തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിൻ സെൽവൻ. ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചെന്നൈയിൽ വെച്ച് ആയിരുന്നു ലിറിക്കൽ വീഡിയോ റിലീസ്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊന്നിയിൻ സെൽവനിൽ ആൾവാൾകടിയാൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. തല മുണ്ഡനം ചെയ്ത് കുടവയറുള്ള കഥാപാത്രമാണിത്. കുടവയർ ഉണ്ടാകാൻ സെറ്റിൽ തനിക്ക് പ്രത്യേകം ഭക്ഷണമാണ് തന്നിരുന്നതെന്നാണ് ജയറാം പറഞ്ഞത്.
തായ്ലൻഡ് ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. പുലർച്ചെ മൂന്നരയ്ക്ക് ഷൂട്ടിംഗിനു പോകും. വൈകുന്നേരം ആറുമണിക്ക് തിരിച്ചെത്തുമ്പോൾ ജയം രവിയും കാർത്തിയും വ്യായാമം ചെയ്യുകയായിരിക്കും. 18 മണിക്കൂർ ജോലിയും ചെയ്ത് പിറ്റേ ദിവസത്തെ ഷൂട്ടിനായി രണ്ടുപേരും രാത്രി പത്തുമണിവരെ വ്യായാമം ചെയ്യും. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഇരുവരുമെന്നും നമ്പിയെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ജയറാം പറഞ്ഞു. നമ്പി എന്ന കഥാപാത്രം പറയുന്നതിനായി വിളിച്ചപ്പോൾ തന്നെ വലിയ വയറ് വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഷൂട്ടിങ്ങിന് എത്തുമ്പോഴും രാവിലെ തന്നെ വയറിന് വ്യത്യാസങ്ങൾ ഉണ്ടോ എന്നാണ് അദ്ദേഹം നോക്കുകയെന്നും ഷൂട്ടിങ്ങ് കഴിഞ്ഞശേഷം ആയിരിക്കും മുഖത്ത് നോക്കുകയെന്നും ജയറാം പറഞ്ഞു. ഒരു കാര്യത്തിന്റെ ഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും മണിരത്നം പോകുമെന്നും അതാണ് അദ്ദേഹമെന്നും ജയറാം പറഞ്ഞു.
ചില സിനിമകൾ തിയറ്ററിൽ പോയി കാണുമ്പോൾ ആയിരിക്കും അതിന്റെ കഥയെക്കുറിച്ച് മനസിലാകുക. എന്നാൽ, പൊന്നിയിൻ സെൽവൻ അങ്ങനെയല്ലെന്നും അത് ഓരോ തമിഴന്റെയും ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്ന കഥയാണെന്നും ജയറാം പറഞ്ഞു. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ഇതേ പേരിലുള്ള ചരിത്രനോവലിനെ ആധാരമാക്കിയാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളൻ അരുൾമൊഴി വർമനായി ജയം രവിയും വന്ദിയ തേവനായി കാർത്തിയുമെത്തുന്നു.
ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവർമനാണ് ഛായാഗ്രഹണം. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് ചിത്രം.