രണ്ടിടത്തായി. പുറത്ത് നിന്ന് കാണുന്നവർ ‘എങ്ങനെ ഇത്ര കൗണ്ടർ അടിക്കുന്നു, എങ്ങനെ എപ്പോഴും ഇങ്ങനെ ചിരിക്കാൻ പറ്റുന്നു, നിങ്ങൾക്കൊക്കെ എന്ത് സന്തോഷാല്ലേ’ എന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കും. ഷൂട്ട് കഴിഞ്ഞ് രാത്രി ഒരു മണിക്ക് കടുത്ത തല വേദനയുമായി വീട്ടിലെത്തി നിർത്താതെ കരയുന്ന കുഞ്ഞിനെ തോളിലിട്ട് വെളുക്കുവോളം ഇരുട്ടിൽ നടക്കുന്ന എന്നെ ഓർക്കും. ഉറക്കവും ക്ഷീണവും സങ്കടവും സഹിക്ക വയ്യാതെ കുളിമുറിയിൽ പാതിരാത്രി കുഴഞ്ഞ വീണ എന്നെ ഓർക്കും. ‘അമ്മ പോണ്ടാ…’ന്ന പത്മയുടെ നിർത്താത്ത കരച്ചിലോർക്കും. ‘കൊച്ചു കഴിഞ്ഞുള്ള ജോലിയൊക്കെ മതിന്നു വയ്ക്കും സ്നേഹൊള്ള അമ്മമാർ’ എന്ന പരോക്ഷമായ ചില കുത്തുവാക്കുകളോർക്കും. പത്മയ്ക്കിപ്പോൾ അഞ്ചര വയസ്സായി. ഞാൻ മാസത്തിൽ നാലോ അഞ്ചോ ദിവസം മാത്രമാണ് ഷൂട്ടിന് പോകാറ്. കൊച്ചിയിൽ നടക്കുന്ന ചാനൽ ഷൂട്ടുകൾ രാത്രി പന്ത്രണ്ടു മണിയ്ക്ക് തീർന്നാലും തിരികെ തൊടുപുഴയിലെ വീട്ടിലെത്തി അവളോടൊപ്പമാണ് ഉറങ്ങാറ്. രാത്രി ഉറക്കത്തിൽ കരയുന്ന ശീലം അവൾക്കിപ്പോഴുമുണ്ട്. പണ്ടത് കാരണമറിയാത്ത കരച്ചിലായിരുന്നെങ്കിൽ ഇപ്പോഴത് കാലു വേദനയാണ്. ഒന്നിട വിട്ട ദിവസങ്ങളിൽ അത് ഞങ്ങളുടെ ഉറക്കം കളയും. ഞാൻ ഉറങ്ങാതെ അവളുടെ കാലിൽ മെല്ലെ അമർത്തിയാൽ അവൾ ഉറങ്ങും. എന്റെ കൈ അയഞ്ഞാൽ അവൾ ഉണരും. എന്നോട് സഹതാപം തോന്നി എത്രയോ വട്ടം അവളുടെ അച്ഛൻ എനിക്ക് പകരം അവളുടെ കാലിൽ പിടിച്ചിരിക്കുന്നു. ഏതുറക്കത്തിലും അവളത് തിരിച്ചറിയും. അമ്മ മതി ന്ന് വാശി പിടിച്ച് കരയും. ‘അച്ഛൻ എടുത്തോണ്ട് നടക്കാം, അമ്മയൊന്നു ഉറങ്ങിക്കോട്ടെ’ന്നു എത്ര വട്ടം അച്ഛൻ മകളോട് കെഞ്ചിയിരിക്കുന്നു. അപരിചിതരുടെ കൈയിൽ നിന്നെന്ന വണ്ണം അവൾ അച്ഛനെ തള്ളി മാറ്റി എന്റെ നേരെ കുതിച്ച് ചാടും. ‘മ്മ മതീന്ന്’ അലറി കരയും. ന്റെ പാവം അമ്മപ്രാന്തി ! എന്റെ അമ്മ പരിചയക്കാരോട് പറയാറുണ്ട് പത്തു പിള്ളേരെ വളർത്തണ സ്‌ട്രെയിൻ എടുത്തിട്ടുണ്ട് അവൾ ഒരെണ്ണത്തിനെ വളർത്താൻ എന്ന്. ഞാനീ അഞ്ചര വർഷത്തിൽ ഏറ്റവും ആഗ്രഹിച്ചിട്ടുള്ളത് ആരുമില്ലാത്ത എവിടെയെങ്കിലും പോയി ഒരു രണ്ടു മൂന്നു ദിവസം മുഴുവൻ കിടന്നുറങ്ങണം എന്നാവും. അവളടുത്തില്ലാതെ ഉറങ്ങാൻ പറ്റില്ലെങ്കിലും….!! കരിയറും കുടുംബവും എങ്ങനെ ഈസി ആയി മാനേജ് ചെയുന്നു എന്ന് പലരും ചോദിക്കാറുണ്ട്…ഒട്ടും ഈസിയായിരുന്നില്ല എന്നാണ് ഉത്തരം !! ഭർത്താവും വീട്ടുകാരും സുഹൃത്തുക്കളും കൂടെ നിന്നത് കൊണ്ട് മാത്രം സാധിച്ചതാവാം. അല്ലെങ്കിൽ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ഡിപ്രെഷന്റെ പടുകുഴിയിൽ വീണ്, പിന്നൊരു കാലത്ത് മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചെന്ന കഥ നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ് പിള്ളേരെ കൂടി വെറുപ്പിച്ചേനെ. പത്മ : അമ്മ ജോലിക്ക് പോകുമ്പോ ഞാൻ എന്തിനാ കരയുന്നെ എന്നറിയാവോ ?? ഞാൻ : ഇല്ലല്ലോ പത്മ : എല്ലാ പിള്ളേർക്കും അമ്മമാരെ ഇഷ്ടവല്ലേ…അതിനേക്കാളും കൊറേ കൊറേ കൂടുതൽ ഇഷ്ടമുണ്ട് എനിക്ക് അമ്മയോട്…ഈ ലോകത്ത് വച്ച് ഏറ്റോം ഇഷ്ടം

Its not easy to be a mom, but it’s worth it ❤️ Happy Mother’s Day

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago