പാലാരിവട്ടം പാലം വിവാദത്തിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിമർശിച്ച് സംവിധായകൻ എം.എ. നിഷാദ്. ലീഗിലെ പാവം അണികളെ പറഞ്ഞ് പറ്റിക്കുന്നത് പോലെ , പൊതു സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുതെന്ന് നിഷാദ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പാലം അഴിമതിയില് അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത മുന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ഇനി ഒരു പാലം കഥ…
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വേണ്ടേ…അതാണല്ലോ പണ്ടേ പറയുന്ന ചൊല്ല്…അത് ശരി തന്നെയാണ് എന്താ സംശയം. പക്ഷേ ഇട്ട പാലത്തിൽ പൊതു ജനങ്ങൾക്ക് ഉതകിയില്ല എന്ന് മാത്രം…കാര്യം നമ്മുടെ നികുതി പണം കൊണ്ട് നിർമിച്ചതാണെങ്കിലും…അതൊക്കെ ആര് നോക്കുന്നു…പാലം ഇട്ട കോൺട്രാക്ടർക്കും മന്ത്രിക്കും കൂട്ടാളികൾക്കും മാത്രം അങ്ങോട്ടും ഇങ്ങോട്ടുമായി.
അപ്പോൾ പറഞ്ഞ് വന്നത്, പാലത്തിന്റെ കാര്യമാ..നമ്മുടെ പാലാരിവട്ടം എന്ന പഞ്ചവടി പാലത്തിന്റെ…പണ്ട് വളരെ പണ്ട് കെ.ജിയ ജോർജ് സാർ സംവിധാനം ചെയ്ത ഒരു മനോഹര ചിത്രമായിരുന്നു പഞ്ചവടി പാലം…അതിൽ യശ്ശശരീരനായ ഭരത് ഗോപി അവതരിപ്പിച്ച അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസന കുറുപ്പിന്റെ കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നു പല രൂപത്തിലും ഭാവത്തിലും.
സിനിമയിൽ പഞ്ചവടി പാലം പൊളിഞ്ഞ് വീഴുന്നുണ്ട്…ഭാഗ്യത്തിന് പാലാരിവട്ടം എന്ന പഞ്ചവടിപാലം പൊളിഞ്ഞ് വീഴുന്നതിന് മുമ്പ് തന്നെ, സർക്കാർ ഉണർന്ന് പ്രവർത്തിച്ചത് കൊണ്ട് പാലം പുതുക്കി പണിയാൻ തീരുമാനമായി…കൊച്ചിക്കാര് രക്ഷപ്പെട്ടു …ദുശ്ശാസനകുറുപ്പുമാർ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ പ്രസ്താവനകൾ ഇറക്കുന്നു.
മിസ്റ്റർ കുഞ്ഞ് അഥവാ ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പിന്റെ പ്രസ്താവനയാണ് എന്നെ ഹഠാതാകർഷിച്ചത്…അദ്ദേഹം പാലം പുതുക്കി പണിയാനുളള സർക്കാർ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നുവത്രേ…ശ്ശോ ഭയങ്കര സംഭവം തന്നെ…മിസ്റ്റർ കുഞ്ഞ് , താങ്കൾ ലീഗിലെ പാവം അണികളെ പറഞ്ഞ് പറ്റിക്കുന്നത് പോലെ , പൊതു സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത്…
പാലത്തിലൂടെ സഞ്ചരിക്കുന്നവരിൽ നിങ്ങളുടെ പാർട്ടിയിലെ പാവം അണികളുമുണ്ടാകും…ബിരിയാണി ചെമ്പും പൊട്ടിച്ച്, ബെൻസ് കാറിലും കേറി,മീറ്റിങ് ,ഈറ്റിങ് ആൻറ്റ് ചീറ്റിങ് എന്ന നിങ്ങളുടെ സ്ഥിരം കലാപരിപാടികളുണ്ടല്ലോ …സമുദായത്തിലെ വരേണ്യവർഗ്ഗഗത്തിന്റെ ഹുങ്കും,നെഗളിപ്പും,അതിനി വിലപോവില്ല. മിസ്റ്റർ കുഞ്ഞേ നിങ്ങളേ പോലുളളവർ സമ്പാദിച്ച് കൂട്ടിയ ഈ കണ്ട സ്വത്തുക്കളുടെ സ്രോതസ്സ്,വിജിലൻസ് മാത്രമല്ല..നിങ്ങളുടെ അണികളും ചോദിച്ച് തുടങ്ങും..ഉത്തരം പറഞ്ഞേ പറ്റു..അതിൽ പാലാരിവട്ടം പാലം ഒരു നിമിത്തമായീ എന്ന് മാത്രം…
ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് രക്ഷപ്പെടാൻ നോക്കുന്ന കാലഹരണപ്പെട്ട തന്ത്രങ്ങൾ ഇരുന്ന് തുരുമ്പിക്കത്തേയുളളൂ…പാലത്തിന്റെ വിളളലുകളും ബലക്ഷയവും കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ, ഒരു മഹാ വിപത്തിന് കൊച്ചി സാക്ഷ്യം വഹിക്കേണ്ടി വന്നേനെ….ഒരു കാര്യം കുറിച്ചിട്ടോളൂ..ഇത്തരം ദുശ്ശാസന കുറുപ്പുകൾക്ക് കാലം മാപ്പ് തരില്ല…
NB: ഈ വിഷയത്തിൽ ഇതിന് മുമ്പ് പലരും പ്രതികരിച്ചത് കൊണ്ട് മാത്രം അഭിപ്രായം പറയാത്തതായിരുന്നു..പക്ഷേ നമ്മളെ ഒക്കെ വിഡ്ഢികളാക്കികൊണ്ട്, മുൻ മന്ത്രിയുടെ വളരെ ലാഘവത്തോടെയുളള പ്രസ്താവന കണ്ടപ്പോൾ,ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ,ഉറക്കം വരില്ല…കാരണം എന്നും ആ വഴിക്കാണ് സഞ്ചരിക്കാറുളളത്…ഒന്ന് കൂടി പാലാരിവട്ടം പാലത്തിന്റെ വിഷയത്തിൽ ഉമ്മൻചാണ്ടിയേ ക്രൂശിൽ തറക്കാൻ ഞാൻ തയ്യാറല്ല…