യുവനടിയെ വ്യാജ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. വിജയ് ബാബു കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ ഇന്നലെ തെളിവെടുപ്പ് നടന്നു. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് തുടരും. പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും വിജയ് ബാബുവിനെ റിമാൻഡ് ചെയ്തില്ല. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിൽ രണ്ടു പേരുടെ ആൾജാമ്യം കോടതി നിർദ്ദേശിച്ചു. ജാമ്യവ്യവസ്ഥ അനുസരിച്ച് ജൂലൈ മൂന്ന് വരെ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിനു ശേഷം വീട്ടിലേക്ക് മടങ്ങാം.
അതേസമയം, കഴിഞ്ഞദിവസം ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിൽ വിജയ് ബാബു പരാതിക്കാരിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് വ്യക്തമാണ്. പുതുമുഖ നടി പരാതി നൽകിയാൽ താൻ മരിക്കുമെന്നും നടിയോട് കാലുപിടിച്ച് മാപ്പു പറയാൻ തയ്യാറാണെന്നും വേണമെങ്കിൽ നടിക്ക് തന്നെ അടിക്കാമെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ വിജയ് ബാബു നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന് കുറിച്ചിരുന്നു. ‘എന്ത് വന്നാലും പ്രകോപിതനാകില്ല. കോടതിയുടെ നിർദ്ദേശമുണ്ട്. മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ’ – ഇതായിരുന്നു വിജയ് ബാബു കുറിച്ചത്.