യുവനടി നൂറിൻ ഷെരീഫിന് എതിരെ ശക്തമായ വിമർശനവുമായി സാന്റക്രൂസ് സിനിമയുടെ നിർമാതാവ് രാജു ഗോപി ചിറ്റേത്ത്. സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നൂറിന് എതിരെ നിർമാതാവും സംവിധായകനും രംഗത്തെത്തിയത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളിൽ നൂറിൻ സഹകരിക്കുന്നില്ലെന്നും ഫോൺ വിളിച്ചാലും സന്ദേശം അയച്ചാലും പ്രതികരിക്കുന്നില്ലെന്നും രാജു ഗോപി ചിറ്റേത്ത് പറഞ്ഞു. ചോദിച്ച പണം മുഴുവൻ നൂറിന് നൽകിയതാണെന്നും പ്രമോഷന് വരാമെന്ന് ഏറ്റതാണെന്നും രാജു പറഞ്ഞു.
‘ഒരു വാക്ക് ആ കുട്ടി പറഞ്ഞാൽ ആളുകൾ തിയറ്ററിൽ കയറില്ലേ. പത്തു രൂപ വാങ്ങിക്കുമ്പോൾ രണ്ടു രൂപയുടെ ജോലി എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി. ഫോൺ വിളിച്ചാൽ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല. എന്റെ മകളുടെ പ്രായമേയുള്ളൂ. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയതെന്ന് നൂറിൻ ചോദിച്ചു’ – നിർമാതാവ് രാജു ഗോപി ചിറ്റേത്ത് പറഞ്ഞു. നൂറിൻ ഇല്ലാത്തതിന്റെ പേരിൽ പല പരിപാടികളും നഷ്ടമായതായി സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസ് പറഞ്ഞു. നൂറിൻ ഇല്ലാത്തത് കൊണ്ട് ഒരു ചാനൽ പ്രോഗ്രാം എടുത്തിട്ടും അവർ ഒഴിവാക്കി. നൂറിൻ ഉണ്ടെങ്കിൽ സ്ലോട്ട് തരാമെന്നാണ് അവർ പറഞ്ഞത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. നിർമാതാവ് ഒ ടി ടിക്ക് എതിരല്ലെന്നും അദ്ദേഹത്തിന്റെ വേദനയാണ് അന്ന് പറഞ്ഞതെന്നും സംവിധായകൻ പറഞ്ഞു.
‘ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യാൻ ആര് രംഗത്തു വരും. സിനിമയുടെ റിലീസിന്റെ തലേദിവസമുള്ള വാർത്താസമ്മേളനത്തിൽ നൂറിനെതിരെ സംസാരിക്കേണ്ടെന്ന് ഞാനാണ് പറഞ്ഞത്. പക്ഷേ, ഇപ്പോൾ പറയാതെ പറ്റില്ല. നൂറിൻ ഇല്ലാത്തത് കൊണ്ട് ഒരു ചാനൽ പ്രോഗ്രോം എടുത്തിട്ടും അവർ ഒഴിവാക്കി. അവരെ കുറ്റപ്പെടുത്തുന്നില്ല. കാരണം, അവർക്ക് അതുകൊണ്ട് കാര്യമില്ല. ഈ സിനിമയിൽ അധികം പ്രശസ്തരില്ല. അജു വർഗീസ് ഗസ്റ്റ് റോളിലാണ്. ഇന്ദ്രൻസ് ചേട്ടനൊക്കെ എപ്പോൾ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണ്.’ – സംവിധായകൻ പറഞ്ഞു.