കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു അന്വോഷണ സംഘത്തിനു മുമ്പാകെ ഹാജരായി. വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. പരാതിക്കാരിയായ നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് വിജയ് ബാബു പൊലീസിനെ അറിയിച്ചു. എറണാകുളം സൗത്ത് സ്റ്റേഷനിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസ് കെട്ടിച്ചമച്ചതാണെന്ന് ചോദ്യം ചെയ്യലിൽ വിജയ് ബാബു അറിയിച്ചു.
കേസിന് പിന്നിൽ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണെന്നും വിജയ് ബാബു പറഞ്ഞു. ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചില്ലെന്നും വിജയ് ബാബു വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ നിലവിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയില്ല. അതേസമയം, ബുധനാഴ്ച ഒമ്പതു മണിക്കൂർ നേരമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. വ്യാഴാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് വിജയ് ബാബു ഹാജരായി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു വിജയ് ബാബു എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ അന്വേഷണ ഉദ്യേഗസ്ഥർക്ക് മുമ്പാകെ വിജയ് ബാബു ഹാജരായിരുന്നു. ഇന്ന് കോടതിയിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം പൊലീസ് എതിർത്തേക്കും.