നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന മുൻ ഐ പി എസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ് എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ട്വന്റിഫോർ ചാനലിനോട് സംസാരിക്കവെയാണ് രാഹുൽ ഈശ്വർ ഇങ്ങനെ പറഞ്ഞത്. നമ്പി നാരായണൻ 50 ദിവസമാണ് ജയിലിൽ കിടന്നതെങ്കിൽ ദിലീപ് 85 ദിവസം ജയിലിൽ കിടന്നെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും കേസിലേക്ക് വലിച്ചിഴച്ചെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ജയിൽ ഡി ജി പി ആയിരുന്ന വ്യക്തിയാണ് ആർ ശ്രിലേഖ. ജയിലിലെ കാര്യങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയാണ്. അവരുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കേണ്ടെയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ബൈജു പൗലോസിനെതിരെ കേസ് എടുക്കേണ്ട അവസ്ഥയാണ്. ബൈജു പൗലോസ് ആയിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്. വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയിൽ ഡി ജി പി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയാൽ അതിന്റെ പേരിൽ കേസ് എടുക്കാനുള്ള ഒരു പ്രാഥമിക ഉത്തരവാദിത്തമില്ലേയെന്നും രാഹുൽ ചോദിച്ചു. നിരപരാധിയായി ഒരു മനുഷ്യനെ വേട്ടയാടുകയാണെന്നും അത് നമ്മൾ കാണാതിരിക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അഗ്നിശുദ്ധി നടത്തി കേരള പൊലീസ് തിരിച്ചു വരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്. പൊലീസിന്റെ കൈയിൽ ഒരു തെളിവും ഇല്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പൊലീസിന്റെ തെറ്റായ കാര്യങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് അതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ആയിരുന്നു മുൻ ഡി ജി പി ആർ ശ്രീലേഖ പറഞ്ഞത്. അന്വേഷണസംഘം ദിലീപിന് എതിരെ വ്യാജ തെളിവുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. സസ്നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.