മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമിനെ നായകനാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമാണ് അബ്രഹാം ഓസ് ലർ. ജനുവരി 11ന് ചിത്രം തിയറ്ററുകളിൽ എത്തും. അഞ്ചാം പാതിരയ്ക്കു ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമായതു കൊണ്ടു തന്നെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ അബ്രഹാം ഓസ് ലറിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തിരുന്നു. ട്രയിലറിന് ഇതുവരെ രണ്ടു മില്യണിന് മുകളിൽ കാഴ്ചക്കാരെയാണ് ലഭിച്ചത്. ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററിനായി കാത്തിരിക്കുകയാണെന്നാണ് ട്രയിലറിന്റെ കമന്റ് ബോക്സിൽ ജയറാം കുറിച്ചത്.
അതേസമയം സിനിമയെക്കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ജയറാം. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ജയറാം അബ്രഹാം ഓസ് ലറിനെക്കുറിച്ച് പറഞ്ഞത്. ‘സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയ്ക്കു ശേഷം ഒരു നല്ല സിനിമയ്ക്കായി കാത്തിരിക്കുമ്പോഴാണ് മിഥുൻ മാനുവൽ തോമസ് അബ്രഹാം ഓസ് ലറിന്റെ കഥയുമായി വന്നത്. സിനിമയുടെ പേര് കേട്ടപ്പോൾ ആക്ഷൻ പടമാണോ എന്നാണ് ആദ്യം ചോദിച്ചത്. എന്നാൽ ഇതിൽ ആക്ഷനേ ഇല്ലെന്നായിരുന്നു മിഥുൻ പറഞ്ഞത്.’ – ജയറാം പറഞ്ഞു. മലയാളികൾക്ക് ആക്ഷൻ കാണണമെങ്കിൽ അതിനായി എത്രയോ ഭാഷകൾ ഇല്ലേയെന്ന് മിഥുൻ ചോദിച്ചെന്നും ജയറാം പറഞ്ഞു. ഈ പ്രായത്തിൽ പോയി ആക്ഷൻ കാണിച്ചാൽ കാണാൻ ഒരു മനുഷ്യനും ഉണ്ടാകില്ലെന്നും ജയറാം വ്യക്തമാക്കി. ചിത്രം ഒരു ക്രൈം ത്രില്ലർ ഇമോഷണൽ ഡ്രാമയാണെന്ന് മിഥുൻ പറഞ്ഞു. കഥാപാത്രം തന്റെ കൈയിൽ സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ കോൺഫിഡൻസ് ആണെന്ന് മിഥുൻ പറഞ്ഞെന്നും അങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നും ജയറാം പറഞ്ഞു.
ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.