കഴിഞ്ഞദിവസം ആയിരുന്നു അന്യായമായി പ്രതിഫലം വാങ്ങുന്ന താരങ്ങൾക്കെതിരെ നിർമാതാവായ സുരേഷ് കുമാർ രംഗത്തെത്തിയത്. നാദിർഷയുടെ പുതിയ ചിത്രം സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയുടെ പൂജാവേളയിൽ ആയിരുന്നു സുരേഷ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ ഇനി വീട്ടിലിരിക്കുമെന്നും ഒരു നടനും ആവശ്യമുള്ള നടനല്ലെന്നും കണ്ടന്റ് ആണ് പ്രധാനമെന്നുമായിരുന്നു നിർമാതാവ് സുരേഷ് കുമാർ പറഞ്ഞത്. എന്നാൽ, ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.
‘ഞാൻ ഇവിടെ പറയുന്നതെന്തെന്ന് വെച്ചാൽ എല്ലാവർക്കും ഒരു മുന്നറിയിപ്പായി പറയുകയാ. ചോദിക്കുന്നത് ഒരു ന്യായമായിട്ട് ചോദിക്കുക, അന്യായമായിട്ട് ചോദിക്കരുത്. അതൊരു വല്ലാത്ത പോക്കാണ്. എന്നു വെച്ചാൽ തിയറ്ററിലെ കളക്ഷൻ കൊടുക്കാൻ ഞങ്ങൾ റെഡിയാണ്. തിയറ്ററിൽ കളക്ഷനേ ഇല്ല. ആളില്ല സിനിമ കാണാൻ. 15 പേരുണ്ടെങ്കിലേ സിനിമ തുടങ്ങത്തുള്ളൂ. 15 പേർക്ക് വേണ്ടി ആളുകൾ വെയിറ്റ് ചെയ്യുകയാണ്. ഷോ തുടങ്ങാൻ. പല സ്ഥലത്തും ഷോ നടക്കുന്നില്ല. ഇത് എല്ലാവരും മനസിലാക്കണം. പ്രൊഡ്യൂസർ മാത്രം മനസിലാക്കിയാൽ പോരാ. മരം കുലുക്കിയല്ല പ്രൊഡ്യൂസർ ഇവിടെ പൈസ കൊണ്ടു വരുന്നത്. അല്ലെങ്കിൽ നോട്ട് അടിച്ചല്ല കൊണ്ടു വരുന്നത്. അതും കൂടി എല്ലാവരും മനസിലാക്കണം. ഇത് ആരും മനസിലാക്കുന്നില്ല. അല്ലെങ്കിൽ ഇതിന്റെ ആൾട്ടർനറ്റീവ് കണ്ടെത്താൻ ഒരു പ്രയാസവും ഇല്ല. ഒരു നടനും ആവശ്യമുള്ള നടനല്ല. കണ്ടന്റ് ആണ് പ്രധാനം . കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാവും, ആളുകൾ കാണും. അഭിനന്ദിക്കും. അതുകൊണ്ട് വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിലിരിക്കുന്ന രീതിയിലേക്ക് ആയിരിക്കും ഇനി പോകുന്നത്. ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ്. നിർമാതാവിന്റെ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റും ഡയറക്ടറും മാത്രമേ ഇനി ഭാവിയിൽ രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കിൽ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങൾ നോക്കുന്ന അവസ്ഥയിലേക്ക് വരും. നിവൃത്തിയില്ലാത്തത് കൊണ്ട പറയുകയാ.’ – ഇതായിരുന്നു സുരേഷ് കുമാർ പറഞ്ഞത്.
സുരേഷ് കുമാറിന്റെ മകൾ കീർത്തി അന്യഭാഷകളിൽ കൈപ്പറ്റുന്ന പ്രതിഫലം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനം. അടുത്തിടെ തന്റെ പ്രതിഫലം മൂന്ന് കോടി രൂപയായി കീർത്തി സുരേഷ് ഉയർത്തിയിരുന്നു. ദേശീയ അവാര്‍ഡും ഒടുവില്‍ പുറത്തിറങ്ങിയ ദസറ എന്ന സിനിമയുടെ വിജയവും ഒഴിച്ചാല്‍ കാര്യമായ ഹിറ്റൊന്നും കീര്‍ത്തിക്കില്ല. കീര്‍ത്തി ഇത്രയും പ്രതിഫലം കൂട്ടിയതില്‍ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നു ചോദ്യം. അതുകൊണ്ടു തന്നെ സുരേഷ് കുമാറിന്റെ മനസിലുള്ളത് നടപ്പിൽ വരുത്തിയാൽ ആദ്യം വീട്ടിലിരിക്കേണ്ടത് സ്വന്തം മകളായിരിക്കുമെന്നും വിമർശകർ പറയുന്നു.