മലയാള ചെറുകഥ ലോകത്ത് വായനക്കാരുടെ മനസ്സിൽ വേറിട്ടൊരു ആസ്വാദനത്തിന്റെ തലങ്ങൾ സമ്മാനിച്ച ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് തൊട്ടപ്പൻ. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്.
വിനായകൻ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന സിനിമയിൽ ആ നടന്റെ മികച്ച പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്. തൊട്ടപ്പനായി വിനായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചപ്പോൾ തൊട്ടപ്പന്റെ സന്തോഷങ്ങൾ പ്രേക്ഷകരുടെയും സന്തോഷങ്ങളായി, തൊട്ടപ്പന്റെ ദുഃഖം പ്രേക്ഷകരുടെ ദുഃഖമായി മാറി. ജോണപ്പൻ എന്ന ദിലീഷ് പോത്തൻ കഥാപാത്രവും, ഇത്താക്ക് എന്ന വിനായകന്റെ കഥാപാത്രവും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തോടൊപ്പം ഇത്താക്കും സാറയും തമ്മിലുളള അച്ഛൻ – മകൾ ബന്ധത്തിന്റെ ആഴം കൂടി തൊട്ടപ്പൻ ചർച്ച ചെയ്യുന്നു.
ജോണപ്പനും ഇത്താക്കും കള്ളന്മാരാണ്. അല്ലറ ചില്ലറ മോഷണങ്ങളും മറ്റുമായി ഇരുവരും തങ്ങളുടെ ജീവിതം കരുപിടിപ്പിക്കുകയാണ്. മകളുടെ മാമോദീസ ചടങ്ങിന് തൊട്ടപ്പനായി ഇത്താക്കിനെ തീരുമാനിക്കാൻ ജോണപ്പന് ഭാര്യയുടെ പോലും സമ്മതം വേണ്ട. അത്രയ്ക്ക് ഏറെ വിശ്വാസമാണ് ജോണപ്പന് തന്റെ ചങ്ങാതിയെ.
മകളുടെ മാമോദീസ ചടങ്ങിനു വേണ്ടിയുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ് ജോണപ്പൻ, എന്തിനും സഹായിയായി തൊട്ടപ്പനുമുണ്ട് കൂട്ടിന്. എന്നാൽ, ആ മാമോദീസ ചടങ്ങിന് സാക്ഷിയാവാൻ ജോണപ്പന് സാധിക്കുന്നില്ല. ദുരൂഹസാഹചര്യത്തിൽ ജോണപ്പനെ കാണാതാവുകയാണ്. അവിടം മുതൽ അങ്ങോട്ട് ജോണപ്പന്റെ മകൾ സാറായുടെ ജീവിതത്തിനാകെ കാവലാളായി മാറുകയാണ് ഇത്താക്ക്. തൊട്ടപ്പൻ അപ്പനോ അപ്പനിലുമുപരിയോ ആയി മാറുന്ന ഒരപൂർവ്വ സ്നേഹബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നു. സാറായ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഇത്താക്ക്, ഇത്താക്കിനു വേണ്ടി എന്തും ചെയ്യുന്ന സാറാ. അവരുടെ സ്നേഹകാവ്യമാണ് ‘തൊട്ടപ്പൻ’.
ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന് നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്നും എഡിറ്റിംഗ് ജിതിന് മനോഹറും നിർവ്വഹിച്ചു. റോഷന് മാത്യു, മനോജ് കെ ജയന്, കൊച്ചു പ്രേമന്, പോളി വില്‍സണ്‍, ദിലീഷ് പോത്തന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് നിര്‍മാണം.