ചിറകിനടിയിൽ നീതിമാന്മാരെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സംരക്ഷിക്കുക. അതാണ് കാവൽ മാലാഖയിൽ നിക്ഷിപ്തമായിരിക്കുന്ന കടമ. ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം നിലയിലും ഏറെ പ്രതീക്ഷകൾ പകർന്നാണ് നിവിൻ പോളി നായകനായ മിഖായേൽ തീയറ്ററുകളിൽ എത്തിയത്. പ്രേക്ഷകന്റെ പ്രതീക്ഷകളെ നിരാശപ്പെടുത്തുകയും ചെയ്തിട്ടില്ല ചിത്രം എന്നതാണ് വാസ്തവം. കഥയിൽ പുതുമ ഒന്നും തന്നെ അവകാശപ്പെടാൻ ഇല്ലെങ്കിൽ പോലും അവതരണം കൊണ്ടും മറ്റെല്ലാ ഘടകങ്ങൾ കൊണ്ടും പ്രേക്ഷകന് കണ്ടിരിക്കാനുള്ള ഒരു പക്കാ മാസ്സ് എന്റർടൈനർ തന്നെയാണ് മിഖായേൽ. നിവിൻ പോളിയുടെ മാസ്സ് ഹീറോ പരിവേഷത്തിലേക്കുള്ള ചവിട്ടു പടി കൂടിയാണ് മിഖായേൽ.
ഒരു കൊലപാതകത്തിലൂടെയാണ് ചിത്രത്തിന് തുടക്കമിടുന്നത്. അതിന് പിന്നിലെ സത്യാവസ്ഥ തേടി പോകുന്ന പോലീസ് ഓഫീസറും മറ്റുള്ളവരും കൊല്ലപ്പെടുകയും ചെയ്യുന്നു. ആ അന്വേഷണങ്ങൾ ചെന്ന് നിൽക്കുന്നത് ജോർജ് പീറ്റർ എന്ന വമ്പൻ വ്യവസായിയിലാണ്. ക്രൂരതയുടെ പര്യായമായ ജോർജ് പീറ്ററെ ഏവർക്കും ഭയവുമാണ്. ഡാഡി മരിച്ചത് താൻ കാരണമാണെന്ന കുറ്റബോധത്തിൽ അമ്മയിൽ നിന്നും പെങ്ങളിൽ നിന്നും രണ്ടാനച്ഛനിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന മിഖായേൽ എന്ന ഡോക്ടറുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും ജോർജ് പീറ്റർ കടന്നു വരുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. പിന്നീട് നടക്കുന്ന പ്രതികാരത്തിന്റെയും കുടുംബബന്ധങ്ങളുടെ ആഴത്തിന്റെയും കഥ മാസ്സ് പരിവേഷത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് മിഖായേലിൽ.
ഒരു മാസ്സ് ഹീറോ എന്ന നിലയിലേക്ക് കിടിലൻ ആക്ഷൻ രംഗങ്ങളുമായി കടന്ന് വന്നിരിക്കുന്ന കാഴ്ചയാണ് മിഖായേലിൽ കാണാൻ സാധിച്ചിരിക്കുന്നത്. മാസ്സ് എൻട്രിയുമായി കടന്നു വന്ന നിവിന്റെ ഡോക്ടർ മിഖായേൽ എന്ന കഥാപാത്രത്തെ പിന്നീട് ഫ്ലാഷ്ബാക്ക് കാണിക്കുമ്പോൾ ഒരു പഞ്ചപാവമായി അവതരിപ്പിക്കുമ്പോൾ ചിരിക്കുവാൻ ഏറെ നൽകുന്നുണ്ട് ഹനീഫ് അദേനി എന്ന സംവിധായകനും തിരക്കഥാകൃത്തും. ആക്ഷൻ രംഗങ്ങളിലും മിൿച്ചൊരു പ്രകടനം നിവിൻ പോളിയിൽ നിന്നും കാണാൻ സാധിക്കുന്നു. ഡയലോഗ് ഡെലിവെറിയിലും സാരമായ മുന്നേറ്റം തന്നെയാണ് നിവിൻ കൈവരിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. സ്റ്റൈലിഷ് വില്ലൻ പരിവേഷം നൽകി ഏറെ ഹൈപ്പ് കിട്ടിയ ഉണ്ണി മുകുന്ദന് പ്രതീക്ഷിച്ച അത്രയും സ്ക്രീൻ സ്പേസ് ലഭിച്ചിട്ടില്ലെങ്കിൽ പോലും ലഭിച്ച അത്രയും ഭാഗം മനോഹരമാക്കിയിട്ടുണ്ട്. പക്ഷേ സിദ്ധിഖ് ജോൺ പീറ്റർ എന്ന കഥാപാത്രം തന്നെയാണ് ഏറെയും സ്കോർ ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തിയും സ്നേഹിച്ചും ഒരു പക്കാ സൈക്കോ റോൾ. സുരാജ് വെഞ്ഞാറമൂട്, മഞ്ജിമ മോഹൻ, ജെ ഡി ചക്രവർത്തി, സുദേവ് നായർ, അശോകൻ, കെ പി എ സി ലളിത എന്നിവരും അവരുടെ റോളുകൾ ഏറെ മനോഹരമായി തന്നെ അവതരിപ്പിച്ചു.
സംവിധായകൻ ഹനീഫ് അദേനി തന്നെ ഒരുക്കിയ തിരക്കഥയിൽ എടുത്തു പറയത്തക്ക പുതുമയോ ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതിരുന്നിട്ട് പോലും പ്രേക്ഷകന് ആസ്വദിക്കുവാനുള്ള എല്ലാ ഘടകങ്ങളും നിറച്ച് വെച്ചിട്ടുമുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ അങ്ങ് അറിഞ്ഞു വിളയാടിയിരിക്കുകയാണ് ഗോപി സുന്ദർ എന്ന് തന്നെ പറയാം. പക്കാ മാസ്സ് മ്യൂസിക് എന്താണെന്ന് ആ വിരലുകൾ അറിയാം. വിഷ്ണു പണിക്കരുടെ ക്യാമറക്കണ്ണുകളും ചിത്രത്തെ മാസ്സ് ആക്കുന്നതിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. മഹേഷ് നാരായണന്റെ എഡിറ്റിംഗും അതിൽ ഏറെ സഹായകരമായിട്ടുണ്ട്. ഒരു മാസ്സ് ചിത്രം പ്രതീക്ഷിച്ചു പോകുന്നവരെ ഒരിക്കലും നിരാശപ്പെടുത്തുന്ന ഒന്നല്ല മിഖായേൽ. പ്രേക്ഷകനും കാവലായി തന്നെ മിഖായേൽ കൂടെയുണ്ട്.