Categories: CelebritiesMalayalam

സ്വസ്ഥമാണ് ജീവിതം, അധികം മോഹങ്ങളില്ല, ആവശ്യത്തിന് ആഹാരം കിട്ടുന്നുണ്ട് !!! ഗാന്ധിഭവനില്‍ നിന്നും ടിപി മാധവന്‍

മലയാള സിനിമകളില്‍ മികവുറ്റ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് ടി പി മാധവന്‍.സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്ഥാപന സെക്രട്ടറി കൂടിയാണ് അദ്ദേഹം. അഭിനയ ലോകത്ത് നിന്ന് വിട്ട് നിന്ന് താരം പത്തനാപുരത്തെ ഗാന്ധിഭവനില്‍ കഴിയുകയാണ് ഇപ്പോള്‍. ഒരിടയ്ക്ക് അദ്ദേഹം ഗാന്ധിഭവനില്‍ താമസിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. പ്രായമായതോടെ അഭിനയ ജീവിതം ഉപേക്ഷിച്ചെങ്കിലും അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്.

ടി പി മാധവനുമായി ഫോണ്‍ കാളില്‍ സംസാരിച്ച കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍ ഫേസ്ബുക് കുറിപ്പിലൂടെ ഇപ്പോഴിതാ പ്രേക്ഷകരോട് പങ്ക് വെയ്ക്കുകയാണ്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് വാര്‍ത്ത ശ്രദ്ദ നേടിയത്. രവി മേനോന്‍ കലാരംഗത്തെ നിരവധി പ്രമുഖരെ കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

നിരാലംബരുടെ ആ അഭയകേന്ദ്രത്തില്‍ വര്‍ഷങ്ങളായി അന്തേവാസിയാണ് മാധവന്‍. ശിശുക്കള്‍ തൊട്ട് വയോവൃദ്ധര്‍ വരെയുള്ള ആയിരത്തോളം ശരണാര്‍ത്ഥികളില്‍ ഒരാളായി അദ്ദേഹം കഴിയുകയാണ്. സിനിമയുമായി മാത്രമല്ല, പുറം ലോകവുമായിത്തന്നെ അധികം ബന്ധമില്ല ഇപ്പോള്‍. നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും സാ സ്വസ്ഥമാണ് അധികം മോഹങ്ങളൊന്നുമില്ല, ആവശ്യത്തിന് ആഹാരം ലഭിക്കുന്നു, ഉറക്കവും, സന്ദര്‍ശക ബാഹുല്യമില്ല താനും അദ്ദേഹം മനസ് തുറക്കുന്നു.

കുറിപ്പ് വായിക്കാം:

ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് വിളിച്ചുര്‍ണര്‍ത്തി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ ഒരു ഫോണ്‍കോള്‍: “രവീ, ഓര്‍മ്മയുണ്ടോ ഈ ശബ്ദം? പഴയൊരു സുഹൃത്താണ്. ഒരു പാട്ടുപ്രേമി..”ഈശ്വരാ, നല്ല പരിചയമുള്ള ശബ്ദം. പക്ഷേ ആരെന്ന് പിടികിട്ടുന്നില്ല. ഓര്‍മ്മയുടെ താളുകള്‍ തിടുക്കത്തില്‍ മറിക്കവേ, ഫോണിന്റെ മറുതലയ്ക്കല്‍ വീണ്ടും അതേ ശബ്ദം: “പഴയൊരു സിനിമാ നടനാണ്. ടി പി മാധവന്‍ എന്നു പറയും.” പിന്നെ മലയാളികള്‍ക്കെല്ലാം സുപരിചിതമായ കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി.മനസ്സില്‍ തെളിഞ്ഞത് നൂറു നൂറു മുഖങ്ങളാണ്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലും വര്‍ണ്ണപ്പകിട്ടിയിലുമായി വെള്ളിത്തിരയില്‍ മിന്നിമറഞ്ഞ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളുടെ മുഖങ്ങള്‍. മൂന്നുനാലു വര്‍ഷങ്ങളെങ്കിലുമായിക്കാണും മാധവേട്ടനുമായി സംസാരിച്ചിട്ട്. അവസാനം നേരില്‍ കണ്ടത് വഞ്ചിയൂരിലെ ത്രിവേണിയില്‍ അദ്ദേഹം ആയുര്‍വേദ ചികിത്സക്ക് വന്നപ്പോഴാണ്; ഹരിദ്വാറില്‍ വെച്ചുണ്ടായ പക്ഷാഘാതത്തില്‍ നിന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലായിരുന്നു അന്നദ്ദേഹം. സംസാരിച്ചതേറെയും പാട്ടിനെ കുറിച്ച്. അതാണല്ലോ ഞങ്ങളുടെ ഹൃദയങ്ങളെ ഇണക്കിച്ചേര്‍ത്ത വിഷയം.

പത്തനാപുരത്തെ ഗാന്ധിഭവനില്‍ നിന്ന് വിളിക്കുകയായിരുന്നു മാധവേട്ടന്‍. നിരാലംബരുടെ ആ അഭയകേന്ദ്രത്തില്‍ വര്‍ഷങ്ങളായി അന്തേവാസിയാണ് അദ്ദേഹം; ശിശുക്കള്‍ തൊട്ട് വയോവൃദ്ധര്‍ വരെയുള്ള ആയിരത്തോളം ശരണാര്‍ത്ഥികളില്‍ ഒരാളായി. സിനിമയുമായി മാത്രമല്ല, പുറം ലോകവുമായിത്തന്നെ അധികം ബന്ധമില്ല. “നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് എന്നെ ഇവിടെ എത്തിച്ചത്.” — ചിരിയോടെ തന്നെ മാധവേട്ടന്‍ പറഞ്ഞു. “എങ്കിലും സ്വസ്ഥമാണ് ജീവിതം. അധികം മോഹങ്ങളില്ല. ആവശ്യത്തിന് ആഹാരം ലഭിക്കുന്നു. ഉറക്കവും. സന്ദര്‍ശക ബാഹുല്യമില്ല താനും..” നേര്‍ത്തൊരു നൊമ്പരമുണ്ടോ ആ ചിരിയില്‍?പാട്ട് കേള്‍ക്കാറുണ്ടോ മാധവേട്ടന്‍? — എന്റെ ചോദ്യം. അതില്ലാതെ ജീവിതമില്ലെന്നല്ലേ പറയാറ്? “പഴയപോലെ കേള്‍ക്കാനുള്ള സാഹചര്യമില്ല. മൊബൈലില്‍ ഒന്നും പാട്ടുകേള്‍ക്കുന്ന ശീലവുമില്ലല്ലോ. എങ്കിലും ഇവിടത്തെ അന്തവാസികളില്‍ നല്ല കുറെ പാട്ടുകാരുണ്ട്. അവര്‍ പാടിത്തരുമ്പോള്‍ കേട്ടിരിക്കും. ഇനിയിപ്പോ അതൊക്കെ തന്നെ ധാരാളം..” ഒരു നിമിഷം നിശ്ശബ്ദനാകുന്നു മാധവേട്ടന്‍.ആദ്യമായി മാധവേട്ടന്‍ വിളിച്ചത് ഓര്‍മ്മയുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഒരു കോള്‍. പതിനഞ്ചു വര്‍ഷം മുന്‍പാണ്. അമൃത ടി വിയില്‍ “അഞ്ജലി” എന്നൊരു സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട് അക്കാലത്ത് ഞാന്‍. സോഹന്‍ലാല്‍ പ്രൊഡ്യൂസ് ചെയ്ത, പഴയ ഹിന്ദി ഗാനങ്ങളിലൂടെയുള്ള ഒരു സ്മൃതിയാത്ര. ആ പ്രോഗ്രാം കണ്ട് ആവേശ ഭരിതനായി ഫോണ്‍ ചെയ്തതായിരുന്നു മാധവേട്ടന്‍. ഒരു മണിക്കൂറിലേറെ നീണ്ട ആദ്യ സംഭാഷണത്തില്‍ പഴയ ഹിന്ദി ഗാനങ്ങളെ കുറിച്ച്, ഗായകരെ കുറിച്ച് വാതോരാതെ സംസാരിച്ചു അദ്ദേഹം. പിന്നെയും ഓരോ എപ്പിസോഡും കണ്ട് മുടങ്ങാതെ വിളിച്ചുകൊണ്ടിരുന്നു മാധവേട്ടന്‍. സംസാരം ഓരോ അഞ്ചു മിനിറ്റും പിന്നിടുമ്പോള്‍, പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം ചോദിക്കും: “ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ലല്ലോ അല്ലേ?” എന്റെ ഉത്തരം മിക്കപ്പോഴും ഒന്നുതന്നെ: “ഏയ്, എന്താത് മാധേട്ടാ.. നിങ്ങള് സംസാരം നിര്‍ത്തിയാലാണ് ബോറടി..” പില്‍ക്കാലത്ത് മാതൃഭൂമി ടി വിയില്‍ ചക്കരപ്പന്തല്‍ തുടങ്ങിയപ്പോള്‍ ആ പരിപാടിയുടെയും പ്രേക്ഷകനായി മാധവേട്ടന്‍. അതിനിടെയായിരുന്നു ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ആ പക്ഷാഘാതം.

“ജീവിതം എങ്ങനെ പോകുന്നു മാധവേട്ടാ?”– ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കുറച്ചുനേരം ഒന്നും മിണ്ടാതിരുന്ന ശേഷം അദ്ദേഹം പറഞ്ഞു: “ഒരു കുഴപ്പവുമില്ല. പഴയ കാര്യങ്ങളൊക്കെ ആലോചിക്കും. പഴയ ഡയറികള്‍ വായിച്ചുനോക്കും. ഒരു പാട് മുഖങ്ങളും കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സില്‍ തെളിഞ്ഞുവരും അപ്പോള്‍. പഴയൊരു ഡയറിയില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ കിട്ടിയത്. നമ്പര്‍ മാറിയോ എന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് നിങ്ങളെ കിട്ടി. സന്തോഷമായി. ഇനി ഇടക്ക് വിളിക്കണം.” അമ്മയുടെ സ്ഥാപക സെക്രട്ടറിയെ സിനിമാലോകത്തുനിന്ന് അധികമാരും തിരഞ്ഞുവരാറില്ല ഇപ്പോള്‍. വരുമെന്ന് പ്രതീക്ഷയുമില്ല. “മധുസാറും മുകേഷും അങ്ങനെ ചിലരും വന്നിരുന്നു. പിന്നെ സിലബ്രിറ്റികള്‍ക്ക് ഇവിടെ വരാന്‍ അത്ര താല്‍പ്പര്യം കാണില്ല. എനിക്ക് അതിലൊട്ട് പരാതിയുമില്ല. അധികവും പാവപ്പെട്ടവരല്ലേ ഇവിടത്തെ അന്തേവാസികള്‍..”1975 ല്‍ പുറത്തിറങ്ങിയ `രാഗം’ മുതലിങ്ങോട്ട് അറുനൂറോളം പടങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന് ഇപ്പോള്‍ സിനിമാജീവിതം അടഞ്ഞ അദ്ധ്യായമാണ്. എത്രയോ സഹപ്രവര്‍ത്തകരെ ആപല്‍ഘട്ടങ്ങളില്‍ സഹായിച്ചിട്ടുള്ള, ഈ എണ്‍പത്തഞ്ചാം വയസ്സിലും ഉള്ളിലെ നന്മയും നിഷ്‌കളങ്കതയും വാടാതെ സൂക്ഷിക്കുന്ന ടി പി മാധവന്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. കടുത്ത സിനിമാ പ്രേമത്തിന്റെ പേരില്‍ കുടുംബജീവിതം പോലും ഇടക്കുവെച്ചു ഉപേക്ഷിക്കേണ്ടി വന്ന കഥ മാധവേട്ടന്‍ ചിരിയും നൊമ്പരവും നിസ്സംഗതയും കലര്‍ത്തി വിവരിച്ചുകേട്ടിട്ടുണ്ട്. ഭാര്യയുമായി നേരത്തെ വേര്‍പിരിഞ്ഞ മാധവേട്ടന്റെ മക്കളിലൊരാള്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനാണിപ്പോള്‍ — എയര്‍ ലിഫ്റ്റ്, ഷെഫ് എന്നീ ചിത്രങ്ങളൊരുക്കിയ രാജകൃഷ്ണമേനോന്‍. പരസ്പരം വലിയ ബന്ധമൊന്നുമില്ലെന്ന് മാത്രം.ഫോണ്‍ വെക്കും മുന്‍പ് മാധവേട്ടന്‍ പറഞ്ഞു: “ഇടയ്ക്ക് വിളിക്കണം. ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍ക്കണം..” കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി വീണ്ടും. നാടോടിക്കാറ്റിലെ എം ഡിയെ, അയാള്‍ കഥയെഴുതുകയാണിലെ പോലീസ് ഇന്‍സ്‌പെക്റ്ററെ, ആറാം തമ്പുരാനിലെ ഷാരടിയെ, ഇന്നലെയിലെ സ്വാമിയെ, തലയണമന്ത്രത്തിലെ എഞ്ചിനീയറെ, പത്രത്തിലെ ഹരിവംശിലാലിനെ … പലരെയും ഓര്‍മ്മവന്നു അപ്പോള്‍…

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago