രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. നാവിക സേനയുടെ ഭാഗമായി ഐ എൻ എസ് വിക്രാന്ത് ഇനി ഇന്ത്യൻ സമുദ്ര തീരം കാക്കും. കൊച്ചി കപ്പൽശാലയിലാണ് നമ്മുടെ അഭിമാനമായ ഈ യുദ്ധക്കപ്പൽ നിർമിച്ചത്. ചെലവിട്ടത് 20,000 കോടി രൂപ. കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ. കപ്പലിന്റെ നീളം 860 അടി, ഉയരം 193 അടി. 30 എയർക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.
1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എൻ എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് നൽകിയത്. പഴയ വിക്രാന്ത് 1957ലാണ് ഇന്ത്യ ബ്രിട്ടണിൽ നിന്ന് വാങ്ങിയത്. 1961-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ഈ കപ്പൽ ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായി കമ്മീഷൻ ചെയ്തു. 1997 ജനുവരിയിൽ കപ്പൽ ഡീകമ്മീഷൻ ചെയ്തശേഷം മുംബൈയിൽ കഫി പരേഡിൽ ഈ കപ്പൽ ഒരു നാവിക മ്യൂസിയമായി നിലനിർത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്ത് കൊണ്ട് വരുവാൻ ബ്രിട്ടനിൽ പോയ ഒരു മലയാളം സൂപ്പർസ്റ്റാറുണ്ട്. അന്നും ഇന്നും പകരം വെക്കുവാൻ മറ്റാരുമില്ലാത്ത മലയാളത്തിലെ ആദ്യ ആക്ഷൻ സൂപ്പർസ്റ്റാർ ജയനാണ് അങ്ങനെയൊരു അസുലഭ ചരിത്ര നിമിഷത്തിൽ പങ്കാളിയായത്. 1961ൽ നേവിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് കൃഷ്ണൻ നായർ എന്ന ജയൻ അന്ന് ബ്രിട്ടനിൽ പോയത്. പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
#TIL When India bought British-made aircraft carrier HMS Hercules in 1961, (later rechristened as #insvikranth), a certain seaman named Krishnan Nair also went to Britain to bring the ship. He later joined films under another name, Jayan, and became Kerala’s 1st superhero! pic.twitter.com/NfWj6H5XtI
— N.S. Madhavan (@NSMlive) September 2, 2022
1974-ൽ ശാപമോക്ഷം ജേസി എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും മെയ്വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്പ്പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു.