രണ്ടു ദിവസം മുൻപാണ് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു റോഡ് ആക്സിഡന്റ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. കാക്കനാടിനു സമീപം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വണ്ടിയിൽ തട്ടുകയും, നടിയും സുഹൃത്തും അതിനു ശേഷം വണ്ടി നിർത്താതെ പോയി എന്നാരോപിച്ചു അവരെ പിന്തുടർന്ന് പിടിച്ച നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ശേഷം പോലീസ് വന്നാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. പിന്നീട്, ഗായത്രി ഇൻസ്റ്റഗ്രാം ലൈവിൽ വന്നു എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തു. ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വണ്ടികളുടെ വശത്തെ കണ്ണാടിയാണ് തട്ടിയതെന്നും, സിനിമാ നടിയായതു കൊണ്ട് തന്നെ ആ സമയത്തു നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന ഭയത്താലാണ് നിർത്താതെ പോയതെന്നും ഗായത്രി അതിൽ പറഞ്ഞു.
ഇപ്പോഴിതാ, അന്ന് നാട്ടുകാർ തങ്ങളെ പിടിച്ചതിനു ശേഷം അവിടെ നടന്ന സംഭവം കൂടി വെളിപ്പെടുത്തുകയാണ് ഗായത്രി സുരേഷ്. അന്ന് തങ്ങളെ തടഞ്ഞു നിർത്തിയ ഒരു പയ്യൻ വന്നു തന്റെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചു പൊളിച്ചു എന്നും, തന്റെ വീട്ടുകാരെ അടക്കം അധിക്ഷേപിച്ചു എന്നും ഗായത്രി സുരേഷ് പറയുന്നു. ഇരുപത് മിനുട്ടോളം മാറി മാറി സോറി പറഞ്ഞിട്ടും അവർ അധിക്ഷേപം തുടർന്നു എന്നും ഇത്രയും വലിയ പ്രശ്നം ആയതു താനൊരു സെലിബ്രിറ്റി ആയതു കൊണ്ടാണെന്നും സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല എന്നും ഗായത്രി കൂട്ടിച്ചേർത്തു. താൻ പെർഫെക്റ്റ് ആയ ആളൊന്നുമല്ല എന്നും താൻ നിര്‍ത്താതെ പോയതാണ് പ്രശ്നം എന്ന് മനസ്സിലാക്കുന്നു എന്നും ഗായത്രി പറയുന്നുണ്ട്. ടെൻഷന്റെ പുറത്താണ് നിർത്താതെ പോയതെന്നും ഗായത്രി തുറന്നു പറയുന്നുണ്ട്.
പക്ഷെ പിന്തുടർന്ന് വന്നു പിടിച്ചവർ വളരെ മോശം ഭാഷയിലാണ് സംസാരിച്ചത് എന്നും അപകടത്തിൽ തന്റെ വണ്ടിയുടെ സൈഡ് മിറർ മാത്രമാണ് പോയത് എങ്കിൽ, തടഞ്ഞു നിർത്തിയവർ ആണ് ഫ്രണ്ട് മിററും ബാക് മിററും തകർത്തത് എന്നും ഗായത്രി പറയുന്നു. ഒരു പ്രശ്നം കണ്ടാൽ അത് പരിഹരിക്കാൻ ശ്രമിക്കാതെ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് നല്ല പ്രവണത അല്ല എന്നും താൻ തന്നെ ചീത്ത വിളിച്ചവരോട് പോലും മാന്യത വിട്ടു പെരുമാറിയില്ല എന്നും ഗായത്രി പറയുന്നു. തന്നെ കേറി എടീ, നീ എന്നൊക്കെ വിളിക്കുവാനും തന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത് എന്ന് ചോദിക്കുന്ന ഗായത്രി, ഈ സംഭവത്തെ ഉപമിക്കുന്നത് മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അയാളെ അടിച്ചു കൊന്ന സംഭവവുമായാണ്.