കഴിഞ്ഞയിടെ ആയിരുന്നു അനിയത്തിപ്രാവ് സിനിമയ്ക്ക് 25 വർഷം പൂർത്തിയായത്. അനിയത്തിപ്രാവ് സിനിമയിൽ ഉപയോഗിച്ച ബൈക്ക് 25 വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത് വലിയ വാർത്ത ആയിരുന്നു. ഇതിനു പിന്നാലെയാണ് താൻ ആയിരുന്നു അനിയത്തിപ്രാവ് സിനിമയിൽ നായകനാകേണ്ടിയിരുന്നത് എന്ന നടൻ കൃഷ്ണ പറഞ്ഞത് മാധ്യമങ്ങളിൽ വലിയ വാർത്തയായത്. അതേസമയം, മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അനിയത്തിപ്രാവ് കൈവിട്ടു പോകാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് കൃഷ്ണ.
സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഋഷ്യശ്യംഗൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനിയത്തിപ്രാവ് സിനിമ ഒഴിവാക്കിയതെന്ന് കൃഷ്ണ വ്യക്തമാക്കി. അനിയത്തിപ്രാവിലേക്ക് വിളിച്ച സമയത്ത് ഋഷ്യശ്യംഗന്റെ കരാർ ഒപ്പിടേണ്ടി വന്നുവെന്നും അക്കാരണത്താൽ അനിയത്തിപ്രാവിൽ അഭിനയിക്കാൻ സാധിക്കാതെ വന്നെന്നും കൃഷ്ണ പറഞ്ഞു. 1997ൽ ആയിരുന്നു ഋഷ്യശ്യംഗൻ റിലീസ് ചെയ്തത്. ഭാനുപ്രിയ ആയിരുന്നു ചിത്രത്തിലെ നായിക.
തനിക്ക് നഷ്ടമായ ആ സിനിമയെക്കുറിച്ചും വേഷത്തെക്കുറിച്ചും കൃഷ്ണ പറയുന്നത് ഇങ്ങനെ, ‘എല്ലാം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുഞ്ചാക്കോ ബോബൻ ചെയ്ത വേഷത്തിലേക്ക് ആദ്യം വിളിച്ചത് എന്നെ ആയിരുന്നു. അതേ ദിവസം മറ്റൊരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നു. അങ്ങനെയാണ് അനിയത്തിപ്രാവ് നഷ്ടമായത്. ആ നഷ്ടം 25 വർഷമായി മനസിൽ തീരാദുഃഖമായി ഉണ്ട്. എല്ലാം പോസിറ്റീവായി എടുക്കുന്നു. ആ വേഷം കിട്ടിയിരുന്നെങ്കിൽ ഞാൻ ഇരിക്കുന്ന സ്ഥലം വേറെ ആയിരിക്കുമെന്നും ഉറപ്പുണ്ട്. ആരും ഒഴിവാക്കിയതല്ല, പാര വെച്ചതല്ല. സമയദോഷമാണ് കളിച്ചത്. ആരെയും കുറ്റം പറയാനില്ല. കൈയിൽ നിന്നു പോയി, ഇനി പറഞ്ഞിട്ട് കാര്യമില്ല’ – കൃഷ്ണ പറഞ്ഞു.