കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പർവം തിയറ്ററുകളിലേക്ക് എത്തിയത്. ഏതായാലും 100 ശതമാനം സീറ്റുകൾ തിയറ്ററുകളിൽ അനുവദിച്ചത് മികച്ച നേട്ടമാക്കി മാറ്റിയിരിക്കുകയാണ് ഭീഷ്മ പർവം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ഓപ്പണിംഗ് ഡേ കളക്ഷനിൽ ഉൾപ്പെടെ വൻ നേട്ടമാണ് ഉണ്ടാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ഭീഷ്മപർവം 3 കോടി 76 ലക്ഷം ഗ്രോസ് കളക്ഷൻ നേടിയതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
ആദ്യദിനം ഭീഷ്മപർവം ഡിസ്ട്രിബ്യൂഷൻ ഷെയർ മാത്രം രണ്ടു കോടിക്ക് മുകളിൽ നേടിയതായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. ഓണലൈൻ മാധ്യമമായ ദ ക്യുവിനോട് ആണ് വിജയകുമാർ ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ പ്രധാന സെന്ററുകളിൽ ഒന്നായ ഏരീസ് പ്ലക്സിൽ 14 ഷോകളിലൂടെ 9.56 ലക്ഷം രൂപയാണ് ഓപ്പണിംഗ് കളക്ഷനായി നേടിയതെന്ന് ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്.
മാർച്ച് മൂന്നിനാണ് ഭീഷ്മപർവം തിയറ്ററുകളിൽ റിലീസ് ചെയ്തത്. 406 സ്ക്രീനുകളിലായി സ്പെഷ്യൽ ഷോ ഉൾപ്പെടെ 1800ന് അടുത്ത് ഷോകളാണ് നടത്തിയതെന്നാണ് തിയറ്റർ ഉടമകൾ നൽകുന്ന വിവരം. ഒരു മമ്മൂട്ടി ചിത്രത്തിന്റെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പണിംഗും കളക്ഷനുമാണ് ഭീഷ്മപർവത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ. തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിക്കപ്പെട്ട സാഹചര്യത്തിൽ മമ്മൂട്ടിയുടെ അതിവേഗ 100 കോടി ചിത്രമായി ഭീഷ്മ പർവം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിര്‍മ്മാതാകളുടെ ഔദ്യോഗിക പ്രഖ്യാപനം പ്രകാരം നിലവില്‍ ഓപ്പണിംഗ് ഡേ കളക്ഷനില്‍ ഒന്നാമതുള്ളത് മോഹന്‍ലാല്‍ ചിത്രം ഒടിയന് ആണ്. 7.22 കോടി ചിത്രം ഗ്രോസ് കളക്ഷന്‍ നേടി എന്നായിരുന്നു പ്രഖ്യാപിച്ചത്.