സഹോദരൻ തന്നെ കൊല്ലാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മദ്യത്തിലും വിഷം കലർത്തി തന്നെ കൊല്ലാൻ സഹോദരൻ ശ്രമിച്ചുവെന്നാണ് തമിഴ് നടൻ പൊന്നമ്പലം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വിഷം കലർത്തി തന്നതിനാലാണ് തന്റെ വൃക്ക രണ്ടും തകരാറിലായതെന്നാണ് താരം ആരോപിക്കുന്നത്. മദ്യപിച്ച് വൃക്ക തകരാറിലായതെന്നാണ് ആളുകൾ കരുതിയതെന്നും എന്നാൽ കുടുംബാംഗത്തിൽ നിന്നുമുള്ള ദ്രോഹമാണ് ഇതിന്കാരണമെന്നും തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൊന്നമ്പലം തുറന്നു പറഞ്ഞു. വൃക്കകളുടെ പ്രവർത്തനം നിലച്ച് അത്യാസന്ന നിലയിലായ അദ്ദേഹത്തെ രണ്ടുവർഷം മുമ്പായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുവും സംവിധായകനുമായ ജഗന്നാഥൻ വൃക്ക നൽകിയതോടെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണ് അദ്ദേഹം.
ആരോഗ്യം വീണ്ടെടുത്തതിന് പിന്നാലെയാണ് ജീവിതത്തിലെ ചില കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം. തന്റെ കിഡ്നി തകരാറിലായത് കുടിച്ചതു കൊണ്ടോ ലഹരിമരുന്ന് ഉപയോഗിച്ചത് കൊണ്ടോ അല്ലെന്നും സഹോദരൻ കൊല്ലാൻ ശ്രമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. ഞങ്ങൾ പതിനൊന്ന് മക്കളാണ്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ കലക്കി എനിക്ക് തന്നു. അത് കിഡ്നിയെയാണ് ബാധിച്ചത്. അദ്ദേഹമാണ് അത് ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ രസത്തിലും വിഷം കലക്കി തന്നു. വിദഗ്ദചികിത്സയ്ക്ക് ശേഷം ഡോക്ടർമാരാണ് ഉള്ളിൽ വിഷാംശം കണ്ടെത്തുന്നത്. എന്നാൽ ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലായിരുന്നു.
ഒരു ദിവസം രാത്രി പതിവില്ലാതെ എനിക്ക് ഉറക്കം വന്നില്ല, ഞാൻ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോൾ എന്റെ അസിസ്റ്റന്റും സഹോദരനും എന്റെ ലുങ്കിയും ബൊമ്മയും ചരടുമൊക്കെ ജപിച്ച് ഒരു കുഴി കുഴിച്ച് മൂടുകയാണ്. ഞാനത് കുറേനേരം ശ്രദ്ധിച്ചിരുന്നു. പിറ്റേദിവസം അസിസ്റ്റന്റിനെ ഒരു റൂമിൽ പൂട്ടിയിട്ട് ഞാൻ വിരട്ടി. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ അറിയുന്നത്. എന്റെ മെച്ചപ്പെട്ട ജീവിതം കണ്ടുള്ള അസൂയയിലാണ് സഹോദരൻ ഇതുപോലുള്ള ദ്രോഹം ചെയ്യാൻ ഇറങ്ങിത്തിരിച്ചത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നത് സഹോദരന് ഇഷ്ടമായിരുന്നില്ലെന്നും കുറേക്കാലം കഴിയുമ്പോൾ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസിലാകുമായിരിക്കുമെന്നും പൊന്നമ്പലം പറഞ്ഞു. മലയാളത്തിൽ ആട് 2 സിനിമയിൽ ഹോട്ടലുടമയായി അഭിനയിച്ചത് അദ്ദേഹമായിരുന്നു.