പ്രണയിനിക്ക് വേണ്ടി തെയ്യക്കാരനാകാൻ തയ്യാറാകുന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് മുകൾപ്പരപ്പ്. സിബി പടിയറ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജെ പി തവരൂൽ ആണ് നിർമിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രിയേഷ് ആയി സുനിൽ സൂര്യ എത്തുന്നു.
കുറുവാക്കുന്ന് ഗ്രാമത്തിലെ പേരെടുത്ത തെയ്യക്കാരന്റെ മകനാണ് പ്രിയേഷ്. എഞ്ചിനിയറിംഗ് ഒക്കെ കഴിഞ്ഞ് തല്ലിപ്പൊളിയായി നടക്കുന്ന പ്രിയേഷിന് തെയ്യത്തിലൊന്നും താൽപര്യമില്ല. പോരാത്തതിന് നാട്ടിൽ ഒരു പെണ്ണുമായി പ്രണയത്തിലുമാണ്. കാമുകിയായ നയന ഭയങ്കര തെയ്യക്കമ്പക്കാരിയാണ്. പ്രിയേഷ് ഒരു തെയ്യം കെട്ടിക്കാണണമെന്ന ആഗ്രഹം നയന തുറന്നുപറയുന്നു. പ്രിയേഷ് തെയ്യമായാൽ ഒപ്പം ഇറങ്ങി വരാമെന്ന് നയന സമ്മതിക്കുന്നു. ഇതോടെ അച്ഛനുമായി സഹകരിച്ച് തുടങ്ങുന്നു പ്രിയേഷ്.
കണ്ടനാർ കേളൻ എന്ന തെയ്യം കാമുകിയെ തൃപ്തിപ്പെടുത്താനായി കെട്ടിയാടാൻ മുടിയേറ്റുന്നു. അതും നയനയുടെ സ്വന്തം തറവാട്ട് കാവിൽ. പക്ഷേ പ്രിയേഷിന്റെ ആ തെയ്യം മുടങ്ങുന്നു. നയനയുടെ (അപർണ ജനാർദ്ദനൻ ) പ്രണയം ആ തെയ്യം രാവിൽ അച്ഛനറിഞ്ഞതാണ് പ്രശ്നമായത്. പുണ്യമായി കരുതുന്ന തെയ്യം മുടങ്ങിയത് പ്രിയേഷിന്റെ അച്ഛൻ ചാത്തുട്ടിയെ (ചന്ദ്രദാസൻ ലോകധർമ്മി) ഒരു ഭ്രാന്ത മനസ്കനാക്കി.
പ്രിയേഷ് വീട്ടിൽ നിന്ന് പുറത്താകുന്നു. പിന്നീട് നാട്ടിലെ ക്വാറികൾക്കും മറ്റും എതിരെയുള്ള സമരക്കാരുമായി ചേരുന്ന പ്രിയേഷിന് സംഭവിക്കുന്ന കോർപ്പറേറ്റ് ചതികളും
തുടർന്നുള്ള സംഭവങ്ങളുമാണ് മുകൾപ്പരപ്പ് പറയുന്നത്.