സിനിമാപ്രേമികളുടെ ഇഷ്ടപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് നിവിൻ പോളി. കഴിഞ്ഞ കുറച്ചു കാലമായി അഭിനയലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് തന്റെ പ്രതിഭയെ കൂടുതൽ മിനുക്കിയെടുക്കുകയാണ് താരം. ഒരു നടനെന്ന നിലയിൽ തന്റെ പ്രതിഭയെ കൂടുതൽ ഉയരങ്ങൾ താണ്ടാൻ നിവിൻ പോളി അഴിച്ചു വിടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
ഹേ ജൂഡ്, മൂത്തോൻ, മഹാവീര്യർ, പടവെട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മളെ ഞെട്ടിച്ച നിവിൻ പോളി, ഇപ്പോൾ രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയിലൂടെയും നടനെന്ന നിലയിൽ തന്റെ മാറ്റ് പത്തിരട്ടി വർദ്ധിപ്പിച്ച കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായി നിവിൻ അക്ഷരാർത്ഥത്തിൽ തിരശീലയിൽ ജീവിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി മൊയ്തുവെന്ന കഥാപാത്രത്തിന്റെ രൂപത്തിലും ഭാവത്തിലും ഈ നടൻ കാഴ്ച വെക്കുന്നതെന്ന് സംശയമൊന്നുമില്ലാതെ തന്നെ പറയാൻ സാധിക്കും.
വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഈ പീരീഡ് ഡ്രാമയിൽ നിവിൻ പ്രത്യക്ഷപ്പെടുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുമ്പോഴും തന്റെ കഥാപാത്രത്തിന്റെ വളർച്ച വളരെ സൂക്ഷ്മമായ രീതിയിൽ പ്രേക്ഷകരുടെ മനസ്സലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഓരോ ചലനങ്ങൾ കൊണ്ടും ശരീര ഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും നിവിൻ പോളി എന്ന നടൻ, മട്ടാഞ്ചേരി മൊയ്തുവിനെ തിരശീലയിൽ ജീവിപ്പിക്കുകയാണ്. മനോഹരമായ സൂക്ഷ്മാഭിനയത്തിലൂടെയാണ് ഓരോ ഘട്ടങ്ങളിലും ഈ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ അദ്ദേഹം നമ്മുക്ക് മുന്നിലെത്തിക്കുന്നത്. കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന അഭിനയ രീതിയും പലപ്പോഴും ഇതിലൂടെ ഈ നടൻ നമ്മുക്ക് കാണിച്ചു തരുന്നു. സംഘട്ടന രംഗങ്ങളിലും തീപ്പൊരി ഡയലോഗുകൾ പറയുമ്പോഴും തന്റെ പ്രകടനം കൊണ്ട് നിവിൻ പോളി പ്രേക്ഷകർക്ക് നൽകുന്ന ആവേശം ചെറുതല്ല. നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൈയടി നേടുക എന്ന വെല്ലുവിളിയും അദ്ദേഹം ഈ ചിത്രത്തിലൂടെ ഏറ്റെടുത്തു വിജയിപ്പിക്കുന്നു. ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ നിവിന് മാത്രമേ സാധിക്കു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കിയിടത്താണ് നിവിൻ പോളി എന്ന നടൻ വിജയിക്കുന്നതും.