റെക്കോർഡുകൾ സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റർ ടു തിയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റർ ടു റിലീസ് ചെയ്ത് ഏഴു ദിവസങ്ങൾക്കുള്ളിൽ 700 കോടിയാണ് സ്വന്തമാക്കിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോർഡ് തകർത്താണ് കെ ജി എഫ് രണ്ടിന്റെ കുതിപ്പ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ കെ ജി എഫ് ചാപ്റ്റർ ടു ഏഴാമത് എത്തിയിരിക്കുകയാണ്. രാജമൗലിയുടെ ആർ ആർ ആർ ആണ് കെ ജി എഫിന് മുമ്പ് ബോക്സ് ഓഫീസിൽ ഈ വർഷം വൻ ചലനം സൃഷ്ടിച്ചത്. മാർച്ചിൽ തിയറ്ററുകളിൽ എത്തിയ ആർ ആർ ആർ ഇതുവരെ നേടിയത് 1091.9 കോടി രൂപയാണ്. കെ ജി എഫിന്റെ ഹിന്ദി പതിപ്പ് മാത്രം തിയറ്ററുകളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ച കൊണ്ട് 250 കോടി സ്വന്തമാക്കി. സാധാരണ ഒരു കന്നഡ ചിത്രമായി പദ്ധതിയിട്ട സിനിമയാണ് ഇന്ന് ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ചെറിയ ചിത്രമായി ഒരുക്കാനിരുന്ന ചിത്രം പിന്നീടാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. ചിത്രം ഈ ഒരു വിധത്തിൽ വരാനുള്ളതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിരഗണ്ടൂരിനും നായകൻ യഷിനുമാണെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.
ചിത്രത്തിൽ യാഷിനു പുറമേ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠന്, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്സ്, ടി എസ് നാഗഭരണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഏപ്രില്‍ പതിനാലിനായിരുന്നു കെജിഎഫ് ചാപ്റ്റർ 2 ലോകമെമ്പാടും തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തെ അപേക്ഷിച്ച് വന്‍ വിജയം കൊയ്യുകയാണ് രണ്ടാം ഭാഗം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകളായാണ് ചിത്രം എത്തിയത്. ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 240 കോടിയായിരുന്നു. ചിത്രം വൈകാതെ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചേക്കുമെന്നാണ് കരുതുന്നത്.