മിമിക്രി വേദിയിൽ നിന്നും മലയാളസിനിമയിലേക്ക് എത്തിയ താരമാണ് രമേശ് പിഷാരടി. നടനായെത്തി പിന്നീട് സംവിധായകനായി സിനിമാമേഖലയിൽ തന്റേതായ ഇടം രമേശ് പിഷാരടി കണ്ടെത്തി. സ്റ്റേജ് ഷോകളിലെ രമേശ് പിഷാരടിയുടെ കൗണ്ടറുകൾക്ക് മാത്രമായി നിരവധി ആരാധകരുണ്ട്. അടുത്തിടെ മിക്കവാറും മമ്മൂട്ടിയുടെ ഒപ്പം രമേശ് പിഷാരടിയെ കാണാറുണ്ട്. ഇത് സംബന്ധിച്ച് ഇതനകം തന്നെ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഒടുവിൽ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് രമേശ് പിഷാരടി.
മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന പേരിട്ട് വിളിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് പിഷാരടി വ്യക്തമാക്കി. തോളത്ത് കൈയിട്ടൊക്കം നടക്കുന്നതാണ് സൗഹൃദം. തനിക്ക് അദ്ദേഹത്തിനോടുള്ളത് സ്നേഹവും ബഹുമാനവും ആണെന്നും ഒരുപക്ഷേ അദ്ദേഹത്തിന് തന്നോടുള്ളത് സ്നേഹവും പരിഗണനയും ആണെന്നും രമേശ് പിഷാരടി പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കവെ ആയിരുന്നു പിഷാരടി ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന്റെ അടുത്തേക്കുള്ള ഒരു മാർജിൻ ഒരല്പം ഇങ്ങോട്ട് മാറ്റി വരച്ച് തരുന്നു. തിയറ്ററിൽ ആസ്വദിച്ച വലിയ ഹിറ്റുകളായിട്ടുള്ള പല സിനിമകൾ, ചരിത്രം, ഓർമകൾ, രാഷ്ട്രീയപരമായ ചർച്ചകൾ ഇതൊക്കെ അദ്ദേഹത്തോട് ചർച്ച ചെയ്യാൻ പറ്റും. ചില ട്രോളുകൾ താൻ കണ്ടിട്ടുണ്ടെന്നും അവയെ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും പിഷാരടി വ്യക്തമാക്കി.
പണ്ടുകാലത്ത് ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവവും രമേശ് പിഷാരടി പങ്കുവെച്ചു. കുറേ നാളുകൾക്ക് മുമ്പ് ഗാനമേളകളുടെ ഇടവേളകളിൽ മിമിക്രി കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തിരുവനന്തപുരത്തുള്ള ഒരു ട്രൂപ്പിൽ കളിക്കുമ്പോൾ, ഒരു ആർട്ടിസ്റ്റ് വിളിച്ചിട്ട് അയാളുടെ നാട്ടിൽ ഒരു പരിപാടിയുണ്ട്, കുറച്ച് പ്രശസ്തരായ കലാകാരന്മാരെ അങ്ങോട്ട് കൊണ്ടുവരണം എന്ന് പറഞ്ഞു. അത് സമ്മതിച്ചു. ആ നാട്ടിലുള്ള ഒരു ഗൾഫുകാരനായിരുന്നു പരിപാടിയുടെ സ്പോൺസർ. താൻ ഉൾപ്പടെ നാല് പേരവിടെ പോയി. മാരുതി 800 കാറിൽ ഉത്സവ സ്ഥലത്ത് എത്തി. പരിപാടി തീരുമ്പോഴേക്ക്, അവര്ക്ക് ഏതോ ഒരു സുഹൃത്തിനെ കൂടി കിട്ടി. ഷോ കഴിഞ്ഞ് പോകുമ്പോൾ അയാളും ഒപ്പം വേണം. ഒരാൾ പുറത്തിറങ്ങിയെ പറ്റുള്ളൂ. അങ്ങനെ, ഇവിടുന്നൊരു എട്ട് കിലോമീറ്റർ അപ്പുറത്താണ് ജംങ്ഷൻ. ഇവരെ അവിടെ കൊണ്ടാക്കിയിട്ട് തിരിച്ചുവരാമെന്നും പറഞ്ഞു അവരു പോയി.എന്നാൽ പിറ്റേദിവസം രാവിലെ ഒമ്പത് മണി ആയിട്ടും ആരും വന്നില്ല. ഒടുവിൽ ബസ് കയറി തിരുവനന്തപുരത്തേക്കും അവിടുന്ന് എറണാകുളത്തേക്കും പോയി. അങ്ങനെയുള്ള തനിക്ക് എറണാകുളത്തുള്ളൊരു വലിയ സ്റ്റാർ ഹോട്ടലിൽ, എല്ലാ സിനിമാ താരങ്ങളും ഉള്ള അമ്മയുടെ മീറ്റിങ്ങിന് മമ്മൂക്കയുടെ കാറിൽ പോകാൻ ഒരവസരം കിട്ടുമ്പോൾ അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് അപ്പുറമാണെന്ന് പിഷാരടി പറഞ്ഞു.