കഴിഞ്ഞദിവസം അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചത്. മകൾ കേയ ഒരു മാവിൻ തൈ നട്ടതിനു ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
ചെന്നൈയിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു പ്രതാപ് പോത്തനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അഭിനയിച്ചിട്ടുണ്ട്. നടൻ എന്നതിനോടൊപ്പം സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം.
സിനിമയ്ക്ക് പുറമേ പരസ്യകലാരംഗത്തും സജീവമായിരുന്നു പ്രതാപ് പോത്തൻ. ആദ്യമായി അദ്ദേഹം അഭിനയിച്ച സിനിമ ആരവമാണ്. നിവിൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിച്ച് തിരികെ എത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. അവസാനമായി റിലീസ് ആയ ചിത്രം സി ബി ഐ 5 ആയിരുന്നു. വ്യവസായി ആയിരുന്ന തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ൽ ആയിരുന്നു പ്രതാപിന്റെ ജനനം. ഊട്ടിയിലെ ലോറന്‍സ് സ്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.