തല്ലിന്റെ മാലപ്പടക്കവുമായി എത്തിയ സിനിമയായിരുന്നു ടോവിനോ നായകനായി എത്തിയ ‘തല്ലുമാല’. വ്യത്യസ്തമായ കഥ പറച്ചിൽ രീതിയുമായി എത്തിയ ചിത്രം വളരെ പെട്ടെന്നാണ് യുവാക്കൾക്കിടയിൽ ഹരമായി മാറിയത്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് തല്ലു പൊട്ടുന്നതാണ് തല്ലുമാലയുടെ ഒരു സ്റ്റൈൽ. എന്നാൽ, ഈ സ്റ്റൈൽ അത്ര നല്ല സ്റ്റൈൽ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള പൊലീസ്. തല്ലുമാലയിലെ ഒരു സീനിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കേരള പൊലീസ് ഒന്നു പറഞ്ഞ രണ്ടാമത്തേതിന് അടി പൊട്ടുന്നത് അത്ര നല്ലതല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളേ ഈ ദുനിയാവിലുള്ളൂ എന്ന് പറയുകയാണ് പൊലീസ്. ചിത്രത്തിൽ ജംഷിയും വസീമും തമ്മിൽ പള്ളിയിൽ വെച്ച് അടിയുണ്ടാകുന്ന ഒരു സീൻ ഉണ്ട്. ആ സീൻ പങ്കുവെച്ചാണ് പൊലീസ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.
‘തല്ല് വേണ്ട സോറി മതി. ആരാണ് ശക്തൻ… മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കി നിർത്തുന്നവനാണ് ശക്തൻ’ Anyway ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ. അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും. keralapolice. Video Credit: Thallumala Team, Netflix India’ – ഇങ്ങനെ കുറിച്ചാണ് തല്ലുമാല വീഡിയോ കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം കൊല്ലം, ആലപ്പുഴ ജില്ലകാരെ മാത്രം പരാമർശിച്ചതിൽ ചിലർ കലിപ്പിലായി. കമന്റ് ബോക്സിൽ അവർ പരാതിയുമായി എത്തി. അതെന്താ ബാക്കി ജില്ലകളിലൊന്നും പ്രശ്നക്കാരില്ലേ പൊലീസ്കാരാ എന്നായിരുന്നു ഒരു കമന്റ്. അതേസമയം, ഹെൽമറ്റ് ഇല്ലാതെ പിടിക്കുമ്പോൾ ‘സോറി മറന്നുപോയി’ എന്ന് പറഞ്ഞാൽ മതിയോ എന്നായി ഒരാളുടെ കമന്റ്. എന്നാൽ, അതിന് ‘ആ സൈസ് എടുക്കുന്നില്ലാന്ന് പറയാൻ പറഞ്ഞു’ എന്ന രസകരമായ കമന്റാണ് കേരള പൊലീസ് നൽകിയത്.