ഇത്തവണത്തെ ഓണം സിനിമ പ്രേമികൾക്ക് ഒരു വലിയ സദ്യ തന്നെയാണ് നൽകിയത്. വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങൾ ഓണം ഗംഭീരമാക്കി. സംവിധായകൻ വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് ചരിത്ര സിനിമയാരുന്നു . ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ ആയിരുന്നു ചിത്രം പറഞ്ഞത്. യുവനടൻ സിജു വിത്സൻ ചരിത്ര നായകനായ ആറാട്ടുപുഴ വേലായുധ പണിക്കർ ആയി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഏതായാലും ഈ വർഷത്തെ ടോപ് ടെൻ മലയാളം സിനിമകളുടെ പട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്.
ഹിറ്റ് ലിസ്റ്റിൽ ഒന്നാമത് മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ആണ്. എൺപത് കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയമാണ് ഈ ലിസ്റ്റിൽ രണ്ടാമത്. 55 കോടിക്ക് മുകളിലാണ് ഹൃദയം നേടിയ ആഗോള ഗ്രോസ്. പൃഥ്വിരാജ് നായകനായ ഡിജോ ജോസ് ആന്റണി ചിത്രം ജനഗണമന അൻപത് കോടിക്ക് മുകളിൽ കളക്ഷൻ നേടി മൂന്നാമതെത്തി. 47 കോടിയോളം ആഗോള ഗ്രോസ് നേടി ടോവിനോ തോമസ് നായകനായ തല്ലുമാല നാലാം സ്ഥാനം കരസ്ഥമാക്കി.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ 46 കോടിയോളം ആഗോള ഗ്രോസ് നേടി. മുപ്പത്തിയഞ്ച് കോടിയോളം ആഗോള ഗ്രോസ് നേടി ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ- രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം. സുരേഷ് ഗോപി- ജോഷി ചിത്രം പാപ്പൻ മുപ്പത് കോടിക്ക് മുകളിൽ ഗ്രോസ് നേടി. ആദ്യ പത്ത് ദിനം കൊണ്ട് 23 കോടിക്ക് മുകളിൽ നേടിയാണ് പത്തൊൻപതാം നൂറ്റാണ്ട് ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. വിക്രം, ആർ ആർ ആർ, കെ ജി എഫ് 2 എന്നീ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളും കേരളത്തിൽ വമ്പൻ വിജയമാണ് നേടിയത്.