മേൽവിലാസം, അപ്പോത്തിക്കരി എന്നീ രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് മാധവ് രാമദാസൻ. അതിനാൽ തന്നെ ഇളയരാജ എന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടത്. ഓരോരുത്തർക്കും അവരുടെ ജീവിതത്തോട് ചേർത്തുവെച്ച് ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇളയരാജയിലൂടെ അദ്ദേഹം ഒരുക്കിയിരിക്കുന്നത്. മുൻചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി കൊമേർഷ്യൽ ചേരുവകൾ കൂടി ചേർത്താണ് അദ്ദേഹം ഇളയരാജ ഒരുക്കിയിരിക്കുന്നത്.
കണ്ടിറങ്ങുന്ന പ്രേക്ഷകന് ഇത് എന്റെ ജീവിതത്തിൽ നടന്ന സംഭവമാണല്ലോ എന്ന് സംശയം ഉണർത്തുന്ന ഒരു കഥ തന്നെയാണ് ഇളയരാജയുടേത്. നടന്ന സംഭവം എന്നതിനേക്കാൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ഇളയരാജയിലുടേത്. വനജൻ എന്ന കപ്പലണ്ടി കച്ചവടക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ വലക്കുന്നുണ്ടെങ്കിലും അന്നന്നത്തെ അന്നത്തിനുള്ള പോരാട്ടം വനജൻ ഒരിക്കലും നിർത്താറില്ല. വനജനെ സഹായിക്കുവാൻ അയാളുടെ രണ്ടു മക്കളുമുണ്ട്. രോഗിയായ ഭാര്യയും ഭാര്യയുടെ അച്ഛനും കൂടി ചേർന്നതാണ് വനജന്റെ കുടുംബം. ഭാര്യയുടെ ചികിത്സക്കായി മത്തായി എന്ന കൊള്ളപ്പലിശക്കാരന്റെ കൈയ്യിൽ നിന്നും വനജൻ കുറച്ച് പണം കടം വാങ്ങിയിരുന്നു. അതും ചോദിച്ച് അയാള നിരന്തരം ശല്യപ്പെടുത്തലാണ്. അതിനിടയിലാണ് വനജന് ഒരു ചെസ്സ് ബോർഡ് കിട്ടുന്നത്. അത് അയാളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗിന്നസ് പക്രുവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. വനജനിൽ പ്രേക്ഷകർക്ക് സ്വന്തം ജീവിതത്തെ കാണുവാൻ തക്ക ഒരു അഭിനയമാണ് പക്രുവിന്റേത്. മാസ്റ്റർ ആദിത്തും ബേബി ആർദ്രയുമാണ് എടുത്തു പറയത്തക്ക പ്രകടനം നടത്തിയ മറ്റു രണ്ടുപേർ. ആദ്യചിത്രമെന്ന യാതൊരു സങ്കോചവും ഇരുവരും കാണിച്ചിട്ടില്ല. ഹരിശ്രീ അശോകന്റെ ഗണപതിയും സിജി എസ് നായരുടെ ഭാര്യാവേഷവും അനിൽ നായരുടെ മത്തായിയുമെല്ലാം ഏറെ മനോഹരമായിട്ടുണ്ട്. ബ്രയാൻ എന്ന കഥാപാത്രവുമായി ഗോകുൽ സുരേഷും ഓർമയിൽ നിൽക്കുന്ന ഒരു പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. രതീഷ് വേഗ ഒരുക്കിയ ഗാനങ്ങളും പാപ്പിനുവിന്റെ ക്യാമറ വർക്കുകളും ശ്രീനിവാസ് കൃഷ്ണയുടെ എഡിറ്റിംഗും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ജീവിതം വെള്ളിത്തിരയിൽ കാണണമെന്നുള്ളവർക്ക് ഒരു മടിയും കൂടാതെ ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് ഇളയരാജ.