കേരള പൊലീസ് തനിക്കും സുഹൃത്തുക്കൾക്കും എതിരെ മോശമായി പെരുമാറിയെന്ന് നടി അർച്ചന കവി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ് അർച്ചന കവി കേരള പൊലീസിന് എതിരെ രംഗത്തെത്തിയത്. തന്നോട് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും അത് തനിക്ക് സുരക്ഷിതമായി തോന്നിയില്ലെന്നും നടി കുറിപ്പിൽ പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന് താരം വ്യക്തമാക്കി.
സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ തടഞ്ഞു നിർത്തിയ പൊലീസ് വളരെ മോശമായി പെരുമാറി. വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നായിരുന്നു പൊലീസിന്റെ ചോദ്യം. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളിൽ പങ്കുവെച്ച പോസ്റ്റിൽ അർച്ചന പറയുന്നു.
അർച്ചനയുടെ കുറിപ്പ് ഇങ്ങനെ, ‘ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലോനോയിൽ നിന്ന് തിരിച്ചു വരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. പരുക്കൻ ഭാഷയിലാണ് അവർ പെരുമാറിയത്. അത് ഒട്ടും സുരക്ഷിതമായി ഞങ്ങൾക്ക് തോന്നിയില്ല. വീട്ടിൽ പോവുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ല, എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾക്ക് പ്രശ്നം ഉണ്ടാകുമ്പോൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു’ – കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ.