മമ്മൂക്കയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷ്മപർവ്വം തീയറ്ററുകളിൽ നേടിയ വൻ വിജയത്തിന് ശേഷം ഒറ്റിറ്റിയിലും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. നടൻ മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ബിഗ് ബി. ബിഗ് ബി റിലീസ് ചെയ്ത് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിച്ചത്. ഏപ്രിൽ ഒന്നിനാണ് ഭീഷ്മപർവം സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒ ടി ടിയിൽ റിലീസ് ചെയ്തതോടെ ചിത്രം കൂടുതൽ പേരിലേക്ക് എത്തി.
ഇപ്പോഴിതാ തന്റെ ഷോർട്ട് ഫിലിം കണ്ട് നന്നായി എന്ന് മമ്മൂക്ക മെസ്സേജ് അയച്ച സംഭവം പങ്ക് വെച്ചിരിക്കുകയാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി. പ്രോഗ്രാം ഓർഗനൈസർ, ബിൽഡിംഗ് ഡിസൈനർ, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ഷാജി സരിഗയുടെയും സുബി ഷാജിയുടെയും മകനാണ് ദേവദത്ത്. ദേവദത്ത് ഷാജി എട്ട് ഷോർട്ട്ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. എട്ടാമത്തെ ഷോർട്ട്ഫിലിം കണ്ട് ഇഷ്ടപ്പെട്ട സംവിധായകൻ ദിലീഷ് പോത്തൻ ദേവദത്തിനെ വിളിക്കുകയും പരിചയപ്പെടുകയും ചെയ്തു. ദിലീഷ് പോത്തന്റെ സഹായത്തോടെയാണ് ദേവദത്ത് ഷാജി സിനിമയിലെത്തുന്നത്. 2019 ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിക്കൊണ്ട് പ്രൊഫഷണലായി തുടക്കം കുറിച്ചു. അതിനുശേഷം ഭീഷ്മപർവ്വം എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുകയും അസോസിയേറ്റ് ഡയറക്റ്ററായി പ്രവർത്തിക്കുകയും ചെയ്തു. ദേവദത്തിന്റെ കുറിപ്പിങ്ങനെ…
2018 ജനുവരി.. ഏറ്റവും ഒടുവിൽ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ ഷോർട്ട് ഫിലിം യൂടൂബിൽ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിയ്ക്കുന്നു. കാഴ്ചക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടിൽ ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാൻ, പ്രിയ സഹോദരൻ ഹരികൃഷ്ണൻ ലോഹിതദാസ് തന്റെ മൊബൈൽ സ്ക്രീൻ എന്റെ മുന്നിലേക്ക് നീട്ടുന്നത്. ഷോർട്ട് ഫിലിമിന് ആരോ “നന്നായി” എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. “മമ്മൂക്ക”.
വർഷങ്ങൾ കഴിഞ്ഞു. ഭീഷ്മ പർവ്വത്തിൽ കൂടെ വർക്ക് ചെയ്തവരിൽ ഒരാൾ കോൾ ചെയ്തു, “നിന്നെ അമൽ സർ അന്വേഷിയ്ക്കുന്നുണ്ട്.. മമ്മൂക്കയുടെ റൂമിലേക്ക്…”. കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോൾ മമ്മൂട്ടി സർ, അമൽ നീരദ് സർ, അബു സലീമിക്ക, ജോർജേട്ടൻ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സർ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്ക്ക് മാറ്റാനായി ആക്ഷൻ കാണിച്ചു. അമൽ സർ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സർ വിശേഷങ്ങൾ ചോദിച്ചു. ഞാൻ കൈകൾ പിന്നിൽ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകൾ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ അന്നത്തെ ഷോർട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട ‘ഭീഷ്മ പർവ്വം’ ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല.. പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ “നന്നായി” തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ്.. 😊