തമിഴ് ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് എസ്. ഷങ്കർ. ഇന്ത്യൻചലച്ചിത്രരംഗത്തെ ഏറ്റവും ചെലവുകൂടിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രസിദ്ധനായ ഇദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്. 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി. 2007-ൽ എം.ജി.ആർ. സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചലച്ചിത്രങ്ങളാണ് ഇന്ത്യൻ (1996), ജീൻസ് (1998), മുതൽവൻ (1999), ബോയ്സ് (2003), അന്യൻ (2005), ശിവാജി (2007), എന്തിരൻ (2010), നൻപൻ (2012), ഐ (2015), 2.0 (2018) എന്നിവ. ഇന്ത്യൻ, ജീൻസ് എന്നീ ചിത്രങ്ങളെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിച്ചിരുന്നു. ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് വർക്കുകൾക്കിടയിലാണ് അദ്ദേഹമിപ്പോൾ.
ഇതിനിടയിൽ ഈ അടുത്ത കാലത്ത് കണ്ടതിൽ തന്നെ അത്ഭുതപ്പെടുത്തിയ മൂന്ന് ചിത്രങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. സൂര്യറായി പോട്രൂ, അന്ധഗാരം, ജെല്ലിക്കെട്ട് എന്നിവയാണ് ആ ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ തന്നെ വിസ്മയിപ്പിച്ചത് എന്താണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സൂരറായി പൊട്രിലെ ജി വി പ്രകാശിന്റെ സംഗീത സംവിധാനത്തേയും അന്ധഗാരത്തിലെ എഡ്വിൻ സകയിയുടെ സിനിമാറ്റോഗ്രാഫിയെയും പ്രശംസിച്ച ശങ്കർ ജെല്ലിക്കെട്ടിലെ പ്രശാന്ത് പിള്ളൈയുടെ വേറിട്ട സംഗീത സംവിധാനത്തേയും പ്രശംസിച്ചു. ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ജെല്ലിക്കെട്ടിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ നിന്നും ലഭിച്ച ഈ പ്രശംസ കൂടുതൽ ബലമേകുന്നതാണ്.