നടനും ബി ജെ പിയുടെ മുൻ രാജ്യസഭാംഗവും ആയിരുന്ന സുരേഷ് ഗോപി പഴയ എസ് എഫ് ഐക്കാരൻ ആയിരുന്നെന്ന് മകൻ ഗോകുൽ സുരേഷ്. എല്ലാവരും കരുതുന്നത് പോലെ അദ്ദേഹം ഒരു സോ കോൾഡ് ബി ജെ പിക്കാരൻ അല്ലെന്നും ഗോകുൽ വ്യക്തമാക്കി. ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനെക്കുറിച്ചും അച്ഛന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഗോകുൽ സുരേഷ് തുറന്നു പറഞ്ഞത്. അച്ഛൻ ഒരു രാഷ്ട്രീയക്കാരനാണ്. ബി ജെ പിയിലാണെന്ന് മാത്രമെന്നും ഗോകുൽ സുരേഷ് പറഞ്ഞു. എന്നും നാട്ടുകാർക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അച്ഛനെന്നും ഗോകുൽ സുരേഷ് പറഞ്ഞു.
അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും ഗോകുൽ തുറന്നു പറഞ്ഞു. ഒരു തരത്തിലും അഴിമതിയില്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്. ചിലപ്പോൾ സ്വന്തം പോക്കറ്റിൽ നിന്ന് പോലും എടുത്ത് കൊടുക്കും. അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ സമ്പാദ്യമാണ്, അതുകൊണ്ടു തന്നെ എന്ത് ചെയ്യണം എന്നത് അച്ഛന്റെ തീരുമാനമാണെന്നും ഗോകുൽ സുരേഷ് പറഞ്ഞു. അതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും ഗോകുൽ വ്യക്തമാക്കി. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. രാഷ്ട്രീയപരമായ ചിന്താഗതിയിൽ തങ്ങൾക്കിടയിൽ വ്യത്യാസമുണ്ട്. അത് അച്ഛന് അറിയാവുന്ന കാര്യമാണെങ്കിലും എന്നോട് ചോദിച്ചിട്ടില്ല. എന്നാൽ, കൃത്യമായി സോഷ്യലിസം കൊണ്ടുവരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ലെന്നും അതുകൊണ്ട് ഒരു പാർട്ടിയോടും താൽപര്യമുണ്ടെന്ന് തനിക്ക് പറയാൻ തോന്നുന്നില്ലെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി.
അച്ഛൻ സ്വതന്ത്രനായി നിന്നിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് പറയുന്നവരുണ്ട്. എന്നാൽ, അങ്ങനെ നിന്നിരുന്നെങ്കിൽ കുടുംബം വിൽക്കേണ്ടി വന്നേനെയെന്നും ഗോകുൽ പറഞ്ഞു. അങ്ങനെ വന്നാൽ ബി ജെ പിയുടെ കൂടെ അടി അച്ഛന് കിട്ടും. എല്ലാ പാർട്ടിയിലെയും പ്രമുഖരായി അച്ഛന് അടുപ്പമുണ്ട്. അച്ഛൻ കോൺഗ്രസിന്റെ ഇതായിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛൻ എസ് എഫ് ഐക്കാരൻ ആയിരുന്നു. നായനാർ സാറുമായും കരുണാകരൻ സാറുമായും അടുപ്പമുണ്ടായിരുന്നു. ഇത് താൻ കേട്ടറിഞ്ഞുള്ള കാര്യങ്ങളാണെന്നും ഒരുപാട് ഫോട്ടോകൾ വീട്ടിലുണ്ടെന്നും അതുകൊണ്ടു തന്നെ നാട്ടുകാർ വിചാരിക്കുന്നതു പോലെ ഒരു സോ കോൾഡ് ബി ജെ പിക്കാരൻ അല്ല അച്ഛനെന്നും ഗോകുൽ വ്യക്തമാക്കി. ആളുകൾക്ക് നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അച്ഛൻ. എന്തിനാണ് ഇതൊക്കെയെന്ന് ആലോചിക്കാറുണ്ട്. എന്നാൽ, അച്ഛൻ അങ്ങനെയാണ്. ആ ആളിനെ ഞാൻ ബഹുമാനിക്കുന്നുണ്ട്. അത് വേറൊരു ചിന്താഗതി തന്നെയാണെന്നും തനിക്ക് അതൊന്നും സാധിക്കില്ലെന്നും താൻ കുറച്ചുകൂടെ സാധാരണ മനുഷ്യൻ ആണെന്നും ഗോകുൽ പറഞ്ഞു.