തിരുവനന്തപുരം നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നടൻ പൃഥ്വിരാജ് സുകുമാരൻ. നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച ഏറ്റവും വലിയ കാൽനട മേൽപ്പാലം നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പൃഥ്വിരാജ് പങ്കെടുത്തത്. കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചപ്പോൾ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റിന്റെ ഉദ്ഘാടനം പൃഥ്വിരാജ് നിർവഹിച്ചു. തിരുവനന്തപുരത്ത് തന്റെ ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നത് ഒരുപാട് കാലത്തിനു ശേഷമാണെന്നും ഇതുപോലൊരു പൊതുപരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് അങ്ങനെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കുമുള്ള സന്തോഷമാണ് തനിക്കുമുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞു. കോളേജിൽ പഠിക്കുന്ന സമയത്ത് പഴവങ്ങാടിയിൽ നിന്ന് കിഴക്കേകോട്ടയിലേക്കുള്ള റോഡിൽ സ്ഥിരമായി പൊലീസ് പരിശോധന ഉണ്ടായിരുന്ന സ്ഥലമായിരുന്നെന്നും അന്ന് ബൈക്കിൽ സ്പീഡിൽ പോയിട്ട് ഒരുപാട് പ്രാവശ്യം പിടിച്ചു നിർത്തിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ആ വഴിയിൽ ഇതുപോലൊരു പൊതുചടങ്ങിൽ നാട്ടുകാരുടെ സന്തോഷത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ആളാണെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ച് താമസം മാറിയതാണ്. ഇന്നും തിരുവനന്തപുരത്ത് വരുമ്പോഴാണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നലുണ്ടാകുന്നത്. തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്നയാളാണ് താനെന്നും താനിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാപ്പ എന്ന സിനിമയിൽ തന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നതെന്നും അതുകൊണ്ടാണ് എന്തായാലും വന്നുകളയാം എന്ന് തീരുമാനിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരം നഗരസഭയും AXO ENGINEERS PVT. LTD. സംയുക്തമായാണ് കാൽനട മേൽപ്പാലം പൂർത്തീകരിച്ചത്.