നിർമാതാവും അവതാരകനുമായ വിജയ് ബാബുവിന് എതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. യുവനടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് സിനിമാ മേഖലയിൽ നിന്ന് പരസ്യമായി രംഗത്തെത്തുന്ന ആദ്യത്തെയാളാണ് റിമ കല്ലിങ്കൽ. യുവനടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഡബ്ല്യു സി സി ഇറക്കിയ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിലൂടെ റിമ പങ്കുവെച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ വിജയ് ബാബുവിനെതിരെ പ്രചരിക്കുന്ന പോസ്റ്ററുകളും മീമുകളും റിമ പങ്കുവെച്ചിട്ടുണ്ട്. ‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകളാണ് പ്രചരിക്കുന്നത്. ബലാത്സംഗത്തെ അതിജീവിച്ചവരോട് ഊള ബാബു സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു, റേപ് എന്ന് പറയുമ്പോള്‍ സെക്സ് എന്ന് കേള്‍ക്കുന്നു, അപരിചിതര്‍ക്കിടയില്‍ നടന്നാല്‍ മാത്രമേ അത് ബലാത്സംഗമാണെന്ന് അംഗീകരിക്കൂ എന്നിങ്ങനെ നിരവധി കാര്യങ്ങൾ പങ്കുവെച്ചാണ് ഊള ബാബുവിനെ പോലെയാകരുത് എന്ന തലക്കെട്ടോടെ മീമുകൾ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ പങ്കുവെച്ച് നിങ്ങൾ ഊളബാബുവിനെ പോലെയാകരുത് എന്ന ആശയം പങ്കുവെയ്ക്കുന്ന കാർട്ടൂൺ പോസ്റ്ററാണ് റിമ സ്വന്തം പേജിൽ പങ്കുവെച്ചത്.
കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച വിജയ് ബാബു പുതിയ സിനിമയിൽ അവസരം നൽകാത്തതാണ് പരാതിക്ക് പിന്നിലെ കാരണമെന്ന് പറയുന്നു. പൊലീസ് മാധ്യമങ്ങളുമായി ഒത്തു കളിക്കുകയാണെന്നും തന്റെ കൈയിലുള്ള തെളിവുകൾ ഹാജരാക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് വിജയ് ബാബുവിന്റെ പക്ഷം. അതേസമയം, കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ സാന്നിധ്യവും ഇരയെ ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും മനസിലായിട്ടുണ്ട്. ഇതുവരെ എട്ടു പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിജയ് ബാബുവിനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.