മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. സിനിമാപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അത്. അതുകൊണ്ടു തന്നെ ചിത്രത്തിന് രണ്ടാംഭാഗം വരുന്നെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ആട് 2ന്റെ വിജയാഘോഷത്തിനിടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആയിരുന്നു കോട്ടയം കുഞ്ഞച്ചന് രണ്ടാംഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ആയിരുന്നു ചിത്രം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് വേറെ അപ്ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇപ്പോൾ ഇതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. എന്തുകൊണ്ട് ചിത്രവുമായി മുന്നോട്ട് പോയില്ല എന്ന് വ്യക്തമാക്കുകയാണ് വിജയ് ബാബു. കോട്ടയം കുഞ്ഞച്ചൻ പോലൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോൾ 100 ശതമാനവും തൃപ്തിയുള്ളൊരു തിരക്കഥ ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ വായിച്ച തിരക്കഥ അത്തരത്തിൽ ഉള്ള ഒന്നിയിരുന്നില്ലെന്നും വിജയ് ബാബു വ്യക്തമാക്കി. കോട്ടയം കുഞ്ഞച്ചൻ വലിയ ക്യാൻവാസിൽ ആയിരുന്നു പ്ലാൻ ചെയ്തത്. പക്ഷേ, കഥ 100 ശതമാനം തൃപ്തി തന്നാൽ മാത്രമേ ചെയ്യുള്ളൂ എന്ന് തീരുമാനിച്ചിരുന്നെന്നും വിജയ് ബാബു പറഞ്ഞു.
ചിത്രം അനൗൺസ് ചെയ്തിട്ട് എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും വിജയ് ബാബു പറഞ്ഞു. മമ്മൂക്കയുടെ ലൈഫിലെ തന്നെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ. അത് നമ്മൾ അപ്രോച്ച് ചെയ്യുമ്പോൾ 100 ശതമാനം കോൺഫിഡൻസ് ആ സ്ക്രിപ്റ്റിൽ ഉണ്ടെങ്കിൽ മാത്രമേ അത് അപ്രോച്ച് ചെയ്യാൻ പാടുള്ളൂ. അല്ലാത്ത പക്ഷം അത് ചെയ്യരുതെന്നും അത് നമ്മൾ ഇൻഡസ്ട്രിയോട് ചെയ്യുന്ന തെറ്റാണെന്നും വിജയ് ബാബു പറഞ്ഞു. പലതവണ റിവൈസ് ചെയ്ത് സ്ക്രിപ്റ്റ് വായിച്ചിട്ടും ആ രീതിയിൽ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് മമ്മൂക്കയുടെ അടുത്തേക്ക് സ്ക്രിപ്റ്റ് പോലും കൊടുത്തുവിട്ടില്ല. കാരണം അങ്ങനെ ചെയ്യാൻ പാടില്ല. തൽക്കാലം അത് ഹോൾഡിലാണെന്നും ഒരു നല്ല കഥ വന്നാൽ തീർച്ചയായും ചെയ്യുമെന്നും വിജയ് ബാബു പറഞ്ഞു.
നമ്മൾ ഒരു ചെറിയ പ്രൊജക്ട് ചെയ്യുമ്പോൾ അത് ചെറുതാണ് എന്ന് പറഞ്ഞുതന്നെ മാർക്കറ്റ് ചെയ്യണം. നമ്മൾ ഉണ്ടാക്കുന്ന പ്രൊഡക്ട് എന്താണോ അതിനെ അങ്ങനെ തന്നെ മാർക്കറ്റ് ചെയ്യണം. ഒരു ചെറിയ സാധനം വലുതാണെന്ന് പറഞ്ഞ് മാർക്കറ്റ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു കൂടി വലിയ സിനിമകൾ ചെയ്യണമെന്നാണ് ഫ്രൈഡേ ഫിലിംസ് ആഗ്രഹിക്കുന്നത്. സത്യൻ സാറിന്റെ ബയോപിക് പ്ലാൻ ചെയ്യുന്നുണ്ടെന്നും ആട് 3 വലിയ ക്യാൻവാസിലാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രൈഡേ എക്സ്പെരിമെന്റ്സ് എന്ന ബാനറിലൂടെ പുതിയ സംവിധായകരുടെ ചെറിയ സിനിമകൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വാലാട്ടിയും തീർപ്പുമാണ് ഫ്രൈഡേ ഫിലിം ഹൗസിൽ ഇനി വരാനുള്ളത്. തീർപ്പിലേത് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമാണെന്നും പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണെന്നും വിജയ് ബാബു വ്യക്തമാക്കി.