സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ കേരളത്തിൽ തീയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ. കോവിഡ് കാലത്തിന് മുൻപുതന്നെ ഉയർത്തിയ പ്രശ്നങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബർ തിയറ്റർ തുറക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റിൽ ഏർപ്പെടുത്തിയ വിനോദനികുതി പിൻവലിക്കണമെന്ന ആ പഴയ ആവശ്യത്തിന് പുറമെ തിയറ്ററുകൾ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്നും ചേംബർ ആവർത്തിച്ചു. അമ്പതു ശതമാനം സീറ്റിൽ മാത്രം പ്രവേശനം നടത്തി സിനിമ പ്രദർശിപ്പിക്കാനാകില്ല. തിയറ്ററുകൾ തുറക്കാത്തത് സർക്കാരിനെതിരായ പ്രതിഷേധമല്ലെന്നും ചേംബർ വ്യക്തമാക്കി. തിയറ്ററുകളുമായുള്ള നിർമാതാക്കളുടെയും വിതരണക്കാരുടെയും കുടിശിക തർക്കം സിനിമ നൽകുന്നതിൽ തടസമായിട്ടില്ലെന്നും ചേംബർ നിലപാടെടുത്തു. കൊച്ചിയിൽ ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനായി ചെയർമാൻ ദിലീപ് പങ്കെടുത്തു.
അതേ സമയം തീയറ്ററുകൾക്ക് പുത്തനുണർവ് നൽകുമെന്ന് കരുതുന്ന വിജയ് ചിത്രം മാസ്റ്റർ ജനുവരി 13ന് റിലീസിനൊരുങ്ങവേ കേരളത്തിലെ തീയറ്ററുകൾ തുറക്കില്ല എന്ന തീരുമാനം സിനിമ വ്യവസായത്തേയും ആരാധകരേയുംബാധിക്കുമെന്നുറപ്പാണ്. തീയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെത്തുവാൻ മാസ്റ്റർ ഒരു കാരണമാകും എന്ന് വിശ്വസിക്കുന്നവരാണ് ഏവരും.