പ്രശസ്ത നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബി ജെ പി നേതാവ് സന്ദീപ് ജി വാര്യർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടിക്കെതിരെ സന്ദീപ് ആരോപണങ്ങൾ ഉന്നയിച്ചത്. താരം ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയെന്നാണ് സന്ദീപ് വാര്യർ കുറിച്ചിരിക്കുന്നത്.
സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇങ്ങനെ, ‘പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .
സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജി എസ് ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ’.പോസ്റ്റ് പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തെങ്കിലും ട്വിറ്ററിൽ ആരോപണം കൂടുതൽ ശക്തമായി ഉന്നയിച്ചിരിക്കുകയാണ് സന്ദീപ് വാര്യർ.