കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നടനും നിർമാതാവും ആയ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. 39 ദിവസത്തിനു ശേഷമാണ് വിജയ് ബാബു നാട്ടിൽ തിരിച്ച് എത്തിയിരിക്കുന്നത്. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ എത്തിയതിന് പിന്നാലെ വിജയ് ബാബുവിന്റെ പാസ്പോർട്ട് ഇമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വരെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് തിരികെ എത്തിയത്.
നാട്ടിൽ മടങ്ങിയെത്തിയാൽ ഉടനെതന്നെ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി എത്തിയ വിവരം അറിയിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനാലാണ് ഇന്നു തന്നെ താരം നാട്ടിലേക്ക് എത്തിയത്. എത്രയും പെട്ടെന്ന് തന്നെ പൊലീസിനു മുമ്പാകെ ഹാജരാകും. പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയിൽ അവസരവും നൽകാത്തതിലുള്ള പ്രതികാരത്തിലാണ് പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം. ഇത് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, വിമാനത്താവളത്തിനു മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയ വിജയ് ബാബു സത്യം കോടതിയിൽ തെളിയിക്കുമെന്നും പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച അദ്ദേഹം തുടർന്ന് വാഹനത്തിൽ കയറിപ്പോകുകയായിരുന്നു.