സിനിമയിൽ ചില താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരുന്നു. ജൂഡ് സംവിധാനം ചെയ്ത 2018 തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. 2018 മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആന്തണി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ ആന്റണി വർഗീസ് എന്ന പെപ്പെക്ക് എതിരെയാണ് ജൂഡ് ആരോപണങ്ങൾ ഉയർത്തിയത്. നാളെ രാവിലെ 11 മണിക്ക് ആന്റണി വർഗീസ് കൊച്ചിയിൽ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുകയാണ്. ആരോപണങ്ങളിൽ വ്യക്തത കൈവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ.
അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്നാണ് ജൂഡ് ആരോപിച്ചത്. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി വർഗീസ് എന്ന പെപ്പെ നിർമാതാവിന്റെ കൈയിൽ നിന്ന് പത്ത് ലക്ഷം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയെന്നും ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആരോപിച്ചത്. മലയാള സിനിമയിൽ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും പ്രശ്നമാണെന്നും ആന്റണി വർഗീസ് വന്ന വഴി മറന്നെന്നും ജൂഡ് കുറ്റപ്പെടുത്തി.
‘വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും. ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, ആന്റണി സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി. തന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണെന്നും അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് താൻ മിണ്ടാതിരുന്നതെന്നും ജൂഡ് പറഞ്ഞു. പെല്ലിശ്ശേരിയില്ലെങ്കിൽ ആന്റണിക്ക് ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ലെന്നും ജൂഡ് പറഞ്ഞു.