മണിയറയിലെ അശോകനിൽ ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് രഞ്ജിത മേനോൻ. പരസ്യ ചിത്രങ്ങളിലും മോഡലിംഗിലും തിളങ്ങി നിൽക്കുന്ന തൃശ്ശൂർക്കാരി രഞ്ജിത തന്റെ പുതിയ ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 വിശേഷങ്ങൾ പങ്ക് വെക്കുന്നു.
സാജൻ ബേക്കറി റിലീസിന് ഒരുങ്ങുന്നു. എങ്ങനെയാണ് ഈ ബേക്കറിയിൽ ചെന്നെത്തിയത്?
കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി പരസ്യചിത്രങ്ങളിലാണ് ഞാൻ അഭിനയിച്ചിരുന്നത്. അതിനിടയിലാണ് സംവിധായകൻ അരുൺ ചന്തുവിനെ പരിചയപ്പെട്ടത്. അദ്ദേഹമാണ് എന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്തത്. മെറിൻ എന്ന് പേരുള്ള ഒരു പെന്തകോസ്ത് യുവതിയുടെ റോളാണ് ഞാൻ ചെയ്യുന്നത്. പല പ്രത്യേകതയുമുള്ളൊരു ആളാണ് മെറിൻ. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമാക്കുവാനാകില്ല.
മണിയറയിലെ അശോകനിൽ ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു വേഷമാണ് അഭിനയിച്ചത്. ആദ്യ സിനിമ തന്നെ ദുൽഖർ സൽമാനെ പോലെയൊരു വമ്പൻ പ്രൊഡ്യൂസറിലും നിന്നും ആണെന്നറിഞ്ഞപ്പോൾ എന്തായിരുന്നു മനസ്സിൽ?
മലയാളത്തിലെ എന്റെ ആദ്യചിത്രം മണിയറയിലെ അശോകനാണ്. ദുൽഖർ സൽമാൻ നിർമിക്കുന്നു എന്നത് തന്നെയാണ് എന്നെ ആ ചിത്രത്തിലേക്ക് ആകർഷിച്ച പ്രധാന ഘടകം. ഷൈനിന്റെ ജോഡിയാണ് എന്ന് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. രണ്ടു മൂന്ന് സീനേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇത്രയും വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകുവാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമാണ്.
എപ്പോഴാണ് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം മനസ്സിലുണ്ടായത്?
എപ്പോഴാണ് സിനിമ മോഹം വന്നതെന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല. സ്കൂൾ കാലഘട്ടം മുതലേ നൃത്തം ചെയ്യുമായിരുന്നു. പിന്നീട് ആർട്ട്സ് ചെയ്യുവാൻ തുടങ്ങിയപ്പോൾ ഫാഷൻ മോഡലിംഗ്, കവർ ഫോട്ടോ മോഡലിംഗ് എല്ലാം ഒരുപാട് ഇഷ്ടമായിരുന്നു. അതിനിടയിലാണ് സിനിമ വന്നത്. അതുകൊണ്ട് തന്നെ ഒത്തിരി ആസ്വദിച്ച് ആത്മാർത്ഥതയോടെ അഭിനയിക്കുവാൻ എനിക്ക് സാധിച്ചു.
എന്തൊക്കെയാണ് സാജൻ ബേക്കറിയിലെ വിശേഷങ്ങൾ? ഏറെ അഭിനയ സമ്പത്തുള്ള താരങ്ങളോട് ഒപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു?
ബെറ്റ്സി, ബോബൻ, അമ്മാച്ചൻ എന്നിവരുടെ കഥയാണ് സാജൻ ബേക്കറി. ലെനച്ചേച്ചി, അജു, ഗണേഷേട്ടൻ എന്നിവരാണ് ആ റോളുകൾ ചെയ്യുന്നത്. അവരുടെ ഇടയിലേക്ക് കടന്ന് വരുന്ന ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് എന്റേത്. ഏകദേശം ഒരു മാസത്തോളം മാത്രമേ എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. മണിയറയിലെ അശോകനിൽ ആകെ മൂന്നോ നാലോ ദിവസമേ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളു. അതിനാൽ തന്നെ എന്റെ ആദ്യ മുഴുനീള ചിത്രമാണ് സാജൻ ബേക്കറി. അതിന്റെ ഒരു കൗതുകവും ആകാംക്ഷയും ടെൻഷനും എനിക്കുണ്ടായിരുന്നു. ഭാഗ്യവശാൽ എല്ലാം നന്നായി തന്നെ പോയി. നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കുവാൻ സാധിച്ചു എന്നത് തന്നെ കുറെയേറെ കാര്യങ്ങൾ നോക്കിക്കണ്ട് പഠിക്കുവാനുള്ള ഒരു അവസരമായി. ക്രിസ്തുമസ് സമയത്താണ് ഞങ്ങളുടെ ഷൂട്ട് നടന്നത്. ആ സമയത്ത് ലെനച്ചേച്ചിയുടെ അമ്മ ഒരു കേക്ക് ബേക്ക് ചെയ്ത് അയച്ചു തന്നിരുന്നു. അത് ഞങ്ങളുടെ ക്രിസ്തുമസും ഏറെ മധുരമുള്ളതാക്കി.
രഞ്ജിതയെ കുറിച്ച്?
തൃശൂർ അയ്യന്തോളാണ് എന്റെ സ്വദേശം. കേരളവർമ്മയിലാണ് ബിരുദപഠനം നടത്തിയത്. പിന്നീട് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ചേർന്നു. പിന്നീട് ആർട്ട്സും മോഡലിങ്ങും നടത്തിയാണ് സിനിമയിലേക്കെത്തിയത്. ഇപ്പോൾ കൊച്ചിയിലാണ് താമസം. ചെറിയൊരു ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സ്ഥാപനത്തിന്റെ പാർട്ണറാണ്. ചെറുപ്പം മുതലേ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നു. പ്രാക്ടീസ് ഇല്ലാത്ത കാരണം ടച്ച് നഷ്ടമായിരിക്കുകയാണ്. സുംബയും യോഗയുമൊക്കെയാണ് ഇപ്പോൾ പ്രധാനമായും ഞാൻ ചെയ്യുന്നത്. പുതിയ പ്രൊജക്ടുകളെ കുറിച്ച് ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ നമുക്ക് ഒന്നും പറയുവാൻ പറ്റില്ലല്ലോ. നമ്മൾ എല്ലാവരും അതിജീവിക്കുവാനുള്ള ശ്രമത്തിലാണ്. ഒന്ന് രണ്ടു സിനിമകളെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ഒന്നും തന്നെ അങ്ങനെ പറയാറായിട്ടില്ല.