തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ് – വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നു കേട്ടപ്പോൾ മുതലേ പ്രേക്ഷകർക്ക് ആവേശം അതിന്റെ ഉന്നതിയിൽ എത്തിയിരുന്നു. ആ ആവേശങ്ങളുടെ പൂർണതയായി സർക്കാർ ഇന്ന് തീയറ്ററുകളിൽ എത്തുകയും ചെയ്തു. മുൻചിത്രങ്ങളിലെ പോലെ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുവാൻ സാധിച്ചില്ലെങ്കിലും പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെ പോയാൽ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സർക്കാർ. സ്ഥിരം രക്ഷകൻ റോളുകളിൽ നിന്നും വിജയ് പുറത്തു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. എന്തായാലും ദീപാവലി ആഘോഷങ്ങൾക്ക് ഉള്ളത് ചിത്രത്തിൽ ഉണ്ട്.
കോര്‍പ്പറേറ്റ് ക്രിമിനല്‍ എന്നറിയപ്പെടുന്ന സുന്ദര്‍ രാമസ്വാമി ഒരു നാട്ടില്‍ ചെന്നാല്‍ അവിടെയുള്ള കമ്പനികളെ മുഴുവന്‍ ഇല്ലാതാക്കി ഒന്നാമതെത്തുന്നതാണ് പതിവ്. അയാള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഇവിടെയുള്ള കമ്പനികളും ഭയപ്പെടുത്തുന്നതാണ്. അവര്‍ വിവരിക്കുന്നതില്‍ നിന്നാണ് സുന്ദര്‍ ഏത് തരത്തിലുള്ളയാളാണെന്ന് പ്രേക്ഷന് മനസ്സിലാവുന്നത്. സമീപകാലത്ത് കണ്ട ഏറ്റവും സ്റ്റൈലിഷ് എന്‍ട്രിയാണ് വിജയ് ഈ ചിത്രത്തില്‍ നടത്തുന്നത്. വിജയ് അവതരിപ്പിക്കുന്ന സുന്ദര്‍ രാമസ്വാമി എന്ന കോര്‍പ്പറേറ്റ് ഭീമന് വോട്ടു ചെയ്യാനായി ഇന്ത്യയിലെത്തുന്നതും, എന്നാല്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തി എന്നറിയുന്നതില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് കള്ളവോട്ടിനെതിരെ പോരാടാനായി നായകന് കോടതിയെ ആശ്രയിക്കുന്നതും അത് തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വോട്ട് ചെയ്യാൻ മാത്രം നാട്ടിലെത്തിയ സുന്ദരം മുഴുവൻ സിസ്റ്റത്തെയും മാറ്റി മറിക്കുവാൻ കച്ച കെട്ടിയിറങ്ങുന്നു
സുന്ദർ രാമസ്വാമിയായി എത്തുന്ന വിജയ്യുടെ സ്ക്രീൻ പ്രിസൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു അതിമാനുഷികനോ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുള്ള ഒരുവനോ ആയിട്ടല്ല സുന്ദർ രാമസ്വാമിയെ കഥാകൃത്ത് സൃഷ്ടിച്ചിരിക്കുന്നത്. മറിച്ച് എന്തും ചെയ്യാൻ മനഃശക്തിയുള്ള ഒരാൾ ആയിട്ടാണ്. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരു ചവിട്ടുപടി കൂടിയായിട്ട് വർത്തിക്കുന്നുണ്ട്. കീർത്തി സുരേഷിന് കേവലം ഒരു നായിക എന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യേണ്ടതായി വന്നിട്ടില്ല എന്നതാണ് സത്യം. ആദ്യപകുതിയിൽ ശക്തമായൊരു വില്ലന്റെ അസാന്നിധ്യം നിറഞ്ഞു നിന്നപ്പോൾ രണ്ടാം പകുതി വരലക്ഷ്മിയുടെ കോമളവല്ലി എന്ന കഥാപാത്രം ആ ഉത്തരവാദിത്വം പൂർണമായി തന്നെ നിർവഹിച്ചു. ഏറെ ആവേശം കൊള്ളിച്ച ആദ്യപകുതിക്ക് നേർവിപരീതമായി രണ്ടാം പകുതി നിരാശപ്പെടുത്തി. നല്ലൊരു പൊളിറ്റിക്കൽ ത്രില്ലറിനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നെങ്കിലും തിരക്കഥ വില്ലനായി വർത്തിച്ചതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ.
ഏ ആർ റഹ്മാന്റെ ഗാനങ്ങൾ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ പ്രവേശിച്ചിരുന്നെങ്കിലും കൈയ്യടികൾ ഏറെ നേടിയത് അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതമാണ്. അങ്കമാലി ഡയറീസ്, സോളോ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരന് വെല്ലുവിളി ഉയർത്തുന്ന രംഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും എല്ലാ സീനിലും തന്റേതായ ഒരു കൈയ്യൊപ്പ് പകർത്താൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. ശക്തമായ ഒരു സന്ദേശവും വിജയ്യുടെ കിടിലൻ പ്രകടനവും ഒത്തുചേർന്ന സർക്കാർ അമിത പ്രതീക്ഷകൾ ഇല്ലാതെ വരുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കും