Maradona Malayalam Movie Review
മറഡോണ.. ആ പേര് കേൾക്കുമ്പോൾ ഫുട്‍ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രമെന്ന് തോന്നുമെങ്കിലും നായകൻ ഫുട്ബോൾ കളിക്കുമായിരുന്നുവെന്നത് മാത്രമാണ് ചിത്രത്തെ ഫുട്‍ബോളുമായി ബന്ധിപ്പിക്കുന്ന ഒരു ഘടകം. പക്ഷേ മറഡോണ എന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന മറ്റൊന്നുണ്ട്…’ദൈവത്തിന്റെ കൈ’. അത്തരത്തിൽ ഒരു അനുഭവമാണ് പ്രേക്ഷകനും നായകനും ഒരേപോലെ ലഭ്യമാകുന്നത്. തിരിച്ചറിവുകളുടെ ലോകത്തേക്ക് നായകനെ ആ കൈകൾ കൂട്ടികൊണ്ടുപോകുമ്പോൾ പ്രേക്ഷകനും കൂടെ പോകുന്നു. നവാഗതനെന്നൊരു തോന്നൽ ഒരിക്കൽ പോലും പ്രേക്ഷകനെ ഓർമപ്പെടുത്താതെ വിഷ്ണു നാരായണൻ ചിത്രമൊരുക്കിയിട്ടുണ്ട്. ദിലീഷ് പോത്തൻ, സമീർ താഹിർ, ആഷിഖ് അബു എന്നിവരുടെ അസിസ്റ്റന്റ് ആയിരുന്ന ഒരു വ്യക്തിയിൽ നിന്നും മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്.
സുധിയുടെ അച്ഛൻ പറയുന്നത് പോലെ കാശ് കിട്ടിയാൽ സ്വന്തം അപ്പന്റെ തല കൊയ്യാനും മടിക്കാത്ത രണ്ടുപേരാണ് മറഡോണയും സുധിയും. നല്ലതിനായാലും കെട്ടതിനായാലും ചെറുപ്പം മുതലേ ഇരുവരും ഒന്നിച്ചാണ്. അങ്ങനെയുള്ള അവരുടെ ഒരു പണി എട്ടിന്റെ പണിയായി തിരിച്ചടിക്കുന്നു. അതിൽ നിന്നും ഇരുവർക്കുമുള്ള രക്ഷപ്പെടൽ എന്നതിനേക്കാൾ ചില തിരിച്ചറിവുകളുടെ ലോകത്തേക്കാണ് ഇരുവരും സഞ്ചരിക്കുന്നത്. മോഹൻലാൽ ചിത്രം ഗുരുവിൽ ഫാന്റസി രൂപത്തിൽ നായകന് ലഭിച്ച ഒരു ബോദ്ധ്യം റിയലിസ്റ്റിക്കായി ലഭിക്കുകയാണ് മറഡോണയിൽ. ജീവിതം കാണുന്ന നായകനും അത് കാണിച്ചുകൊടുക്കുന്ന മറ്റുള്ളവരും നിറയുമ്പോൾ മറഡോണ പ്രേക്ഷകനായിട്ടും ഏറെ കാര്യങ്ങൾ പറഞ്ഞു വെക്കുന്നുണ്ട്. എതിർ ഫ്ളാറ്റിലെ വൃദ്ധനെ പരിഹസിക്കുന്നിടത്ത് നിന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അയാളായി മാറുന്നത് നായകൻ അറിയുന്നതിനോടൊപ്പം പ്രേക്ഷകനും അറിയുന്നു.
ആശയെ പോലെ ഇത്ര റിയലിസ്റ്റിക് ആയിട്ടുള്ള നായികമാരെ ഈ അടുത്തൊന്നും കണ്ടിട്ടില്ലയെന്ന് തന്നെ പറയാം. ഒരു മൂളിപ്പാട്ടിലൂടെ പരിചയപ്പെടുന്ന നായകനും നായികയും ആസ്വാദകരുടെയും ഹൃദയം കവരുന്നു. വെറും നേരമ്പോക്കായി പ്രേമിച്ചു തുടങ്ങിയ നായകനെ അവസാനം അവന് ഒട്ടും ചേരില്ലെന്ന് ചങ്കായ സുഹൃത്ത് പറയുന്ന കാമുകനാക്കി മാറ്റുമ്പോൾ കണ്ടിരിക്കുന്ന ഓരോരുത്തരിലും ഒരു സന്തോഷം നിറയുന്നുണ്ട്. തിരിച്ചറിവുകളുടെ ലോകത്തേക്ക് നായകനെ കൈപിടിച്ച് നടത്തുന്നവരിൽ നായികയും വൃദ്ധനും റാംബോ എന്ന നായ്ക്കുട്ടിയും പ്രാവും അക്വേറിയത്തിലെ മീനുകൾ വരെയും അവരുടെ ഭാഗങ്ങൾ ഭംഗിയായി നിർവഹിക്കുന്നു. ടോവിനോ തോമസിന്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ് മറഡോണ. കഥാപാത്രം ആവശ്യപ്പെടുന്ന നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള ഘടകങ്ങൾ അതിന്റെ പൂർണതയിൽ തന്നെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ടോവിനോക്ക് സാധിച്ചു. അതോടൊപ്പം തന്നെ കൈയ്യടി നേടുന്ന പ്രകടനം തന്നെയാണ് ടിറ്റോ വിൽസണും പുതുമുഖ നായിക നായിക ശരണ്യയും കാഴ്ച്ച വെച്ചത്. ചെമ്പൻ വിനോദ് ജോസ്, കിച്ചു, ലിയോണ ലിഷോയ്, ജിൻസ് ഭാസ്‌കർ എന്നിവരും അവരുടെ റോളുകൾ മനോഹരമാക്കി.
നവാഗതനായ കൃഷ്ണമൂർത്തി ഒരുക്കിയ തിരക്കഥ തന്നെയാണ് മറഡോണയുടെ യഥാർത്ഥ ശക്തി. പ്രേക്ഷകനെ ഒരിറ്റു പോലും മടുപ്പിക്കാതെ പൂർണമായും പിടിച്ചിരുത്തുന്ന തിരക്കഥയാണ് ഈ നവാഗതൻ തയ്യാറാക്കിയിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും ദീപക് ഡി മേനോന്റെ മനോഹരമായ ക്യാമറ വർക്കും കൂടിയായപ്പോൾ ചിത്രം കൂടുതൽ ആസ്വാദ്യകരമായി തീർന്നു. സൈജു ശ്രീധരന്റെ എഡിറ്റിംഗ് പ്രേക്ഷകന്റെ ആസ്വാദനത്തെ കൂടുതൽ സുന്ദരമാക്കി. തിരിച്ചറിവുകളുടെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമെല്ലാം ലോകത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന മറഡോണ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…