കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് സാന്റക്രൂസ്. ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൂറിൻ ഷെരീഫ് ആണ് നായികയായി എത്തുന്നത്. രാജു ഗോപി ചിറ്റത്ത് ആണ് സിനിമയുടെ നിർമാതാവ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ രാജു ഗോപി ചിറ്റത്ത് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഷേണായീസ് തിയറ്ററിൽ കപ്പലണ്ടി കച്ചവടം നടത്തുമ്പോഴും എന്നെങ്കിലും ഒരിക്കൽ സിനിമ പിടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് വ്യക്തമാക്കുകയാണ് രാജു ഗോപി.
5000 രൂപയിൽ നിന്ന് ആക്രിക്കച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് തന്റെ സിനിമ എന്നും അദ്ദേഹം പറഞ്ഞു. 28 വർഷം മുമ്പ് തന്റെ അമ്മായിയമ്മ തനിക്ക് 5000 രൂപ തന്നു. ആ കാശുകൊണ്ട് ആക്രി കച്ചവടം തുടങ്ങി. 1974 മുതൽ 76 വരെയുള്ള സമയങ്ങളിൽ താൻ ഷേണായീസ് തീയറ്ററിൽ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. അവിടെ നിന്ന് അന്ന് സിനിമകൾ കാണുമ്പോൾ ഒരു സിനിമ പിടിക്കണമെന്ന് തനിക്കും ആഗ്രഹം ഉണ്ടായിരുന്നെന്ന് പറയുകയാണ് രാജു ഗോപി ചിറ്റത്ത്.
1974ൽ കണ്ണപ്പനുണ്ണി എന്ന ചിത്രം ഷേണായീസിൽ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും ടിക്കറ്റ് കിട്ടിയില്ല. പതിനഞ്ചാമത്തെ തവണ ടിക്കറ്റ് കിട്ടി. പക്ഷേ, ഇന്റർവെൽ ആയപ്പോൾ സിനിമ തീർന്നെന്ന് കരുതി ഇറങ്ങി പോയി. സിനിമ എടുക്കണം എന്ന ആഗ്രഹം അന്നുമുതലേ ഉണ്ട്. ജോൺ തനിക്ക് കൂടപ്പിറപ്പിനെ പോലെയാണെന്നും തങ്ങൾ തമ്മിൽ ഇതുവരെ ഒരു കരാറും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും തനിക്ക് കൊച്ചിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പിന്തുണ ഉണ്ടായിട്ടില്ലെന്നും എങ്ങനെയാണ് ഇവിടെ വരെ എത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നൂറിൻ ഷെരീഫ് നായികയായി എത്തുന്ന ചിത്രത്തിൽ മറ്റ് അഭിനേതാക്കൾ പുതുമുഖങ്ങളാണ്. പുതുമുഖങ്ങളെ വച്ച് ചെയ്താൽ വിജയിക്കുമോ എന്ന് പലരും ചോദിച്ചെന്നും എന്നാൽ തനിക്ക് അതൊന്നും പ്രശ്നമല്ലെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.